ലഹരിക്ക് അടിമയായവരെ മാറ്റിനിർത്തുക; ‘സ്വർഗവും’ ‘തുടരു’വും തുടരണം; റെജിസ് ആന്റണി അഭിമുഖം

Mail This Article
റെജിസ് ആന്റണി സംവിധാനം ചെയ്ത ‘സ്വർഗം’ എന്ന സിനിമയ്ക്ക് മികച്ച സോദ്ദേശ്യ സിനിമ എന്ന വിഭാഗത്തിൽ ക്രിട്ടിക്സ് പുരസ്‌കാരത്തിന് അർഹമായിരിക്കുകയാണ്. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ഭൂമി സ്വര്‍ഗമാക്കിയ ഒരു കുടുംബത്തിന്റെ കഥപറയുന്ന ചിത്രം ഏത് പ്രായക്കാർക്കും കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്നു കാണാൻ സാധിക്കുന്ന സിനിമയാണ്. കുടുംബപ്രേക്ഷകർക്ക് നെറ്റിചുളിക്കാതെ കാണാൻ പറ്റുന്ന സിനിമ ചെയ്യണം എന്ന തീരുമാനമാണ് സ്വർഗത്തിൽ എത്തിച്ചതെന്ന് സംവിധായകൻ റെജിസ് ആന്റണി പറയുന്നു. സോദ്ദേശ്യ സിനിമ എന്ന കാറ്റഗറിയിൽ പുരസ്‌കാരം ലഭിച്ചതോടെ തന്റെ സിനിമയുടെ ലക്‌ഷ്യം സാധ്യമായെന്ന് റെജിസ് ആന്റണി മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിന്റെ വിശേഷങ്ങൾക്കൊപ്പം ഇന്ന് സിനിമാമേഖലയിൽ ചർച്ചയാകുന്നു വിവാദങ്ങളെക്കുറിച്ചും അഭിപ്രായം പങ്കുവയ്ക്കുകയാണ് അദ്ദേഹം.
മികച്ച സോദ്ദേശ്യ സിനിമയെന്ന അംഗീകാരം
എല്ലാ പ്രായക്കാർക്കും ഒരുമിച്ചിരുന്ന് കാണാൻ പറ്റുന്ന ഒരു കുടുംബ സിനിമ ചെയ്യുക എന്നതായിരുന്നു എന്റെ ഉദ്ദേശം. നമ്മുടെ ആശയം പറഞ്ഞപ്പോൾ നിർമാതാക്കൾക്കും അതേ താല്പര്യം തന്നെ ആയിരുന്നു. ഇപ്പോൾ നമ്മൾ ലക്ഷ്യം വച്ചതുപോലെ നല്ല ഉദ്ദേശ്യത്തോടുകൂടി ചെയ്ത സിനിമ എന്ന കാറ്റഗറിയിൽ തന്നെ ഒരു ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിക്കുമ്പോൾ നമ്മുടെ സിനിമ അതിന്റെ ഉദ്ദേശം നിറവേറ്റി എന്നാണ് മനസ്സിലാകുന്നത്. അതിൽ വലിയ സന്തോഷമുണ്ട്. എല്ലാ പ്രായക്കാർക്കും കുടുംബത്തിനും ഒക്കെ ഒരുമിച്ചിരുന്ന് കാണാൻ കഴിയുന്ന സിനിമകൾ ഇപ്പോൾ കുറവാണ്. ഇത് അത്തരത്തിൽ ഒരു സിനിമയാണ്. ഡയലോഗ് ആയാലും ഡബിൾ മീനിങ് ഒന്നുമില്ലാതെ കോമഡികൾ ഇല്ലാതെ അച്ഛനമ്മമാർക്ക് കുട്ടികളോടൊപ്പം പോയി കാണാൻ കഴിയുന്ന ഒരു സിനിമ വേണമെന്നായിരുന്നു നിർമാതാക്കളുടെ ആവശ്യം. സിനിമ ഇറങ്ങി കണ്ടുകഴിഞ്ഞ് എല്ലാവരും ഒരേ സ്വരത്തിൽ അത്തരം ഒരു അഭിപ്രായം തന്നെയാണ് പറയുന്നത്.
മലയാളികൾക്കിഷ്ടം മലയാളത്തനിമയുള്ള സിനിമകൾ
‘തുടരും’ എന്ന സിനിമ ഇറങ്ങിയിട്ടുണ്ടല്ലോ ഞാൻ സിനിമ കണ്ടില്ല, എങ്കിലും എല്ലാവരും അഭിപ്രായപ്പെടുന്നത് പഴയ മോഹൻലാൽ തിരിച്ചുവന്നു അല്ലെങ്കിൽ പഴയകാലത്തെ ഒരു ഗ്രാമീണ ഭംഗിയുമൊക്കെ ഉള്ള ഒരു സിനിമ ആണ് അത് എന്നാണ്. സിനിമ കാണാൻ ആൾക്കാർ കയറുന്നുണ്ട്, അത്തരത്തിലുള്ള സിനിമകൾ ഇപ്പോഴും ആൾക്കാർ സ്വീകരിക്കുന്നു എന്നാണ് അതിന്റെ അർഥം. തനത് മലയാളി സ്പർശമുള്ള സിനിമകൾ കാണാൻ പ്രേക്ഷകർക്ക് ഇഷ്ടമാണ്. ടെക്നോളജി എത്ര വികസിച്ചാലും നല്ല കഥ പറയുന്ന സിനിമകൾ സാധാരണക്കാർക്ക് ഇന്നും ഇഷ്ടമാണ്. സ്ത്രീ പ്രേക്ഷകർക്ക് നമ്മുടെ സിനിമ ഇഷ്ടമായി എന്നാണ് അറിയുന്നത് അതുപോലെതന്നെ പള്ളിയിലെ അച്ഛന്മാരും കന്യാസ്ത്രീകളും ഒക്കെ സിനിമ കണ്ടിട്ട് ഇടവകയിൽ പ്രസംഗത്തിൽ ഈ സിനിമയെപ്പറ്റി പറഞ്ഞു എന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെ പള്ളിയിലൊക്കെ സിനിമയെ കുറിച്ച് പറയുന്നത് വളരെ അപൂർവമാണല്ലോ. നമ്മൾ സിനിമയിൽ ഉദ്ദേശിച്ച അർത്ഥം തന്നെ ആൾക്കാർക്ക് കിട്ടുന്നതിൽ വലിയ സന്തോഷമുണ്ട്.
സമൂഹത്തിൽ നിന്ന് അടർത്തിയെടുത്താണ് സിനിമയ്ക്ക് കഥയുണ്ടാക്കുന്നത്
നമ്മൾ ഒരു കഥ എഴുതുമ്പോൾ സമൂഹത്തിൽ കാണുന്ന കാര്യങ്ങൾ തന്നെയാണ് എഴുതുന്നത്. മയക്കുമരുന്ന് ലഹരി ഒക്കെ പണ്ട് മുതലേ ഉണ്ടെങ്കിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോഴാണ്. സിനിമയിൽ മാത്രമല്ല സമൂഹത്തിൽ തൊണ്ണൂറു ശതമാനത്തിലും ഈ പറയുന്ന കാര്യങ്ങൾ എല്ലാം ഉണ്ട്. അവിടെ നിന്നാണല്ലോ നമുക്ക് കഥ കിട്ടുന്നത്. സമൂഹത്തിൽ ഉള്ളത് മാത്രമേ സിനിമയിൽ കാണിക്കാൻ കഴിയുകയുള്ള. അപ്പോൾ സിനിമയിൽ അതൊക്കെ കാണിക്കുന്നവരെ തെറ്റ് പറയാൻ പറ്റില്ല. സിനിമാക്കാർ കഥ എഴുതുമ്പോൾ ചുറ്റും നടക്കുന്ന കാര്യങ്ങളൊക്കെ അവരെ സ്വാധീനിച്ചേക്കാം. അടുത്ത വിജയിച്ച ചില സിനിമകളെ കുറിച്ച് സാധാരണക്കാർ പറയുന്നത് അവർ ന്യൂസ് പേപ്പറിൽ വായിക്കുന്നതും ടെലിവിഷനിൽ കാണുന്നതും ഒക്കെ ഇത്തരത്തിലുള്ള കാര്യങ്ങൾ ആണെന്നാണ്.
പണ്ട് രൺജി പണിക്കർ ഷാജി കൈലാസ് കാലഘട്ടത്തിലും ടി. ദാമോദരൻ മാഷ്, ഐ.വി. ശശി കാലഘട്ടത്തിലും ഒക്കെ രാഷ്ട്രീയ സിനിമകൾ കൂടുതൽ വരാറുണ്ടായിരുന്നു. മന്ത്രിമാരുടെ കഥകളും രാഷ്ട്രീയ അഴിമതികളും ഒക്കെ അവർ പറഞ്ഞിരുന്നു, ആ സമയത്ത് അതൊക്കെയായിരുന്നു ചർച്ചാവിഷയം. ഇപ്പോൾ പക്ഷേ കൂടുതലും അടിപിടി മയക്കുമരുന്ന് ഒക്കെയാണ് വാർത്തകളിലും വരുന്നത്. നമ്മുടെ സ്വർഗം എന്ന സിനിമയിൽ അത്തരത്തിലുള്ള കാര്യങ്ങളൊന്നും ഇല്ല. പക്ഷേ സമൂഹമാധ്യമങ്ങളിൽ അടിമപ്പെട്ടുപോകുന്ന കുട്ടികളെ പറ്റി സിനിമയിൽ പരാമർശിക്കുന്നുണ്ട്. അത് കാലത്തിനനുസരിച്ചുള്ള മാറ്റമാണ്.
ലഹരിക്ക് അടിമയായവരെ മാറ്റിനിർത്തുക
ലഹരി ഉപയോഗം സമൂഹത്തിൽ ഉള്ളതാണ്, പണ്ടുമുതലേ ഇതൊക്കെ ഉണ്ടായിരുന്നു ഇപ്പോൾ കുറച്ചു കൂടുതലാണെന്നും മാത്രം. സിനിമയിലുള്ളവർക്ക് വാർത്തപ്രാധാന്യം കൂടുതൽ കിട്ടുന്നതുകൊണ്ട് അവരെപ്പറ്റി ആൾക്കാർ കൂടുതൽ അറിയുന്നു എന്നേയുള്ളൂ, സമൂഹത്തിൽ പലരും ഇതൊക്കെ ഉപയോഗിക്കുന്നുണ്ട്. നേരത്തെ മദ്യമായിരുന്നെങ്കിൽ ഇപ്പോൾ മയക്കുമരുന്നിന്റെ അതിപ്രസരമാണ്. രാസ ലഹരി കൂടുതൽ വ്യാപകമാണ് എന്നാണ് പൊലീസിന്റെ റിപ്പോർട്ടുകളിൽ പറയുന്നത്. ഇത് സിനിമയിൽ മാത്രമല്ല സമൂഹത്തിനും ദോഷം ചെയ്യും. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. ഇത് ഉപയോഗിക്കുന്ന ആളുകൾക്ക് വീണ്ടും വീണ്ടും സിനിമ കിട്ടുന്നത് ഒരുപക്ഷേ അവർക്ക് കഴിവുള്ളത് കൊണ്ടായിരിക്കും. സിനിമയിൽ ഉള്ളവർ ലഹരി ഉപയോഗിക്കുന്നവരെ സപ്പോർട്ട് ചെയ്യുകയോ പ്രമോട്ട് ചെയ്യുകയോ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ടെക്നീഷ്യന്മാരാണെങ്കിലും ആർട്ടിസ്റ്റുകൾ ആണെങ്കിലും ഇവർക്ക് ഇടയിൽ ഒരു വല്ലാത്ത കണക്‌ഷൻ ഉണ്ട്. എല്ലാവരെയും മാറ്റിനിർത്തുക എത്രത്തോളം നടപ്പിലാകും എന്ന് അറിയില്ല.
സെൻസറിങ് കർശനമാക്കിയാൽ മതി
സിനിമ കുട്ടികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. പണ്ടൊക്കെ സിനിമയിലെ നായകൻ സിഗരറ്റ് വലിക്കുമ്പോൾ അത് കണ്ട് അനുകരിക്കാനുള്ള ശ്രമങ്ങൾ കുട്ടികൾ നടത്തിയിരുന്നു. ഇപ്പോൾ അതൊക്കെ മാറി. ഇന്നത്തെ തലമുറ മറ്റു പല കാര്യങ്ങളുമാണ് അനുകരിക്കുന്നത്. ഇത് ഇല്ലാതാക്കാൻ ഒരു പോംവഴി എന്ന് പറയുന്നത് സെൻസർഷിപ്പ് കുറച്ചുകൂടി കാര്യക്ഷമമാക്കുക എന്നതാണ്. അടുത്തിടെ ഇറങ്ങിയതിൽ വളരെ വയലന്റ് ആയിട്ടുള്ള സിനിമകൾ ഉണ്ട്. എ സർട്ടിഫിക്കറ്റ് കൊടുക്കേണ്ട സിനിമകൾക്ക് എ സർട്ടിഫിക്കറ്റ് കൊടുക്കുക തന്നെ വേണം. എ സർട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കാണാൻ പറ്റില്ല, അതുപോലെ സാറ്റലൈറ്റ് അപ്പ്രൂവൽ കിട്ടില്ല, അങ്ങനെയൊക്കെയുള്ള കാര്യങ്ങൾ ഉണ്ടാകും.
നമ്മൾ ഒരു സിനിമയും കൊണ്ട് സെൻസർ ബോർഡിന്റെ മുന്നിൽ ചെല്ലുമ്പോൾ ഹെൽമെറ്റ് വെക്കാത്തതിന്, സിഗരറ്റ് വലിക്കുന്നതിന്, പക്ഷികളെയും മൃഗങ്ങളെയും ഉപയോഗിക്കുന്നതിന് ഒക്കെ വളരെ സ്ട്രിക്റ്റായി വിശദീകരണം ചോദിക്കാറുണ്ട്. അതുപോലെതന്നെ അക്രമ രംഗങ്ങൾ കാണിക്കുമ്പോഴും മയക്കുമരുന്ന് ഉപയോഗിക്കുന്ന സീനുകളും ലാഘവത്തോടെ വിടാതെ അതും വളരെ നന്നായി സെൻസർ ചെയ്തു വിടണം എന്നാണ് എന്റെ അഭിപ്രായം. അങ്ങനെ വരുമ്പോൾ ആളുകൾ ഒന്നുകൂടി ആലോചിച്ചു സിനിമകൾ കാണുന്ന അവസ്ഥ വരും. അത്തരത്തിലുള്ള സിനിമകൾ ചെയ്യുന്നതിനും നിർമാതാക്കളും അണിയറ പ്രവർത്തകരും ഒന്നുകൂടി ആലോചിക്കും. സ്ക്രിപ്റ്റ് വായിച്ചാൽ തന്നെ നമുക്ക് സിനിമയെക്കുറിച്ചുള്ള ധാരണ ഉണ്ടാകുമല്ലോ അപ്പോൾ തന്നെ ഇത് ചെയ്യണോ വേണ്ടേ എന്ന് തീരുമാനിച്ചാൽ നടക്കുന്ന കാര്യമേ ഉള്ളൂ ഇത്.
ആക്‌ഷൻ സിനിമ ചെയ്യണം
എനിക്ക് എല്ലാത്തരം സിനിമകളും ചെയ്യാൻ താല്പര്യം ഉണ്ട്. ഞാൻ ഇതുവരെ രണ്ട് സിനിമകളാണ് ചെയ്തത്, ഒരു സെക്കൻഡ് ക്ലാസ് യാത്ര, സ്വർഗ്ഗം. സെക്കൻഡ് ക്ലാസ്സ് യാത്ര ട്രാവൽ മൂഡിലുള്ള കോമഡികൾ ഒക്കെ ഉള്ള ഒരു ത്രില്ലർ സിനിമയാണ്. സ്വർഗം പക്കാ ഒരു ഫാമിലി മൂഡിലുള്ള സിനിമയാണ്. ഓരോ സിനിമയിലും വ്യത്യസ്ത കഥകൾ പരീക്ഷിക്കണം എന്നാണ് എനിക്ക് ആഗ്രഹം. പക്ഷേ നമുക്ക് ചോയിസ് ഉണ്ടാകില്ല എന്നതാണ് മറ്റൊരു കുഴപ്പം ഒരു ജോണിൽ ഉള്ള സിനിമ കണ്ടുകഴിഞ്ഞാൽ പിന്നീട് നമുക്ക് കിട്ടുന്നത് ചിലപ്പോൾ അതേപോലെ സിനിമകൾ ആയിരിക്കും. വ്യത്യസ്ത കഥകളും ചെയ്യണമെന്ന് തന്നെയാണ് എന്റെയും ആഗ്രഹം പക്ഷേ അവസരങ്ങൾ കിട്ടണം. എനിക്ക് ഇനി ആക്‌ഷൻ മൂഡിലുള്ള ഒരു മാസ സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട്, പിന്നെ ഒരു റിയൽ ലൈഫ് സ്റ്റോറി ചെയ്യണമെന്നും ആഗ്രഹിക്കുന്നുണ്ട്. രണ്ടുമൂന്നു തിരക്കഥകൾ എഴുതിക്കൊണ്ടിരിക്കുന്നുണ്ട്, മുൻപ് എഴുതിയ തിരക്കഥകൾ പൊടിതട്ടി എടുത്തിട്ടുണ്ട്, അങ്ങനെ പല സിനിമകളുടെ ചർച്ചകളിലാണ്. ആർട്ടിസ്റ്റുകൾ പെട്ടെന്ന് കിട്ടുന്നതിനനുസരിച്ച് ഏതെങ്കിലും ഒരു സിനിമയുമായി മുന്നോട്ടു പോകും. അടുത്തത് ഒരു ആക്‌ഷൻ മോഡലിലുള്ള സിനിമ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം.