ADVERTISEMENT

മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന തോമായെ ചങ്കിനകത്ത് കൊണ്ട് നടന്ന ഒരു കളിക്കൂട്ടുകാരിയുണ്ടായിരുന്നു. ആട് തോമ എന്ന തോമസ് ചാക്കോയുടെ നിഴലായി കൂടെ നടന്നവൾ. തുളസി എന്ന ആര്യ എ.ആർ. സ്ഫടികത്തിലെ ആ 'കൊച്ചു തുളസി' കുറച്ചുകാലമായി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഇപ്പോൾ വാശിയിലെ നന്ദിതയായി തിരികെ എത്തിയിരിക്കുകയാണ് ആര്യ. വാശിയുടെ വിശേഷങ്ങൾ മനോരമ ഓൺലൈനോട് പങ്കുവച്ച് ആര്യ....

 

സ്ഫടികത്തിലെ തുളസിക്കു ശേഷം വർഷങ്ങൾ നീണ്ട ഇടവേള. ഇപ്പോൾ വാശിയിലെ നന്ദിത. എന്തു തോന്നുന്നു?

 

ഒരുപാട് കാലത്തിനു ശേഷം ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ചിത്രത്തിൽ അനുമോഹൻ അഭിനയിച്ച നന്ദു കഥാപാത്രത്തിന്റെ ചേച്ചിയുടെ വേഷമാണ്. അനു മോഹന്റെ മുഖത്തോടെ സാദൃശ്യമുള്ള ഒരു മുഖം തിരഞ്ഞുള്ള ഓഡിഷൻ നടക്കുന്നതിനിടയിലാണ് സന്ദീപ് സേനൻ 'വാശി' ടീമംഗങ്ങളോട് എന്റെ പേര് പറഞ്ഞത്. ഒരു മുഴുനീള കഥാപാത്രമല്ലെങ്കിലും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകൻ ഈ കഥാപാത്രത്തെ ഉറപ്പായും ഓർമിക്കും എന്നു വാശിയുടെ സംവിധായകൻ വിഷ്ണുവും പറഞ്ഞു. വളരെ കുറച്ചു സീനുകളിൽ മാത്രമാണ് ഉള്ളതെന്നും പറഞ്ഞിരുന്നു.

 

ഒരു നീണ്ട ഇടവേള?

 

പഠനത്തിൽ ശ്രദ്ധിക്കണം എന്നു കരുതിയതുകൊണ്ടാണ് സ്ഫടികത്തിനുശേഷം ഞാൻ അഭിനയത്തിൽ നിന്നും മാറി നിന്നത്. ആ സമയം ഒരുപാട് അവസരങ്ങൾ വന്നെങ്കിലും അന്ന് സിനിമയെ ഞാൻ സീരിയസ് ആയി കണ്ടിരുന്നില്ല. ഐഎഫ്എഫ്കെയുടെ ആങ്കറിങ്, സ്റ്റേജ് ഷോ ആങ്കറിങ് പോലെയുള്ള ജോലികളുമായി മുന്നോട്ടു പോയിരുന്നു. സിനിമാ മേഖലയെന്നത് മറ്റെല്ലാ മേഖലയേയും പോലെ തന്നെ ഒരുപാട് ഡെഡിക്കേഷൻ വേണ്ട ഒന്നാണ്. ഒരു സിനിമയിൽ അഭിനയിക്കാൻ തയാറായാൽ ഒരുപാട് ദിവസങ്ങൾ അതിനായി മാറ്റി വയ്ക്കേണ്ടതായി വരും. പഠന കാലഘട്ടത്തിൽ അങ്ങനെ മാറി നിൽക്കാൻ എനിക്ക് തോന്നിയില്ല. പഠനം കഴിഞ്ഞ് നോക്കാം എന്നു കരുതി. പക്ഷേ അത് കഴിഞ്ഞു ജോലി, കല്യാണം, കുടുംബവുമൊക്കെയായി മുന്നോട്ടു പോയി. അത്രമാത്രം. അതെല്ലാം എന്റെ മാത്രം തീരുമാനമായിരുന്നു.

 

വാശിയിലെത്തിയപ്പോൾ

arya-family

 

വാശിയുടെ ടീമിലുള്ള എല്ലാവരെയും എനിക്ക് നേരിട്ടു പരിചയമുള്ളവരായിരുന്നു. അതുകൊണ്ട് ഒട്ടും അപരിചിതമായ അന്തരീക്ഷത്തിലൂടെ തിരിച്ചുവരവ് നടത്തേണ്ടി വന്നില്ല. അതിൽ സന്തോഷമുണ്ട്.

 

സെറ്റിലെ അനുഭവങ്ങൾ

 

ഞാൻ നിർത്തിയ ഇടത്ത് തന്നെ വീണ്ടും തുടങ്ങിയതുപോലെ തോന്നി. ബട്ടർഫ്‌ളൈസിൽ മേക്കപ്പ്‌ ഇട്ട ശങ്കർ അങ്കിൾ തന്നെയാണ് ഇത്രയും വർഷങ്ങൾക്കു ഇപ്പോൾ വീണ്ടും എനിക്ക് മേക്കപ്പ് ചെയ്തത്.  അതിൽ വളരെയധികം സന്തോഷം തോന്നി. പ്രൊഡക്‌ഷൻ ടീം ഉൾപ്പെടെയുള്ളവർ എല്ലാവരും മുൻപ് ഞാൻ അഭിനയിച്ച സിനിമയിലെ ആളുകൾ തന്നെയായതുകൊണ്ട് ഒട്ടും അന്യതാബോധം തോന്നിയതേയില്ല. ആ ടീം എനിക്ക് എന്റെ കുടുംബം പോലെയാണ് തോന്നിയത്. ഒപ്പം വിഷ്ണു നല്ലൊരു ഡയറക്ടറാണ്. അതുകൊണ്ടുതന്നെ എനിക്ക് ഒരു നിമിഷം പോലും ടെൻഷനടിക്കേണ്ടതായി വന്നില്ല. അതുകൊണ്ട് തന്നെ ഈ ചിത്രം ഒരുപാട് ആസ്വദിച്ചു തന്നെയാണ് ചെയ്തത്.

 

സിനിമാ മേഖലയിൽ മാറ്റമുണ്ടായല്ലോ

 

അതേ, ടെക്നോളജി ഒക്കെ ഒരുപാട് മാറിയതുകൊണ്ട് ഇപ്പോഴത്തെ രീതികൾ  ബുദ്ധിമുട്ടാകുമോ അതോ എളുപ്പം ആകുമോ എന്നുള്ള സംശയം ഒക്കെ ഉണ്ടായിരുന്നു. പക്ഷേ എന്റെ സംശയങ്ങൾ വെറുതെ ആയിരുന്നു വെന്നു സെറ്റിൽ ചെന്നപ്പോൾ മനസ്സിലായി. 

 

വാശി സിനിമയെപ്പറ്റി?

 

ടൊവിനോയും കീർത്തിയും തമ്മിലുള്ള കെമിസ്ട്രി വളരെയധികം ഇഷ്ടപ്പെട്ടു. കോടതി സീനുകൾ ഒന്നും ഒരിക്കലും ഡ്രാമാറ്റിക് ആയി തോന്നിയില്ല. റിയലിസ്റ്റിക് ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിന്റെ ഒരു സന്തോഷമുണ്ട്. ഒപ്പം ഒരുപാട് കാലം കഴിഞ്ഞു എന്നെ സ്ക്രീനിൽ കണ്ടതിന്റെ ഒരു സന്തോഷവും ഉണ്ട്.

 

ഇപ്പോൾ?

 

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒഫ്താൽമോളജി ഡിപ്പാർട്ട്മെന്റിലാണ് ഞാൻ വർക്ക് ചെയ്യുന്നത്. 

 

ഇനി ?

 

സിനിമയോടുള്ള വിരോധംകൊണ്ട് ഈ മേഖലയിൽ നിന്നും മാറി നിന്നതല്ല. അഞ്ചിൽ പഠിക്കുമ്പോൾ ആണ് ബട്ടർഫ്ലൈസ് ചെയ്യുന്നത്. അന്നൊന്നും സിനിമയുടെ സീരിയസ്നെസ് ഒന്നും അറിയില്ലായിരുന്നു. ആ പടത്തിനു വേണ്ടി സ്കേറ്റിങ് പഠിച്ചു. ഡയറക്ടർ പറയുന്നതെല്ലാം അതേപോലെ അനുസരിക്കുന്നു എന്ന് മാത്രമേ അന്നൊക്കെ ചിന്തിച്ചിരുന്നുള്ളൂ. ബെംഗളൂരിൽ പോയി, അവിടെയുള്ള സ്ഥലങ്ങൾ കാണുക, അടിച്ചുപൊളിക്കുക എന്നൊക്കെയായിരുന്നു മനസ്സിലുണ്ടായിരുന്നത്. രാജീവ് അഞ്ചൽ സാറായിരുന്നു സിനിമയുടെ സംവിധായകൻ.  അദ്ദേഹം പറയുന്നതെല്ലാം അതേപടി അനുസരിക്കുക എന്ന് മാത്രമാണ് ഞാൻ ചെയ്തത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്ഫടികം ചെയ്യുന്നത്. 

 

സ്ഫടികത്തിൽ ഒരുപാട് ഡയലോഗുകളോ അധികം സീനുകളൊ ഇല്ല. ചെറിയ വേഷമാണ് ചെയ്തതെങ്കിലും ഇപ്പോഴും ആ സിനിമയിലൂടെ എന്നെ പ്രേക്ഷകർ എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷിക്കുന്നു. അത് ആ സിനിമയുടെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ ഇനിയും ഇത്തരം നല്ല വേഷങ്ങൾ വരികയാണെങ്കിൽ തുടർന്ന് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com