ADVERTISEMENT

ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത ‘കിങ് ഓഫ് കൊത്ത’ നല്ല സിനിമയാണെന്നും എന്തുകൊണ്ടാണ് സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന പ്രവർത്തനങ്ങളുണ്ടാകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും സിനിമയിൽ ദുൽഖറിന്റെ അച്ഛനായി അഭിനയിച്ച ഷമ്മി തിലകൻ. സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ അഭിലാഷ് ജോഷിയുടെ സംവിധാന മികവ് മനസ്സിലായതാണ്, സിനിമ കണ്ടപ്പോഴാണ് എത്രത്തോളം മികച്ച ഒരു സംവിധായകനാണ് അഭിലാഷ്  എന്ന് പൂർണമായും മനസ്സിലാക്കിയത് എന്ന് ഷമ്മി തിലകൻ പറയുന്നു. ജോഷിയുടെ നൂറാമത്തെ സിനിമയോട് അഭിലാഷിന്റെ ആദ്യചിത്രം താരതമ്യം ചെയ്യരുതെന്നാണ് ഷമ്മി തിലകൻ പറയുന്നത്. പിതാവിന്റെ മഹത്വത്തിന്റെ ഭാരം മക്കളുടെ തലയിൽ വച്ച് കെട്ടരുതെന്നും താനും അത്തരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നുപോയവനാണെന്നും ഷമ്മി തിലകൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.  

 

മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല 

 

കിങ് ഓഫ് കൊത്ത കണ്ടു.  എനിക്ക് ഇഷ്ടപ്പെട്ടു.  ഇതുവരെ ഞാൻ അഭിനയിച്ച സീനുകൾ മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ. എന്റെ സീനുകൾ അഭിലാഷ് ജോഷി എന്ന യുവ സംവിധായകൻ എടുത്തത് കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ കഴിവ് എനിക്ക് മനസ്സിലായിരുന്നു. വളരെ തന്മയത്തത്തോടുകൂടി ഒരുപാട് അനുഭവസമ്പത്തുള്ള സംവിധായകൻ ചെയ്യുന്ന ലാഘവത്തോടെയാണ് അദ്ദേഹം എന്റെ സീനുകൾ എടുത്തത്.  അത് നേരിട്ട് കണ്ട് ഞാൻ മനസ്സിലാക്കിയതാണ്. എന്റെ സീൻ ഇങ്ങനെയാണെങ്കിൽ പടത്തിന്റെ നായകനെ എങ്ങനെ ആയിരിക്കും എടുത്തിട്ടുണ്ടാവുക എന്നൊരു ആകാംക്ഷ എനിക്കുണ്ടായിരുന്നു. ഇന്നലെ പടം കണ്ടപ്പോഴാണ് മനസ്സിലായത് അതിഗംഭീരമായ സംവിധാനമാണ് അഭിലാഷിന്റേത്. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്നാണ് എനിക്ക് പറയാനുള്ളത്. 

abhilash-joshiy-3

 

മഹാരഥന്മാരുടെ മക്കളുടെ സംഗമം

 

സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ ദുൽഖർ മമ്മൂട്ടിയുടെ മകനാണെന്ന്, ഗോകുൽ സുരേഷ്ജിയുടെ മകനാണ്,  ജോഷി സാറിന്റെ മകനാണ് അഭിലാഷ് എന്നൊന്നും കണ്ടിരുന്നില്ല. അവരെല്ലാം എന്റെ സഹനടന്മാർ എന്നെ  കരുതിയിട്ടുള്ളൂ. ആ ബഹുമാനം തന്നെയാണ് ഞാൻ അവർക്ക് കൊടുത്തിട്ടുള്ളത്. പിന്നെ ഷോട്ട് കഴിയുമ്പോൾ അവരെല്ലാം ഓരോ വ്യക്തികൾ ആണല്ലോ. ആ സമയത്ത് സുരേഷ് ജിയുടെ മകൻ, മമ്മൂക്കയുടെ മകൻ എന്നൊക്കെയുള്ള സ്നേഹവും വാത്സല്യവും ഒക്കെ തോന്നും.  പക്ഷേ അഭിനയിക്കുന്ന സമയത്ത് ഇവരുടെ മക്കളാണല്ലോ എന്ന് തോന്നൽ ഉണ്ടായാൽ എനിക്ക് കഥാപാത്രമാകാൻ കഴിയില്ല. സിനിമയിൽ ദുൽഖർ എന്റെ മകനാണ് എന്ന തോന്നൽ ഉണ്ടായാൽ അച്ഛൻ മകനോട് തോന്നുന്ന വികാരത്തോടു കൂടി ദുൽഖറിനോട് പെരുമാറാൻ കഴിയില്ല.  ദുൽഖറിന്റെ കഥാപാത്രം എന്ന് പറയുന്നത് അച്ഛനെ റോൾ മോഡൽ ആക്കിയ റൗഡി ആയ കഥാപാത്രമാണ്. കൊത്തയിലെ രാജാവാണ് അവൻ, രാജപിതാവ് ഞാനാണ്. ഞാൻ അപ്പോൾ രാജപിതാവിന്റെ ഒരു നില ആണ് കാണിക്കേണ്ടത്.

 

അഭിലാഷ് ജോഷി ഒരു  കഴിവുറ്റ സംവിധായകൻ 

 

ഈ സിനിമയെപ്പറ്റി നെഗറ്റീവ് ആയുള്ള റിവ്യൂ പറയുന്നത് ആരൊക്കെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇതൊന്നും നല്ല പെരുമാറ്റം അല്ല. ഇത്രയും ആളുകളുടെ പരിശ്രമത്തെ ഒരു വാക്കുകൊണ്ട് നശിപ്പിക്കുക എന്നുള്ളത് നല്ല കാര്യമല്ല. ഞാനെന്റെ പോർഷൻ മാത്രമേ മുമ്പ് കണ്ടിട്ടുള്ളായിരുന്നു. പടം മുഴുവൻ കണ്ടപ്പോൾ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.  സിനിമ കണ്ടപ്പോഴാണ് എനിക്ക് അഭിയുടെ കഴിവുകൾ മനസ്സിലായത്. ജോഷിയേട്ടൻ എന്നെ ഉപയോഗിച്ചത് പോലെ തന്നെ വളരെ തന്മയത്വത്തോടുകൂടി തന്നെ മകനും ഉപയോഗിച്ചിട്ടുണ്ട് എന്നാണ് എന്റെ ഒരു വിശ്വാസം. അത് ശരിയാണെന്നാണ് ഡബ്ബ് ചെയ്തപ്പോഴും എനിക്ക് തോന്നിയത്. അത് സംബന്ധമായിട്ട് ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഞാൻ ഇട്ടിരുന്നു. വളരെ ഇഷ്ടപ്പെട്ടതുകൊണ്ടുതന്നെയാണ് അന്ന് ആ പോസ്റ്റും ഇട്ടത്.  എനിക്ക് അഭിനയിക്കാൻ ഇല്ലാത്ത പോർഷനിൽ ഞാൻ മാറിയിരുന്ന് അഭിയെ നിരീക്ഷിച്ചിട്ടുണ്ട്. വളരെ കൃത്യമായി എല്ലാ ആൾക്കാർക്കും ഇൻസ്ട്രക്ഷൻ കൊടുക്കുകയും ഒരു പരിചിതനായ സംവിധായകനെ പോലെ കയ്യടക്കത്തോടെ  എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്യുന്ന അഭിയാണ് ഞാൻ സെറ്റിൽ കണ്ടിട്ടുള്ളത്. ഒരു പുതുമുഖ സംവിധായകൻ എങ്ങനെയാണ് ഇത്ര കറക്റ്റ് ആയി ഇതെല്ലാം മാനേജ് ചെയ്യുന്നതെന്ന് എനിക്ക് അദ്ഭുതം തോന്നിയിട്ടുണ്ട്. ജോഷി സാറിന്റെ അനുഗ്രഹം തന്നെയാണ് അതിന് കാരണം. 

 

അന്യഭാഷാചിത്രങ്ങൾ സ്വീകരിക്കുന്നവർ നമ്മുടെ സിനിമകളെ താറടിച്ചു കാണിക്കുന്നു 

 

തമിഴിലെ ‘കെജിഎഫ്’ പോലെയുള്ള സിനിമകൾ സ്വീകരിക്കുന്ന മലയാളികൾ എന്തുകൊണ്ട് നമ്മുടെ ഇടയിലുള്ളവർ അത്തരം ഒരു സിനിമ ചെയ്യുമ്പോൾ അത് അംഗീകരിക്കാൻ മനസ്സു കാണിക്കാത്തത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്തിനാണ് ഇത്രത്തോളം നെഗറ്റീവ് സിനിമയ്ക്ക് എതിരെ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്ത്. മനോഹരമായിട്ടാണ് അഭിലാഷ് സിനിമ ചെയ്തിരിക്കുന്നത്. ഇതാണ് അർപ്പണം എന്നാണ് എനിക്ക് പറയാനുള്ളത്. ആ കഥാപാത്രത്തിന്റെ പല പ്രായഭേദങ്ങൾ എല്ലാം വളരെ കയ്യടക്കത്തോടെയാണ് ദുൽഖർ ചെയ്തിരിക്കുന്നത്.  ആ കഥാപാത്രത്തിന്റെ അവസ്ഥകൾ അവന് ഉണ്ടാകുന്ന പക്വത എല്ലാം വളരെ ഭംഗിയായി ദുൽഖർ ചെയ്തിട്ടുണ്ട്. ആദ്യം അച്ഛനോടുള്ള പെരുമാറ്റം എന്താണെന്ന് നോക്കണം അതിനുശേഷം സഹോദരിയുടെ രക്ഷകനായി എത്തി ആ സമയത്ത് വീണ്ടും അച്ഛനോടുള്ള പെരുമാറ്റം.  ജീവിതം പഠിച്ചിട്ട് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മനുഷ്യർ എങ്ങനെ മാറണം എന്നൊക്കെ വളരെ മനോഹരമായി ദുൽഖർ കൈകാര്യം ചെയ്തിട്ടുണ്ട്

 

അച്ഛന്റെ മഹത്വത്തിന്റെ ഭാരം മകന് കൊടുക്കരുത് 

 

അഭിലാഷ് ജോഷി ഒരു ഇന്റർവ്യൂവിൽ എവിടെയോ പറയുന്നത് കേട്ടു, എന്റെ അച്ഛന്റെ നൂറാമത്തെ പടവുമായി എന്റെ ആദ്യ പടം താരതമ്യം ചെയ്യരുത് എന്നുള്ളത്. ഒരു പുതുമുഖ സംവിധായകനിൽ ഇത്രയും പ്രഷർ കൊടുക്കേണ്ട കാര്യമില്ല. അങ്ങേയറ്റം പ്രഷർ കൊടുത്തിട്ട് കൂടി അയാൾ അയാളുടെ ജോലി ഭംഗിയായി ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. ഓരോ വ്യക്തിയെയും ഒരു വ്യക്തിയായി കാണണം അച്ഛന്റെ മഹത്വത്തിന്റെ ഭാരം മകന്റെ ചുമലിൽ ഇടാൻ പാടില്ല, ഞാനത് അനുഭവിച്ചിട്ടുള്ളത് കൊണ്ടാണ് ഞാൻ പറയുന്നത്.  മഹാനായ ഒരു നടന്റെ മകൻ ആയതുകൊണ്ട് തന്നെ എന്നിലെ നടൻ പല വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.  എനിക്ക് അത് മനസ്സിലാകും ആ അച്ഛന്റെ മകനായി ജനിച്ചത് അവന്റെ തെറ്റല്ല അത് അവനെ അഭിമാനമാണ്. പക്ഷേ അച്ഛന്റെ റേഞ്ചിൽ തന്നെ അവന്റെ ചെറിയ പ്രായത്തിൽ തന്നെ അവൻ വരണമെന്ന് വാശിപിടിക്കുന്നത് ശരിയാണോ. ജോഷി സർ ഒക്കെ എത്ര സിനിമകൾ ചെയ്താണ് ഈ ഒരു നിലയിലേക്ക് എത്തിച്ചേർന്നത്. അതിനുള്ള സമയം അഭിലാഷിനും കൊടുക്കണം. ആ പ്രഷർ തന്നെ അവന് എന്തുമാത്രം ബുദ്ധിമുട്ടിച്ചിട്ടുണ്ടാകാം. അതിന് ഒരു ചെറുപ്പക്കാരനെ നെഗറ്റീവ് പറഞ്ഞ ഡിഗ്രേഡ് ചെയ്ത് നശിപ്പിക്കരുത്. 

 

വളർന്നുവരുന്ന കലാകാരന്മാരെ തളർത്തരുത്  

 

ഞാൻ കുറെ അധികം റിവ്യൂ കണ്ടു നോക്കി, പലരും നല്ല അഭിപ്രായം പറയുന്നതാണ് കണ്ടത്. അഭിലാഷ് ജോഷിയുടെ സംവിധാനം മോശമാണെന്ന് അധികം പേരും പറഞ്ഞിട്ടില്ല പലരും അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. പ്രേക്ഷകർക്ക് ഒരു ദൃശ്യവിരുന്ന് തന്റെ ആദ്യത്തെ പടത്തിൽ തന്നെ അഭിലാഷ് ഒരുക്കിയിട്ടുണ്ട് നമ്മൾ എന്തുകൊണ്ട് അതിനെ ആ രീതിയിൽ കാണുന്നില്ല. ജോഷി എന്ന ഒരു മഹാമേരുവിന്റെ ഭാരം ഇത്തിരി ഇല്ലാത്ത ഒരു പയ്യന്റെ മുകളിൽ വച്ചുകൊടുക്കുന്നത് എന്തിനാണ് അവൻ അവനായി വളർന്നു വരട്ടെ. ഇത് ക്രൂരതയാണ് നല്ലൊരു പടത്തിന് ഇങ്ങനെ ഡിഗ്രേഡ് ചെയ്യരുത്. ചെറുപ്പക്കാരെ കൈയ്യടിച്ച് സ്വീകരിക്കുകയാണ് വേണ്ടത് തകർക്കുകയല്ല.  മറ്റൊരു കാര്യം കൂടി ആലോചിക്കണം ഒരു ലോജിക്കും ഇല്ലാത്ത അല്ലു അർജുന്റെ ഒക്കെ അന്യഭാഷ പടങ്ങൾ ഇവിടെ വന്ന് ആൾക്കാർ കയ്യടിച്ചു സ്വീകരിക്കുന്നത് കണ്ടിട്ടുണ്ട്. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നതുപോലെയാണ് നമ്മുടെ കുട്ടികളെ ഡിഗ്രേഡ്  ചെയ്യുന്നത് കാണുമ്പോൾ തോന്നുന്നത്. സിനിമയെക്കുറിച്ച് ഹിന്ദിയിലും തമിഴിലും ഒക്കെ നല്ല റിപ്പോർട്ട് ആണെന്നാണ് ഞാൻ അറിയുന്നത്. മലയാളത്തിൽ മാത്രമേ ഇത്രത്തോളം ഡിഗ്രേഡ് ചെയ്യുന്നുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com