ADVERTISEMENT

പത്തൊൻപതാം നൂറ്റാണ്ട് റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഒരു സിനിമ ചിത്രീകരിക്കുമ്പോൾ സംവിധായകന്റെ കണ്ണായി പ്രവർത്തിക്കേണ്ടത് ഛായാഗ്രാഹകനാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഛായാഗ്രാഹകൻ ഷാജി കുമാർ മലയാളത്തിലും അന്യഭാഷകളിലും നിരവധി ഹിറ്റ് ചിത്രങ്ങളിൽ കയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വമാണ്. സിനിമയുടെ വിജയം കൂട്ടായ്മയുടെ വിജയമാണ് എന്ന് കരുതാനാണ് തനിക്കിഷ്ടം എന്ന് ഷാജി കുമാർ പറയുന്നു. ഒരു രണ്ടാംനിര താരത്തെ വച്ച് ബിഗ് ബജറ്റ് ചിത്രം നിർമിക്കുക എന്ന ദൗത്യം ഏറ്റെടുത്ത ഗോകുലം ഗോപാലനും സംവിധായകൻ വിനയനും ഏറെ പ്രശംസയർഹിക്കുന്നു എന്നും ഷാജി കുമാർ മനോരമ ഓൺലൈനിനോട് പറഞ്ഞു.

ഗോകുലം ഗോപാലൻ വിനയനിൽ അർപ്പിച്ച വിശ്വാസമാണ് പത്തൊൻപതാം നൂറ്റാണ്ട്

വിനയൻ സാറിനൊപ്പം അത്ഭുത ദ്വീപ് ആണ് ഞാൻ അവസാനമായി ചെയ്ത സിനിമ. വിനയൻ സാർ എന്നെ വിളിച്ച് ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ചരിത്ര നായകനെക്കുറിച്ചുള്ള ഒരു പീരിയോഡിക് സിനിമ ചെയ്യണം എന്നു പറഞ്ഞു. കഥയെപ്പറ്റി എനിക്ക് വലിയ അറിവില്ലായിരുന്നു. അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞതിന് ശേഷമാണ് ഞാൻ ആറാട്ടുപുഴ വേലായുധപ്പണിക്കരെപ്പറ്റി വായിച്ചത്. ആ കഥ സിനിമയാക്കിയാൽ നന്നാകും എന്ന് എനിക്കും തോന്നി. വിനയൻ സർ ഗോകുലം ഗോപാലൻ സാറിനെ കഥ പറഞ്ഞു കേൾപ്പിച്ചപ്പോൾ സിനിമ എടുക്കാൻ അദ്ദേഹം തയാറായി എന്നതാണ് ഏറ്റവും വലിയ കാര്യം. കലാഹൃദയം ഇല്ലാത്ത ആളാണെങ്കിൽ ഒരു ഗ്യാരന്റിയും ഇല്ലാതെ ഇത്രയും പണം മുടക്കില്ല.

shaji-kumar-gokulam

സിജു വിൽസൻ‌ ആണ് അഭിനയിക്കാൻ പോകുന്നത് എന്ന് പറഞ്ഞപ്പോൾ ഗോപാലൻ സർ ഒരു എതിർപ്പും പറഞ്ഞില്ല. വിനയൻ സർ പുതിയ പല താരങ്ങളെയും കൊണ്ട് വന്നിട്ടുണ്ട്. അവരൊന്നും മോശം ആയിട്ടില്ലല്ലോ. അതുകൊണ്ട് അദ്ദേഹത്തിന് വിശ്വാസമായിരുന്നു. ആ വിശ്വാസം സിജു തെറ്റിച്ചതുമില്ല. സിനിമയോട് വളരെയധികം പാഷനും അർപ്പണവും ഉള്ള ആക്ടറാണ് സിജു. ഈ ചിത്രത്തിന് വേണ്ടി സിജു ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട് അതിന്റെ റിസൾട്ട് കിട്ടി. സിജുവിന് അദ്ദേഹത്തിന്റെ കരിയറിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച അവസരവും കിട്ടി.

shaji-kumar

കൂട്ടായ്മയുടെ വിജയം

ഒരു സാധാരണ ആക്‌ഷൻ സിനിമ ചെയ്യുന്നതുപോലെ ചെയ്യാൻ പറ്റുന്നതല്ല പത്തൊൻപതാം നൂറ്റാണ്ട്. ആ സിനിമ ഡിമാൻഡ് ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. കൂട്ടായ പരിശ്രമം കൊണ്ടാണ് ഈ സിനിമ ഇത്രയും പെർഫെക്ട് ആയത്. ഒരു പീരിയോഡിക് സിനിമയ്ക്ക് വേണ്ട ആർട്ട് ഡയറക്‌ഷൻ, മേക്കപ്പ്, കോസ്റ്റ്യൂം തുടങ്ങി എല്ലാ ഘടകങ്ങളും വളരെ നന്നായി വന്നു. വിനയൻ സർ തിരഞ്ഞെടുത്ത ക്രൂ മുഴുവൻ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരായിരുന്നു. വളരെ ചെറിയ കാര്യങ്ങൾ പോലും വിനയൻ സർ ശ്രദ്ധിച്ചിട്ടുണ്ട്. എഡിറ്റർ വിവേക് ഹർഷൻ, മേക്കപ്പ് ചെയ്ത റഷീദ് ഇക്ക, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, ആർട്ട് ഡയറക്റടർ അജയ് ചാലിശ്ശേരി, വസ്ത്രാലങ്കാരം ചെയ്ത ധന്യ ബാലകൃഷ്ണൻ, എഫക്ട് ചെയ്ത സതീഷ്, ബാക്ഗ്രൗണ്ട് സ്കോർ ചെയ്ത സന്തോഷ് നാരായണൻ മ്യൂസിക് ചെയ്ത എം. ജയചന്ദ്രൻ അങ്ങനെ എല്ലാവരും ഒരു പീരിയോഡിക് സിനിമയ്ക്ക് വേണ്ട എല്ലാ പൂർണതയോടെയും വർക്ക് ചെയ്തു.

ഈ സിനിമയ്ക്ക് എല്ലാ ഘടകങ്ങളും അനുകൂലമായി വന്നു. എന്റെ ജോലി, വിനയൻ സർ മനസ്സിൽ കണ്ട പടം ക്യാമറയിൽ കൂടി കാണിച്ചുകൊടുക്കുക എന്നതായിരുന്നു. പുതിയ തലമുറ കേട്ടിട്ടില്ലാത്ത ഒരു കഥ സിനിമയാക്കി അത് പ്രേക്ഷകർ ഏറ്റെടുക്കുമ്പോഴാണ് വിജയമാകുന്നത്. വിനയൻ സാറിന്റെ തിരിച്ചുവരവിന് കാരണമായ പത്തൊൻപതാം നൂറ്റാണ്ടിന്റെ വിജയം വളരെ സന്തോഷം തരുന്ന കാര്യമാണ്.

വിനയനോട് ആശയവിനിമയം എളുപ്പമാണ്

ഞാൻ വിനയൻ സാറിന്റെ മൂന്നു സിനിമകൾ നേരത്തേ ചെയ്തിട്ടുണ്ട്. ഞാൻ അസിസ്റ്റന്റായിരുന്നപ്പോഴും സാറിനോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിനു എന്നെക്കുറിച്ചൊരു ധാരണയുണ്ട്. ഞങ്ങൾക്ക് തമ്മിൽ കമ്യൂണിക്കേഷൻ എളുപ്പമാണ്. അതുകൊണ്ട് അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുക എളുപ്പമാണ്. ഞാൻ പല സംവിധായകരോടൊപ്പവും ജോലി ചെയ്തിട്ടുണ്ട്, പല ജോണറിലുള്ള സിനിമകൾ ചെയ്തിട്ടുണ്ട് അതെല്ലാം എനിക്ക് പലതരം എക്സ്പീരിയൻസ് ആണ്. മുന്നോട്ടുള്ള യാത്രയിൽ അതൊക്കെ മുതൽക്കൂട്ടാണ്.

shaji-mohanlal
മോഹൻലാലിനൊപ്പം ഷാജി കുമാർ

ചെറുതായാലും വലുതായാലും ഒരു സിനിമ ചെയ്യുക എന്നത് ചാലഞ്ച് തന്നെയാണ്. ഇത്തരം പീരിയോഡിക് സിനിമകൾ ആകുമ്പോൾ ശാരീരികമായും മാനസികമായും സ്‌ട്രെയ്ൻ കൂടും. പക്ഷേ സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കില്ല. ഷൂട്ടിങ്ങിന്റെ ഒഴുക്കിൽ അങ്ങ് പോകും. ഇത്തരം സിനിമകൾ ഷൂട്ട് ചെയ്യുമ്പോൾ ഒരുപാട് അപകടങ്ങൾക്കു സാധ്യതയുണ്ട്, മൃഗങ്ങൾക്കോ മനുഷ്യർക്കോ വല്ലതും സംഭവിക്കാം അങ്ങനെ പലതും. പക്ഷേ ഈ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ദൈവാധീനം കൂടി ഉണ്ടായിരുന്നു അതുകൊണ്ട് ആർക്കും ഒരപകടവും പറ്റിയില്ല.

പീരിയോഡിക് സിനിമകളുടെ ലൊക്കേഷൻ കണ്ടുപിടിക്കുന്നത് എളുപ്പമല്ല

സാങ്കേതിക വിദ്യയും സൗകര്യവും ഒരുപാട് വളർന്ന ഇക്കാലത്ത് പഴയകാലത്തെ പുനഃസൃഷ്ടിക്കുക അത്ര എളുപ്പമല്ല. കേരളത്തിൽത്തന്നെയാണ് ഞങ്ങൾ ഷൂട്ട് ചെയ്തത്. അധികം ഡെവലപ്പ് ചെയ്യാത്ത സ്ഥലങ്ങൾ കണ്ടെത്തുക വളരെ ബുദ്ധിമുട്ടായിരുന്നു. വണ്ടികളും കെട്ടിടങ്ങളും ഇലക്ട്രിക് പോസ്റ്റുകളും ഇന്നത്തെ ടകളും റോഡുകളും ഒന്നുമില്ലാത്ത സ്ഥലങ്ങൾ കണ്ടെത്തേണ്ടി വരും. കൊറോണ കാരണം ഉള്ള പരിമിതികളും ഉണ്ടായിരുന്നു. ആർട്ട് ഡയറക്ടറുടെയും എല്ലാ സാങ്കേതിക വിദഗ്ധരുടെയും കഴിവ് കൊണ്ടാണ് പഴയകാലം പുനർനിർമിക്കാൻ കഴിഞ്ഞത്. സിനിമയുടെ ക്വാളിറ്റിയിൽ ഒട്ടും കോംപ്രമൈസ് ചെയ്യാൻ തയാറല്ലാത്ത വിനയൻ സാറിന്റെ ആത്മസമർപ്പണവും സിനിമയുടെ വിജയത്തിന് കാരണമായി.

shaji-vysakh
പുലിമുരുകൻ സിനിമയുടെ ചിത്രീകരണത്തിനിടെ

പ്രതികരണങ്ങൾ

എന്റെ സിനിമകൾ പലതും ഇറങ്ങിയപ്പോഴും വിളിക്കാത്ത പലരും പത്തൊൻപതാം നൂറ്റാണ്ടു കണ്ടിട്ട് വിളിച്ചു. എന്നെ വിനയൻ സർ ഈ സിനിമയ്ക്കായി തിരഞ്ഞെടുത്തതുകൊണ്ടാണല്ലോ എനിക്ക് ഇത് ചെയ്യാൻ കഴിഞ്ഞത്. എനിക്ക് ഈ സിനിമ ചെയ്യാൻ കഴിയും എന്ന് ഉറപ്പിച്ച് എന്നെ വിളിച്ച വിനയൻ സാറിനാണ് ക്രെഡിറ്റ് കൊടുക്കേണ്ടത്. ഒരു സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റ് ഒരാൾക്കുള്ളതല്ല, അത് ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവരുടേതുമാണ്. കേരളത്തിനകത്തും പുറത്തുമുള്ള ഒരുപാട് ടെക്നിഷ്യൻസ് എന്നെ വിളിച്ചു നല്ല അഭിപ്രായം പറഞ്ഞു. നമ്മൾ ചെയ്ത വർക്ക് സിനിമയുടെ വിജയത്തിന് ഒരു കാരണമായി എന്ന് കേൾക്കുന്നത് അഭിമാനം തന്നെയാണ്.

പുതിയ ചിത്രങ്ങൾ

ജയരാജ് സാറിന്റെ 'കാഥികൻ' ആണ് ഇനി റിലീസ് ആകാനുള്ള ചിത്രം. ദിലീപ്, തമന്ന എന്നിവർ അഭിനയിക്കുന്ന അരുൺ ഗോപി ചിത്രം, വൈശാഖൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രം തുടങ്ങിയവയാണ് ഇനി ചെയ്യാൻ പോകുന്നത്. ഒരു സിനിമ ചെയ്തു തുടങ്ങിയാൽ അത് തീരുന്നതുവരെ ആ സിനിമയോടൊപ്പം നിൽക്കുക എന്നതാണ് ഞാൻ ചെയ്യുന്നത്. എനിക്ക് ഇഷ്ടപ്പെടുന്ന സിനിമകളും ക്രൂവും ആണെങ്കിൽ മാത്രമാണ് ഞാൻ ചിത്രങ്ങൾ ഏറ്റെടുക്കുന്നത്. പുതിയ ആശയങ്ങളുമായി വരുന്ന പുതിയ എഴുത്തുകാരെയും സംവിധായകരെയും ഞാൻ സ്വാഗതം ചെയ്യാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com