ജീവിതത്തിൽ വിഷമ വൃത്തത്തിൽ അകപ്പെട്ടപ്പോഴെല്ലാം തിരിച്ചുകയറാൻ പ്രതാപ് പോത്തന് കരുത്ത് നൽകിയത് സിനിമയായിരുന്നു. കുറച്ചുനാൾ മുമ്പ് അസുഖമായി ഐസിയുവിൽ കിടന്നപ്പോൾ പ്രതാപ് പോത്തൻ ഒരു തീരുമാനമെടുത്തു. ഇനിയും സിനിമ സംവിധാനം ചെയ്യണം. സിനിമാജീവിതത്തിനു നാൽപതു വർഷം പൂർത്തിയാകുന്ന വേളയിൽ ജീവിതത്തിലെ ഉയർച്ച താഴ്ചകളെക്കുറിച്ച് അദ്ദേഹം പറഞ്ഞു തുടങ്ങി.
‘എനിക്ക് 64 വയസായി. ലോകപ്രശസ്തരായ സംവിധായകരെല്ലാം കരിയറിലെ ഏറ്റവും മികച്ച സിനിമകൾ ചെയ്തത് ഈ പ്രായത്തിനുശേഷമാണ്. എനിക്ക് ഇനിയും സിനിമകൾ,ചെയ്യണം. അതിനുള്ള ഒരുക്കങ്ങൾക്കായി രണ്ടു മാസത്തേക്ക് അവധിയെടുത്തിരിക്കുയാണ്. സിനിമ മാത്രമാണ് ഇപ്പോൾ മനസിൽ’...വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതാപ് പോത്തൻ മനസ്സുതുറന്നത്
∙ സംവിധാനം ചെയ്യാനിരുന്ന സിനിമ ഉപേക്ഷിച്ചോ?
ദുൽക്കറിനെ വച്ച് ആലോചിച്ച പ്രൊജക്ട് പൂർണമായും ഉപേക്ഷിച്ചു. ആ സിനിമയ്ക്ക് വേണ്ടി തയാറാക്കിയ തിരക്കഥ എനിക്ക് ഇഷ്ടമായില്ല. ഇടയ്ക്ക്, പുറത്തുനിന്നുള്ള ഇടപെടലുകളും കൂടി വന്നു. അങ്ങനെ നിന്നുകൊടുക്കാൻ ഞാൻ തയാറല്ല. പണത്തിനു വേണ്ടി ഒരിക്കലും സിനിമ ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. 20 വർഷത്തിനുശേഷം സംവിധാനം ചെയ്യാൻ മോഹിച്ച സിനിമയാണ് അതോടെ ഉപേക്ഷിച്ചത്.
രോഗം ഭേദമായി വീട്ടിലെത്തിയ നാൾ മുതൽ സംവിധാനത്തെക്കുറിച്ച് സീരിയസായി വീണ്ടും ആലോചിച്ചു തുടങ്ങി. തിരക്കഥ പൂർത്തിയായിട്ടേ താരങ്ങളെക്കുറിച്ച് ആലോചിക്കൂ. ചിലപ്പോൾ എല്ലാവരും പുതുമുഖങ്ങളാകും.
∙ കൊച്ചിയിലെ കാര്യങ്ങളൊക്കെ അറിയുന്നുണ്ടോ?
അറിയുന്നുണ്ടെന്നു മാത്രമല്ല വല്ലാത്ത അമർഷവുമുണ്ട്. എന്തിനാണ് ദിലീപിനെ ജാമ്യം പോലും നൽകാതെ ഇത്രയും ദിവസം ജയിലിലിട്ടത്. എന്തൊക്കെയോ ദുരൂഹതകൾ ആ കേസിനു പിന്നിലുണ്ടെന്ന് തോന്നുന്നു. ചെറിയ റോളുകളിൽ തുടങ്ങി ജനപ്രിയനാകനായി മാറിയ ആളല്ലേ. പലർക്കും അസൂയയുണ്ടാകും. നിങ്ങളെപ്പോലെ എന്നെ കാണാൻ വരുന്ന ഒരു വനിതാ ജേണലിസ്റ്റിന്റെ ചോദ്യത്തിന് ഞാൻ ദേഷ്യത്തിൽ ഒരു മറുപടി നൽകിയെന്നു കരുതുക. അടുത്ത നിമിഷം അവർ പുറത്തിറങ്ങി ഇത്തരമൊരു ആരോപണമുന്നയിച്ചാൽ ഞാനും അകത്താകില്ലേ. സ്ത്രീകളുമായി ബന്ധപ്പെട്ട കേസിൽ പെട്ടാലും സ്ത്രീകളെ ശത്രുവാക്കിയാലും പ്രത്യാഘാതം ഭയങ്കരമായിരിക്കും.
∙ സ്ത്രീകളുടെ ശത്രുവായ അനുഭവമുണ്ടോ?
രാധികയിൽ നിന്നു വിവാഹമോചനം നേടിയ കാലത്ത് അതിന്റെ പ്രത്യാഘാതം നന്നായി അനുഭവിച്ചയാളാണ് ഞാൻ. പക്ഷേ, അതിനെ കുറിച്ചുതന്നെ ആലോചിച്ചു വിഷമിക്കാത്തതിനാൽ കുഴപ്പമില്ല. എടുത്ത ഒരു തീരുമാനത്തിലും പശ്ചാത്തപിക്കുന്നില്ല. തിരിഞ്ഞുനോക്കുമ്പോൾ നിരാശയുമില്ല.