Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി സംവിധായകൻ കിടക്ക പങ്കിടാൻ ക്ഷണിച്ചു; ആരോപണവുമായി നടി ദിവ്യ

divya

അവാർ‍ഡ് ജേതാവായ മലയാളസംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ദിവ്യ ഉണ്ണി. സിനിമയിൽ വേഷം തരാമെന്ന പേരിൽ ഹോട്ടലിൽ വിളിച്ചുവരുത്തിയ തന്നോട് കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടെന്നാണ് നടി ആരോപിക്കുന്നത്. രണ്ടുവർഷം മുമ്പ് നടന്ന സംഭവമാണ് ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്.

മുംബൈ മലയാളിയായ ദിവ്യ അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ല. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിൽ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ടത് ദിവ്യയാണ്. മലയാളികളായ മാതാപിതാക്കൾ കഴിഞ്ഞ അൻപത് വർഷമായി മുംബൈയിൽ ആണ് താമസം.

കേരളത്തിലേക്ക് വിമാനം കയറുമ്പോൾ നടി ദിവ്യ ഉണ്ണിയുടെ മനസിൽ നിറയെ സ്വപ്‌നങ്ങളായിരുന്നു. അവാർഡ് ജേതാവായ സംവിധായകന്റെ സിനിമയില്‍ അഭിനയിച്ച് മലയാളത്തിലെത്തുക നടിയെ സംബന്ധിച്ചടത്തോളം വലിയൊരു കാര്യമായിരുന്നു. കൊച്ചിയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

divya-manoj ട്രാഫിക് സിനിമയിൽ നിന്നും

‘നടിമാരെ രാത്രി ഹോട്ടലുകളിൽ വിളിച്ച് സംവിധായകർ ലൈംഗികകാര്യങ്ങൾ ആവശ്യപ്പെടുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും എനിക്ക് ഭയമില്ലായിരുന്നു. കാരണം അദ്ദേഹം അറിയപ്പെടുന്നൊരു സംവിധായകനാണ്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നിരുന്നാലും മനസിൽ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാൻ അയാളെ കാണാൻ പോയത്. രാത്രി 9 മണിക്കാണെങ്കിലും, ശുപാർശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാൽ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാൻ അയാൾ എന്നെ ക്ഷണിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്നിട്ട് അയാൾ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയിൽ സംവിധായകന്റെയോ, നിർമാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല'.–ദിവ്യ പറഞ്ഞു.

ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. എന്നാൽ സംവിധായകന്റെ പേര് വെളിപ്പെടുത്താൻ ദിവ്യ തയ്യാറായില്ല.