പുലിമുരുകനിൽ ആദ്യ 20 മിനിറ്റിനു ശേഷമാണ് മോഹൻലാൽ എത്തുന്നത്. എന്നാൽ അതിനും മുമ്പെ കാണികളെ ത്രസിപ്പിച്ച് ആവേശഭരിതരാക്കിയ ഒരു കുട്ടി താരമുണ്ട് സിനിമയിൽ. മറ്റാരുമല്ല മുരുകന്റെ കുട്ടിക്കാലം അവതരിപ്പിച്ച മാസ്റ്റർ അജാസ്. കുട്ടിയും കടുവയും തമ്മിലുള്ള പോരാട്ടമെന്ന് കേൾക്കുന്നവർക്ക് ചിരി വരുമെങ്കിലും സിനിമയിലെ ഇൗ രംഗം കണ്ടാൽ പയ്യൻ കലക്കിയല്ലോ എന്ന് ചിരിച്ചവർ തന്നെ തിരിച്ചു പറയും. കടുവയ്ക്കും ഒപ്പം മോഹൻലാലിനുമൊപ്പമുള്ള അനുഭങ്ങളെക്കുറിച്ച് ഡി ഫേർ ഡാൻസ് റിയാലിറ്റി ഷോ വിജയിയായ അജാസ് പറയുന്നു.
Pulimurugan | First Day, First Show | Theatre Response | Manorama Online
∙ പുലിമുരുകനിലെ അനുഭവത്തെക്കുറിച്ച് ?
വലിയൊരു അനുഭവമായിരുന്നു പുലിമുരുകൻ. പുലിമുരുകനിൽ അഭിനയിച്ചിട്ടുള്ള നോബിച്ചേട്ടൻ വഴിയാണ് അവസരം കൈ വന്നത്. മുഴുവൻ ഓട്ടവും ചാട്ടവുമൊക്കെയായിരുന്നു. കാട്ടിലായിരുന്നു ഷൂട്ടിങ്. ഒരുപാട് നാളെടുത്ത് ഷൂട്ട് പൂർത്തിയാക്കാൻ. സന്തോഷമുണ്ട് ഈ സിനിമയുടെ ഭാഗമാകുവാൻ കഴിഞ്ഞതിൽ.
Pulimurugan Official Trailer | Mohanlal | Vysakh | Mulakuppadam Films
∙ ലാലേട്ടന്റെ കൂടെയുള്ള എക്സ്പീരിയൻസ് എങ്ങനെ?
എന്റെ ആദ്യത്തെ സിനിമയാണ് ‘പുലിമുരുകൻ’. നന്നായി അഭിനയിക്കണമെന്ന് ലാലേട്ടൻ പറഞ്ഞു. സ്പെഷൽ ട്രെയിനിങ് ഒക്കെ തന്നതിനു ശേഷമാണ് ഷൂട്ട് ആരംഭിച്ചത്. പീറ്റർ ഹെയ്ൻ സാർ ഉൾപ്പെടെയുള്ള ആളുകളാണ് ട്രെയിനിങ് തന്നത്. വേഗത്തിൽ ഓടാനും, ഫൈറ്റ് ചെയ്യാനുമാണ് പറഞ്ഞു തന്നത്.
∙ ആദ്യം ലാലേട്ടനെ കണ്ടപ്പോൾ ടെൻഷൻ ഉണ്ടായിരുന്നോ?
എക്സൈറ്റഡായിരുന്നു. തൊടാൻ പോലും പേടിയായിരുന്നു. നന്നായി അഭിനയിക്കണം എന്നൊക്കെ അദ്ദേഹം പറഞ്ഞു. ലാലേട്ടന്റെ ഒപ്പം ഫോട്ടോയൊക്കെ എടുത്തു. ഷൂട്ട് പൂർത്തിയായപ്പോഴേക്ക് പേടി സ്നേഹവും ബഹുമാനവും ഒക്കെയായി.
∙ ഡാൻസിൽ നിന്നും ഫൈറ്റിങ്ങിലേക്ക് പോയപ്പോൾ
എളുപ്പമല്ലായിരുന്നു. ഭയങ്കര പാടായിരുന്നു പഠിച്ചെടുക്കാൻ. പഠിച്ച് പഠിച്ച് ശരിയാക്കിയെടുത്തു.
∙കൂട്ടുകാരുടെ അഭിപ്രായം
കൂട്ടുകാർ കണ്ടിട്ട് അടിപൊളിയായിരുന്നു എന്നു പറഞ്ഞു. തിയറ്ററിൽ സിനിമ കാണാൻ വന്നപ്പോൾ എല്ലാവരും പറഞ്ഞു നന്നായിട്ടുണ്ടെന്ന്. ഇത്രയ്ക്കൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
∙ കടുവയുടെ മുന്നിൽ നിന്നപ്പോൾ പേടിയുണ്ടായിരുന്നോ?
ട്രെയ്ൻ ചെയ്ത കടുവയാണല്ലോ. അതുകൊണ്ട് ഒരു പേടിയില്ലായിരുന്നു. പിന്നെ കൂടെ എല്ലാവരുമുണ്ടല്ലോ എന്ന ധൈര്യവും.
∙കടുവയെ പിടിക്കുന്ന രംഗങ്ങൾ
കുറേ പ്രാക്ടീസ് ചെയ്തിട്ടാണ് ആ രംഗം ഷൂട്ട് ചെയ്തത്. ഷൂട്ടിങ് വിയറ്റ്നാമിൽ ആയിരുന്നു. സിനിമയിൽ കണ്ടപ്പോഴാണ് ആ രംഗങ്ങൾ ഇത്രയ്ക്ക് രസകരമായി വന്നെന്ന് മനസ്സിലായത്.
∙ ഡി ഫോർ ഡാൻസിലെ എക്സ്പീരിയൻസ് എത്രത്തോളം സഹായിച്ചിട്ടുണ്ട്?
ഡിഫോർ ഡാൻസിലെ എല്ലാവരും സപ്പോർട്ട് ചെയ്തു. വൈശാഖ് ചേട്ടൻ ഡാൻസ് കണ്ടിരുന്നു. അജാസിന് ചെയ്യാൻ പറ്റും അതുകൊണ്ടാണ് വിളിച്ചത് എന്നു എന്നോട് പറഞ്ഞു.