സിനിമയിലേക്ക് വരാനാഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയും ആഗ്രഹിക്കാത്ത കഥാപാത്രം. മുടി മുറിച്ച്, സിഗരറ്റ് വലിക്കുന്ന, കള്ളു കുടിക്കുന്ന പെണ്ണ്. കുരുത്തക്കേടുകള്‍ കൂടെപ്പിറപ്പാക്കിയ ആ പെണ്‍കുട്ടിയെ അവതരിപ്പിച്ചതാവട്ടെ പാതി മലയാളിയായ ദീപ്തി സതി. നീനയുടെ വിശേങ്ങള്‍ ദീപ്തി മനോരമ ഒാണ്‍ലൈനുമായി പങ്കു വയ്ക്കുന്നു.
നീനയില്‍ നായികയായി തിരഞ്ഞെടുത്തപ്പോള്‍ ലാല്‍ സാര്‍ പറഞ്ഞു. രണ്ടു കണ്ടിഷന്‍.ഭംഗിയുള്ള മുടി കഴുത്തിനൊപ്പിച്ചു മുറിക്കണം. ബുള്ളറ്റ് ഓടിക്കണം. രണ്ടിനും റെഡിയെന്ന് ഞാന്‍ പറഞ്ഞു. ആണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍, മെയ്ക്ക് അപ്പ് ഇല്ല. നടപ്പും എടുപ്പും എല്ലാം ആണിനെ പോലെ. ഒരിക്കലും ആരും ആഗ്രഹിക്കില്ല ഇങ്ങനെയാരു കഥാപാത്രം ചെയ്യാന്‍. പക്ഷേ എന്തോ അങ്ങനെ ഒന്ന് എനിക്ക് കിട്ടി അത് മികച്ചതാക്കാന്‍ കഴിഞ്ഞെന്നുമാണ് വിശ്വാസം. എന്തൊക്കെയാണെങ്കിലും ഉള്ളിന്റെ ഉള്ളില്‍ നീന ഒരു പെണ്ണാണ്.
Manorama Online | I Me Myself | Deepti Sati
എന്റെ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ ഡയലോഗുകളൊന്നുമില്ലായിരുന്നു. ഞാന്‍ കള്ളു കുടിക്കുന്നതായിരുന്നു രംഗം. അതും ഫ്ലെയിമിങ് ഷോട്ട്. ഒന്നു തെറ്റിയാല്‍ പൊള്ളലേല്‍ക്കും. ഞാന്‍ വല്ലാതെ പേടിച്ചു പോയി. ഒടുവില്‍ കുറെ സമയം കൊണ്ട് ഞാന്‍ അതു ചെയ്തു. ഒരു നായകന്‍ പോലും സിനിമയില്‍ ചെയ്യാത്ത രംഗമായിരിക്കും അത്. തമാശ നിറഞ്ഞതായിരുന്നു നീനയുടെ സെറ്റ്. ലാല്‍ സാറും വിജയ് ബാബുവും വേണു സാറും എല്ലാവരും വളരെ ഫ്രെണ്ട്ലി.
നീനയെപ്പറ്റി എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ അതിലും ഉപരി ലാല്‍ജോസ് സാറിനെ കുറിച്ചോര്‍ത്തായിരുന്നു എനിക്ക് ടെന്‍ഷന്‍. എന്നെ ആ റോളിലേക്ക് തിരഞ്ഞെടുത്ത അദ്ദേഹത്തെ ഒരിക്കലും നിരാശപ്പെടുത്തരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഏതായാലും എല്ലാം ഒടുവില്‍ ശുഭമായി തന്നെ അവസാനിച്ചു.
Manorama Online | I Me Myself | Deepti Sati
ബൈക്കോടിക്കാനൊന്നും എനിക്ക് പേടിയില്ലായിരുന്നു. വിജയ് ബാബുവിനെ ബൈക്കിനു പിന്നിലിരുത്തി ഓടിക്കുന്ന രംഗങ്ങളുണ്ട്. വിജയിന് ആദ്യം നല്ല പേടിയായിരുന്നു. എനിക്ക് ഒരു മകനുണ്ട്. അവനെ അനാഥനാക്കരുത് - എന്നു തമാശയായി പറയുമായിരുന്നു.
കള്ളു കുടിക്കേണ്ടി വരുമെന്ന് ഞാന്‍ അച്ഛനോട് പറഞ്ഞിട്ടില്ലായിരുന്നു. പക്ഷേ അമ്മയ്ക്ക് അറിയാമായിരുന്നു. പിന്നീട് അച്ഛ്ന്‍ എങ്ങനെയോ അറിഞ്ഞിട്ട് എന്നെ കുറെ ഉപദേശിച്ചു. എന്റെ അച്ഛനും എന്നെ ഒരാണ്‍കുട്ടിയെ പോലെയാണ് വളര്‍ത്തിയത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.