നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായതിന് ശേഷം ദിലീപ് വീണ്ടും അഭിനയിച്ച് തുടങ്ങി. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. രാമലീലയുടെ വൻ വിജയത്തിന് ശേഷം ദിലീപിന്റേതായി എത്തുന്ന അടുത്ത ചിത്രം കൂടിയാണ് കമ്മാരസംഭവം.
കമ്മാരൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനു മുന്നോടിയായി ദിലീപും കുടുംബവും കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കാവ്യയും മീനാക്ഷിയും ദിലീപിനൊപ്പമുണ്ടായിരുന്നു. തൃശൂർ ഇരിങ്ങാലക്കുടയിലെ കാക്കാത്തുരുത്തിയിലാണ് പ്രശസ്ത ക്ഷേത്രമായ കാളിമലർക്കാവ് സ്ഥിതി ചെയ്യുന്നത്.
മുരളി ഗോപി തിരക്കഥ എഴുതി ഗോകുലം മൂവീസ് നിർമിക്കുന്ന ഈ ചിത്രവും രാമലീല പോലെ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. 20 കോടി ചെലവുള്ള സിനിമയുടെ ചിത്രീകരണം ഇനി 20 ദിവസത്തോളം ബാക്കിയുണ്ട്. മലയാറ്റൂർ വനത്തിൽ ഷൂട്ടിങിനുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴായിരുന്നു ദിലീപിന്റെ അറസ്റ്റ്. കഴിഞ്ഞ മാസം മലപ്പുറത്ത് സിനിമയുടെ ചിത്രീകരണം പുനഃരാരംഭിച്ചിരുന്നെങ്കിലും ദിലീപ് അഭിനയിച്ചിരുന്നില്ല.
മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. ത സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. കമ്മാരന്‍റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മുരളീഗോപിയും സിനിമയിൽ മറ്റൊരു പ്രധാനകഥാപാത്രത്തിലെത്തുന്നു. തേനി, ചെന്നൈ, എറണാകുളം എന്നിവയാണ് പ്രധാനലൊക്കേഷൻ.