ADVERTISEMENT

മലയാള സിനിമയിൽ എഡിറ്റർ ചമൻ ചാക്കോയുടെ കൈവിരലുകൾ തൊട്ടതെല്ലാം പൊന്നാണ്. ആർഡിഎക്സ്, 2018, സൂക്ഷ്മദർശിനി, ഹലോ മമ്മി, ഓഫിസർ ഓൺ ഡ്യൂട്ടി തുടങ്ങി തുടരെത്തുടരെ ഹിറ്റ് സിനിമകൾ. ബേസിൽ ജോസഫിന്റെ ‘മരണമാസ്സ്’ ആണ് ചമൻ എഡിറ്റു ചെയ്ത ഏറ്റവും പുതിയ സിനിമ.

സംഗീത സംവിധായകൻ ജോൺസന്റെ അനിയൻ നെല്ലിക്കുന്ന് തട്ടിൽ ചാക്കോയുടെ മകനാണ് ചമൻ ചാക്കോ. സിനിമാ ജീവിതത്തിന്റെ ഫുട്ടേജുകളിൽനിന്ന് എണ്ണിയെണ്ണി ചമൻ ഒരു ‘റഫ് കട്ട്’ അവതരിപ്പിക്കുന്നു:

എവിടെ വച്ചാണ് എഡിറ്റിങ് യാത്ര തുടങ്ങിയത്?

വിഷ്വൽ കമ്യൂണിക്കേഷൻ പഠിക്കുന്ന കാലത്ത് കൂട്ടുകാരുടെ കൂടെ ഒരു ഷോർട് ഫിലിം ചെയ്തു. ഷൂട്ടിങ് കഴിഞ്ഞപ്പോൾ പിന്നീട് എന്തു ചെയ്യണമെന്ന് അറിയില്ല. യൂട്യൂബിലൊക്കെ നോക്കി എഡിറ്റിങ് പഠിച്ചു. അന്നെനിക്ക് സിസ്റ്റം ഇല്ല. ഒരു കൂട്ടുകാരന്റെ സിസ്റ്റത്തിലാണ് എഡിറ്റ് ചെയ്തത്. ഷൂട്ടിങ് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് ആ ഷോർട് ഫിലിം വെളിച്ചം കണ്ടത്. അതായിരുന്നു ആദ്യത്തെ എഡിറ്റിങ്.

എഡിറ്റർ ആവണമെന്ന് ആഗ്രഹിച്ചിരുന്നോ?

സിനിമറ്റോഗ്രഫർ ആവണമെന്നായിരുന്നു ആദ്യത്തെ ആഗ്രഹം. പക്ഷേ എനിക്ക് മൈഗ്രേൻ പ്രശ്നങ്ങളുണ്ട്. അക്കാലത്തൊക്കെ ഇടയ്ക്കിടയ്ക്ക് മൈഗ്രേൻ വരും. ക്യാമറ ചെയ്യാൻ വെയിലും മഴയുമൊക്കെ കൊണ്ടു കഷ്ടപ്പെടേണ്ടി വരും എന്നോർത്താണ് എഡിറ്റിങ്ങിലേക്കു തിരിഞ്ഞത്. പക്ഷേ എഡിറ്റിങ്ങും പ്രതീക്ഷിച്ചതിനേക്കാൾ വലിയ ടെൻഷനുള്ള പണിയാണ്. റിലീസിനോട് അടുത്ത് വമ്പൻ ടെൻഷനാണ്. മരണമാസ്സ് ആയിരുന്നു വിഷു റിലീസ്. ഓവർ ദി ടോപ്പ് ഹ്യൂമറും സ്പൂഫ് എലമെന്റ്സും ഡാർക് ഹ്യൂമറുമുള്ള സിനിമ ആണത്.

സിനിമയിലേക്കുള്ള എൻട്രി?

എഡിറ്റർ ഷമീർ മുഹമ്മദിനൊപ്പം നിന്നാണ് സിനിമയുടെ എഡിറ്റിങ് എന്താണെന്ന് പഠിച്ചത്. ഫൊറൻസിക് സിനിമയുടെ എഡിറ്റർ ഷമീറിക്കയായിരുന്നു. എന്നെ ആ സിനിമയുടെ സ്പോട് എഡിറ്ററാക്കി. ഇതിനിടെയാണ് വി.എസ്.രോഹിത്ത് ‘കള’ സിനിമയുടെ സ്പോട്ട് എഡിറ്റിങ് ചെയ്യാൻ വിളിച്ചത്. ആ സിനിമയുടെ എഡിറ്റർക്ക് മറ്റു ചില സിനിമകളുടെ തിരക്ക് വന്നതോടെ എഡിറ്റിങ് പൂർണമായും എന്നെ ഏൽപ്പിച്ചു. ആദ്യമായി സ്വതന്ത്രമായി എഡിറ്റ് ചെയ്തത് ‘കള’ ആണ്. രോഹിത്തേട്ടൻ നല്ല എഡിറ്റിങ് സെൻസുള്ളയാളാണ്. ‘കള’യിൽ പല പരീക്ഷണങ്ങളും ചെയ്തു. അതെല്ലാം അദ്ദേഹം അംഗീകരിച്ചുതന്നു. അരുൺ സംവിധാനം ചെയ്ത ‘ജോ ആൻഡ് ജോ’യിലും പുതിയ ചിലത് പയറ്റി.

2018 സിനിമയുടെ എഡിറ്റർ 2018ലെ വെള്ളപ്പൊക്കം അനുഭവിച്ചിട്ടുണ്ടോ?

തൃശൂരിൽ ഞങ്ങളുടെ വീടിരിക്കുന്ന ഭാഗത്തൊന്നും 2018ലെ വെള്ളപ്പൊക്കം അനുഭവപ്പെട്ടിട്ടില്ല. പക്ഷേ ആലുവയിലെ അമ്മവീട്ടിലെ ബന്ധുക്കളൊക്കെ പ്രളയം നേരിട്ട് അനുഭവിച്ചവരാണ്. 2018 സിനിമ ചെയ്തത് വ്യക്തിപരമായി വലിയൊരു അനുഭവവും തിരിച്ചറിവുമായി. ടൊവിനോ ചേട്ടനാണ് ആ സിനിമയിലേക്ക് എന്നെ കൊണ്ടു വരുന്നത്. താരതമ്യേന പുതുമുഖമായ എന്നെ ജൂഡേട്ടനും ക്രൂവും വിശ്വസിച്ചത് വലിയ കാര്യമാണ്. സിനിമയുടെ ഷൂട്ടിങ് സമയത്തും ഞാൻ ഒപ്പമുണ്ടായിരുന്നു. വലിയൊരു ടാങ്ക് സെറ്റ് ചെയ്ത് നെഞ്ചറ്റം വെള്ളത്തിലിറങ്ങിയാണ് സിനിമ ചിത്രീകരിച്ചത്. ഞാനും ലാപ്ടോപ്പും മാത്രമായിരുന്നു വെള്ളത്തിന് പുറത്ത്.

ആർഡിഎക്സും ആക്‌ഷൻ സിനിമയാണല്ലോ. ചമൻ ചാക്കോ ആക്‌ഷൻ സ്പെഷലിസ്റ്റാണോ?

കള കണ്ടിട്ടാണ് ആർഡിഎക്‌സിലേക്കാണ് വിളിച്ചത്. കള മുഴുവൻ ഇടിയാണല്ലോ. സംവിധായകൻ നഹാസിക്ക മനോഹരമായി കഥ പറയും. കഥ കേട്ടപ്പോൾത്തന്നെ പല മൊമന്റുകളും മനസ്സിൽക്കയറി.ആക്‌ഷൻ എഡിറ്റു ചെയ്യുകയെന്നത് വലിയ വെല്ലുവിളിയാണ്. സ്റ്റണ്ട് കൊറിയോഗ്രഫർ അൻപ് അറിവ് എട്ടുമിനിറ്റ് ദൈർഘ്യമുള്ള ആക്‌ഷൻ സീനൊക്കെയാണ് ചെയ്തു കൊണ്ടു വരുന്നത്. ഇതു വെട്ടിയൊതുക്കി 3 മിനിറ്റ് ആക്കുകയായിരുന്നു. ഫൈറ്റ് സീക്വൻസുകളുടെ ദൈർഘ്യം കൂടിയാൽ കാണികൾ അക്ഷമരാവും.

ഒരു സിനിമ എഡിറ്റിങ് ടേബിളിലാണ് ജനിക്കുന്നത് എന്ന തിയറി സത്യമാണോ?

പ്രസവമേശ പോലെയാണ് എഡിറ്റിങ് ടേബിൾ. ഫുട്ടേജുകളിൽനിന്ന് ഒരു സിനിമ സൃഷ്ടിക്കപ്പെടുകയാണ്. കഥ പറച്ചിൽ എഡിറ്റിങ് ടേബിളിലാണ് രൂപപ്പെടുന്നത്. ആദ്യം പ്ലാൻ ചെയ്തതിൽനിന്ന് വ്യത്യസ്തമായ ഒരു കഥ എഡിറ്റിങ് ടേബിളിൽ രൂപപ്പെടുത്തി എടുക്കാം. എഡിറ്റിങ് ഓർഡർ മാറ്റിയാൽ മുൻപുണ്ടായിരുന്നതിൽനിന്ന് വ്യത്യസ്തമായ ഒരു കഥ സൃഷ്ടിക്കാനും കഴിയും. അൽഫോൺസ് പുത്രന്റെ പ്രേമം സിനിമ കണ്ടപ്പോൾ ഞാൻ അദ്ഭുതപ്പെട്ടു പോയിട്ടുണ്ട്. എഡിറ്റിങ് ടേബിളിൽ മനോഹരമായി സൃഷ്ടിക്കപ്പെട്ട സിനിമയാണ് അത്. ഇത്തവണ ഓസ്കർ നേടിയ അനോറയും അതുപോലെയാണ്. സീൻ ബെക്കർ എഡിറ്റിങ്ങിലാണ് ആ സിനിമ സൃഷ്ടിച്ചെടുത്തത്.

എഡിറ്റർ നല്ല സംവിധായകൻ ആവുമോ?

ഒരു എഡിറ്റർക്ക് ഷോട്ട് ഡിവിഷനും ഷോട്ട് പ്ലാനിങ്ങുമടക്കമുള്ള കാര്യങ്ങൾ നന്നായി അറിയാം. മഹേഷ് നാരായണനെപ്പോലുള്ള എഡിറ്റർമാർ മികച്ച സംവിധായകരാണ്. എന്നാൽ സംവിധായകനാവാൻ കോഓർഡിനേഷനുള്ള കഴിവു കൂടി വേണം.

മികച്ച എഡിറ്ററാവാൻ സോഫ്റ്റ്‌വെയർ പഠിച്ചാൽ മാത്രം മതിയോ?

എന്നെ സംബന്ധിച്ച് സോഫ്റ്റ്‌വെയറോ ടൂളുകളോ അല്ല പ്രധാനം. ‘സ്റ്റോറി ടെല്ലിങ്’ അഥവാ കഥ പറയുകയെന്നതാണ് എനിക്ക് ഏറ്റവും പ്രധാനമായിട്ടു തോന്നിയത്. ഇമോഷൻസിനാണ് രണ്ടാമത്തെ സ്ഥാനം. ഇതു രണ്ടും കഴിഞ്ഞേ ‘കട്ടു’കളിലെ ‘കണ്ടിന്യുറ്റി’യടക്കമുള്ള മറ്റെന്തിനും സ്ഥാനമുള്ളൂ.

കാലം മാറുന്നതനുസരിച്ച് സാങ്കേതിക വിദ്യയിലുണ്ടാവുന്ന മാറ്റം എഡിറ്റിങ്ങിനെ സ്വാധീനിക്കുന്നില്ലേ?

ഞാൻ യൂട്യൂബിലൊക്കെ നോക്കി എഡിറ്റിങ് പഠിക്കുന്ന കാലത്ത് ഫോണിൽ ഇത്രയധികം എഡിറ്റിങ് ആപ്പുകൾ വന്നിട്ടില്ല. ഇപ്പോൾ കുട്ടികൾക്ക് എഡിറ്റിങ് കുറച്ചുകൂടി ‘ഈസി’യാണ്. ഇൻസ്റ്റയിലെ ചില റീൽസിലൊക്കെ എഡിറ്റിങ് കിടുക്കാറുണ്ട്. കാലം മാറുന്നതിനനുസരിച്ച് വിഎഫ്എക്സിൽ വന്ന മാറ്റമാണ് അമ്പരപ്പിക്കുന്നത്. ഹോളിവുഡ് ലവൽ വിഎഫ്എക്സ് ഇപ്പോൾ നമുക്കും കിട്ടി.

കുടുംബം?

സംഗീത സംവിധായകൻ ജോൺസൺ അച്ഛന്റെ സഹോദരനാണ്. എന്റെ അച്ഛനും വയലിനിസ്റ്റാണ്. ഞാൻ പ്ലസ്‌ടുവിൽ പഠിക്കുന്ന കാലത്താണ് ജോൺസൺ മാഷ് വിടപറഞ്ഞത്. അദ്ദേഹം എത്ര വലിയ ലജൻഡ് ആയിരുന്നുവെന്ന് അറിയാനുള്ള പ്രായം അന്നെനിക്ക് ആയിരുന്നില്ല. അമ്മയും അനിയത്തിയുമടങ്ങുന്നതാണ് കുടുംബം.

English Summary:

In the Malayalam film industry, editor Chaman Chacko's touch turns everything to gold.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com