ബിഗ് ബജറ്റ് ചിത്രം ആദിപുരുഷ് ടീസറിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുമ്പോൾ നായകനായ പ്രഭാസിന്റെ വിഡിയോ ആരാധകർക്കിടയിൽ വൈറലാകുന്നു. സിനിമയുടെ ടീസർ കണ്ട് സംവിധായകൻ ഓം റൗട്ടിനെ തന്റെ റൂമിലേക്ക് വിളിച്ചുവരുത്തി പ്രഭാസ് ദേഷ്യപ്പെട്ടതായാണ് പ്രമുഖ തെലുങ്ക് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ.
ടീസറിനെതിരെ ട്രോളുകൾ നിറയുന്ന സാഹചര്യത്തിലാണ് പ്രഭാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. മുഖത്തെ ദേഷ്യം വെളിവാകുന്ന രീതിയിൽ ‘ഓം റൂമിലേക്ക് വരൂ' എന്നാണ് പ്രഭാസ് വിഡിയോയില്‍ പറയുന്നത്. ടീസര്‍ കണ്ട് ക്ഷുഭിതനായ പ്രഭാസ് സംവിധായകന് മുന്നറിയിപ്പ് നൽകാൻ വിളിച്ചതാണെന്നാണ് വിഡിയോ കണ്ട ആരാധകരടക്കം പറയുന്നത്.
ഫാന്റസി സിനിമയായെത്തുന്ന ആദിപുരുഷിന്റെ വിഎഫ്എക്സ് ആണ് ആരാധകരെ നിരാശപ്പെടുത്തിയത്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. കൊച്ചുടിവിയിൽ പ്രദർശിപ്പിക്കുന്ന സീരിയലുകൾക്കുപോലും ഇതിലും നിലവാരമുണ്ടെന്നാണ് വിമർശകരുടെ പ്രതികരണങ്ങൾ. ടെമ്പിൾ റൺ എന്ന മൊബൈല്‍ ഗെയ്മിനു പോലും ഇതിലും മികച്ച വിഎഫ്എക്സ് ആണെന്നും ഇവർ പറയുന്നു.
താനാജി ഒരുക്കിയ ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം രാമ–രാവണ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോൺ. ലക്ഷ്മണനായി സണ്ണി സിങ്. ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേ.
ഇന്ത്യയിൽ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. 500 കോടിയിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ് ചിലവഴിക്കുന്നത്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ചിത്രം അടുത്തവർഷം ജനുവരിയിൽ തിയറ്ററുകളിലെത്തും.