തിരവർഷം പെയ്തുതീരുമ്പാൾ ശുഭമാണ് മലയാള സിനിമയുടെ ബാലൻസ് ഷീറ്റ്. തിയറ്ററുകളിൽ വീണ്ടും ആളെക്കൂട്ടിയ വർഷം. എൺപതിലേറെ കന്നി സംവിധായകരെ ആഘോഷപൂർവ്വം ആനയിച്ചു. പൃഥ്വിരാജ്-നിവിൻ പോളി സിനിമകൾ പുതിയ വിജയ ചരിത്രം തീർത്തപ്പോൾ മലയാള സിനിമയുടെ കച്ചവട സാധ്യതകൾ കൂടുതൽ വിസ്തൃതമായി.
ട്രാഫിക് തുടക്കമിട്ട നവതരംഗ സിനിമ ജീവിത-പ്രമേയ ദാരിദ്ര്യത്താൽ ക്ഷീണിച്ചപ്പോൾ സിനിമയും കാഴ്ചക്കാരും പുതിയ വിജയചേരുവ തേടി. കുടുംബങ്ങൾക്ക് രസിക്കാവുന്ന സിനിമകളുടെ തിരിച്ചുവരവിൽ കോടികൾ കിലുങ്ങി.
ചരിത്രത്തിൽ ഏറ്റവുമധികം പുതുമുഖ സംവിധായകർ അവതരിച്ച വർഷം. അഞ്ച് വൻഹിറ്റുകളും ആദ്യ സിനിമ പരീക്ഷിച്ചവരുടെ വക. പരിചയ സമ്പന്നർക്ക് കാലിടറിയപ്പോൾ സംവിധായകരുടെ പേരുനോക്കി സിനിമക്ക് കയറുന്ന പതിവ് തെറ്റി. എന്ന് സ്വന്തം മൊയ്തീനും അമർ അക്ബർ അന്തോണിയും ഒരു വടക്കൻ സെൽഫിയും അനാർക്കലിയുമൊക്കെ അങ്ങനെ വിജയത്തിന്റെ മലകയറി.
മൊയിതീനായി പൃഥ്വിരാജും പ്രേമത്തിലെ ജോർജായി നിവിൻ പോളിയും ജനപ്രിയതയുടെ പുതിയ ഉയരങ്ങൾ തൊട്ടു. സൂപ്പർതാരങ്ങളിൽ പത്തേമാരിയിലെ പ്രകടന മികവും ബോക്സോഫീസ് വിജയവും കൈമുതലാക്കി മമ്മൂട്ടി കയ്യൊപ്പിട്ടു. കാഞ്ചനമാലയുടെയും ചാർലിയുടെ ടെസ്സയുടെയും ഭാവമിഴിവിലൂടെ പാർവ്വതി പോയവർഷത്തിന്റെ നായികക്കസേര സ്വന്തമാക്കി.
നീണ്ട വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് തീയറ്ററിൽ പോയി സിനിമ കാണുന്ന പതിവിലേക്ക് മലയാളി വന്നെത്തിയത്. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തേക്ക് കച്ചവട മേഖല വിപുലമായി നീണ്ടതോടെ ഇക്കൊല്ലം കോടികളുടെ കണക്കും ഉയരെയായി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.