Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരമ്മ മകനയച്ച കത്ത്

padmarajan-family പത്മരാജൻ, അനന്തപത്മനാഭനും രാധാലക്ഷ്മിയും

പി. പത്മരാജന്റെ മകൻ അനന്തപത്മനാഭൻ പുതിയ സിനിമയ്ക്ക്  തിരക്കഥയെഴുതുന്ന വേളയിൽ അമ്മ രാധാലക്ഷ്മിക്കു  പറയാനുള്ളത്:

പ്രിയപ്പെട്ട മകനെ,

നീ തിരക്കഥ എഴുതിയ സിനിമ വരുന്നു എന്നറിഞ്ഞു. കാത്തിരിക്കുന്നു. അച്ഛന്റെ കഥയാണെന്നു പറഞ്ഞെങ്കിലും ഏതു  കഥ എന്നതു ‘സസ്പെൻസ്’ എന്നു  പറഞ്ഞതു കൊണ്ടു ഞാൻ ചോദിക്കുന്നില്ല. വരുമ്പോഴറിയാമല്ലോ. കുറച്ചു നാളായി ഞാൻ ചില കാര്യങ്ങൾ നിന്നോടു പറയാനൊരുങ്ങുകയാണ്. 

നിനക്കു തിരക്കൊഴിഞ്ഞു കിട്ടാത്തതു  കൊണ്ടാണ് ഈ കത്ത്. പല സദസ്സുകളിലും എന്നോടു പലരും ചോദിക്കുന്നു നീ ഒന്നും എഴുതുന്നില്ലല്ലോ എന്ന്. 15 വർഷം മുൻപു നീ കല്ലുറാഞ്ചിക്കിളി എന്ന വേട്ടപ്പക്ഷിയെ കൊണ്ടു കുളക്കോഴിയെ പിടിക്കാൻ പോകുന്ന കുറെ പരുക്കന്മാരുടെ കഥ പറഞ്ഞതോർക്കുന്നു. 

നിന്റെ ബാല്യകാലം മുതലുള്ള സുഹൃത്ത് മുരളിയുമായി അതു ചർച്ച ചെയ്തിരുന്നതും എനിക്കറിയാം. പത്തു വർഷം മുൻപു നിന്നോടൊപ്പം വീട്ടിൽ വന്ന സുഹൃത്ത് അരുൺ കുമാർ അരവിന്ദിനു വേണ്ടിയാണു തിരക്കഥ എന്ന് അറിഞ്ഞു  (പ്രിയദർശന്റെ എഡിറ്റർ എന്നാണ് അന്നു നീ പരിചയപ്പെടുത്തിയത്).

പിന്നീട് അരുൺ ‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ പോലുള്ള നല്ല സിനിമകൾ  സംവിധാനം ചെയ്തല്ലോ. അന്നു നിങ്ങളൊരുമിച്ചു പൊള്ളാച്ചിക്കടുത്തുള്ള,  ഊരുവിലക്കും ജാതിപ്പോരും നിലനിൽക്കുന്ന ചില ഗ്രാമങ്ങളിലേക്ക് ഒരു യാത്ര  പോയതു മറ്റൊരു സിനിമാ ആശയവുമായിട്ടായിരുന്നുവെന്നും എന്നാൽ ആ ശ്രമവും ഒന്നും സംഭവിക്കാതെ അവസാനിച്ചുവെന്നും എനിക്കോർമയുണ്ട്. 

പുതിയ സിനിമയിൽ ആ പ്രമേയവും കൂട്ടിച്ചേർത്തു എന്നു പറഞ്ഞപ്പോൾ എങ്ങനെയാണത് എന്നറിയാൻ ഒരു ആകാംക്ഷ. കുറേക്കാലമായി നീ എഴുത്തിൽ നിന്നു വിട്ടുനിന്നതാണ് അമ്മയെ ഏറ്റവും വിഷമിപ്പിച്ചിരുന്നത്. നീ എഴുതിക്കാണുന്നതാണു മറ്റെന്തിനേക്കാളും എനിക്കാഹ്ലാദം എന്നറിയാമല്ലോ. ജീവിതം പല രീതിയിൽ നിന്റെ മനസ്സിനെ കശക്കിയതാണു കാരണം എന്നറിയാം. 

കാൻസർ സെന്ററിലെ കുഞ്ഞുമോന്റെ  - നീ അച്ഛന്റെ പേരിട്ടു വിളിച്ച പൊന്നോമനയുടെ – ചികിൽ‍സയും വേർപാടും നിന്നെ വല്ലാതെ പിറകോട്ടടിച്ചതു ഞാൻ കണ്ടതാണ്. കഴിഞ്ഞ അഞ്ചു  വർഷമായി നീ തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവലുകളിൽ നിന്നു ‘മനസ്സൊരു ഫെസ്റ്റിവ് മൂഡിലേക്കു വരുന്നില്ല’ എന്നു  പറഞ്ഞു  മാറി നിൽക്കുന്നതും വേദനയോടെ ഞാൻ നോക്കിനിന്നിട്ടുണ്ട്. 

നീ വല്ലാതെ നിന്നിലേക്കു ചുരുങ്ങുകയും കുടുംബത്തിലേക്കും കുഞ്ഞുങ്ങളിലേക്കും ഒതുങ്ങുകയും എഴുത്തിൽ നിന്നു പൂർണമായും അകന്നുവോ എന്നു ശങ്കിക്കുകയും ചെയ്തു തുടങ്ങിയപ്പോഴാണു മുരളിയും അരുണും നിന്നെ നിർബന്ധപൂർവം എഴുത്തിലേക്കു മടക്കിക്കൊണ്ടു വന്നത്. നന്നായി.

സിനിമയുടെ പ്രവർത്തനം തുടങ്ങിയപ്പോൾ മുതൽ നിന്നിൽ പ്രതിഫലിച്ച സന്തോഷവും ആത്മവിശ്വാസവും അമ്മയെ എത്ര ആഹ്ലാദിപ്പിക്കുന്നു എന്നു നിനക്കറിയില്ല.നമ്മളിൽ നിന്നു വേർപിരിയുന്നതിനു ദിവസങ്ങൾക്കു മുൻപ് അച്ഛൻ നിന്നോട് ഒരിക്കലും സിനിമാ സംവിധാനം ജീവിതോപാധിയാക്കരുത് എന്നു  പറഞ്ഞതു നീ അക്ഷരംപ്രതി അനുസരിക്കുകയാണെന്ന് എനിക്കറിയാം. 

എന്നാൽ അച്ഛൻ ഏറെ അഭിമാനിച്ചിരുന്ന നിന്റെ എഴുത്തിൽ നിന്നു കൂടി  നീ മാറി നിൽക്കുന്നതു വലിയ  വിഷമമാണ്. പണ്ട് നിന്റെ അച്ഛനും ഗോപിയാശാനും ഒന്നിച്ചു പ്രവർത്തിച്ചിരുന്ന നാളുകളിലേക്കു മനസ്സ് പായുന്നു; ആശാന്റെ മകൻ മുരളിയും നീയും ആ പഴയ കൂട്ടുകെട്ടിന്റെ അതേ ഒരുമയോടെ ഒന്നിക്കുന്നതു കാണുമ്പോൾ മനസ്സ് നിറയുന്നു ... അവർ സൃഷ്ടിച്ചതു  പോലെ പ്രേക്ഷകന്റെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരു സിനിമ ആകും  നിങ്ങളുടേതും എന്ന് അമ്മ കരുതുന്നു.

ഇപ്പോൾ, സുഖമുള്ള ഒരു കാറ്റ് അമ്മയുടെ മനസ്സിലേക്കു പ്രവഹിക്കുന്നതിനു നീ വീണ്ടും എഴുതിത്തുടങ്ങുന്നു എന്നതു മാത്രമല്ല കാരണം. വേർപിരിഞ്ഞു കാൽ നൂറ്റാണ്ടിനു ശേഷവും അച്ഛന്റെ പേര് ഒരു സിനിമയുടെ ടൈറ്റിലുകൾക്കൊപ്പം തെളിയുന്നതു കാണാനാകുന്നു എന്ന ധന്യത. നിന്റെ അച്ഛൻ ഇപ്പോഴും ജീവനോടെ നിലകൊള്ളുന്നതു പോലെ, നിനക്കു കാവൽ നിൽക്കുന്നതു പോലെ.... എന്റെ പ്രാർഥന എന്നും നിനക്കൊപ്പമുണ്ട്.

ചിറ്റൂരമ്മ അനുഗ്രഹിക്കട്ടെ, സ്വന്തം, അമ്മ.