Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർത്താണ്ഡവർമ; റോബിൻ തിരുമലയ്ക്കൊപ്പം പീറ്റർ ഹെയ്ൻ

robin-peter തിരക്കഥാകൃത്ത് റോബിൻ തിരുമലയ്ക്കൊപ്പം പീറ്റർ ഹെയ്ൻ

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ആക്​ഷൻ കൊറിയോഗ്രാഫര്‍ ആണ് പീറ്റർ ഹെയ്ൻ. ശങ്കർ, രാജമൗലി തുടങ്ങിയവരുടെ വലിയ സിനിമകളിൽ മാത്രം കണ്ടുകൊണ്ടിരുന്ന പീറ്റർ പുലിമുരുകനിലൂടെ മലയാളസിനിമയുടെ സ്ഥിരസാനിധ്യമായി മാറിയെന്ന് പറയാം. മോഹൻലാലിന്റെ ഒടിയന് ശേഷം മറ്റൊരു ബ്രഹ്മാണ്ഡസിനിമയ്ക്ക് മലയാളത്തിൽ ആക്​ഷൻ ഒരുക്കാൻ പോകുകയാണ് അദ്ദേഹം. സൂപ്പർതാരം റാണ ദഗുപതിയെ നായകനാക്കി കെ. മധു ഒരുക്കുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ-ദ് കിങ് ഓഫ് ട്രാവൻകൂർ' ആണ് പീറ്ററിന്റെ പുതിയ മലയാളം പ്രോജക്ട്. 

ഈ സിനിമയുടെ തിരക്കഥാകൃത്തായ റോബിൻ തിരുമലയും ലൈൻ പ്രൊഡ്യൂസർ സെവൻ ആർട്സ് മോഹനും കഴിഞ്ഞ ദിവസം പീറ്റർ ഹെയ്നെ നേരിട്ട് കണ്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ടതായിരുന്നു കൂടിക്കാഴ്ചയെങ്കിലും ഒരുപാട് ഓർമകളും പീറ്റർ ഹെയ്ൻ തങ്ങളോട് പങ്കിട്ടുവെന്ന് റോബിൻ തിരുമല പറയുന്നു.

rana-k-madhu

റോബിൻ തിരുമലയുടെ കുറിപ്പ് വായിക്കാം–

അവിസ്മരണീയമായിരുന്നു ആ കൂടിക്കാഴ്ച. കെ മധുവിന്റെ സംവിധാനത്തിൽ ഞാൻ തിരക്കഥ എഴുതുന്ന ഞങ്ങളുടെ സ്വപ്ന പദ്ധതിയായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ദ് കിങ് ഓഫ് ട്രാവൻകൂർ എന്ന ചിത്രത്തിന്റെ കഥാ ചർച്ചയുമായി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ആക്‌ഷൻ കോറിയോഗ്രാഫർ സാക്ഷാൽ പീറ്റർ ഹെയ്നിന്റെ മുന്നിൽ ഞാൻ ഇരുന്നു. കൂടെ സെവൻ ആർട്സ് മോഹൻ ചേട്ടനും, സഹീർ ഖാനും.

അസാമാന്യമായ ശ്രദ്ധയോടെ കഥ കേട്ടുകഴിഞ്ഞു, അതിശയിപ്പിക്കുന്ന ആഴത്തിൽ കഥ ചർച്ചകളിലേക്ക് അദ്ദേഹം കടന്നു. സംവിധായകൻ കെ മധു ചേട്ടന്റെ അഭാവത്തിൽ അദ്ദേഹത്തെ കുറിച്ച് വിശദമായി തിരക്കി. ചിത്രങ്ങളെപ്പറ്റിയും. ഒരുപാട് കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്. പ്രഗല്ഭനായ ഒരാളോടൊപ്പം വർക്ക് ചെയ്യാൻ പോകുന്നതിന്റെ സന്തോഷം അറിയിച്ചു.

ഇടയ്ക്ക് സ്വന്തം ജീവിതത്തിൽ നിന്നും ചില ജീവിത സന്ദർഭങ്ങൾ വിവരിച്ചുകൊണ്ട് ആ പഴയ ബുദ്ധമത വിശ്വാസി നിഷ്കളങ്കമായി ചിരിച്ചുകൊണ്ടിരുന്നു. പിന്നെ താൻ ഒരു ക്രിസ്തുമത വിശ്വാസിയായ കഥ പറഞ്ഞു. ചെന്നൈയുടെ തെരുവോരങ്ങളിൽ ജോലി ചെയ്ത് ബാല്യം. 25 പൈസയ്ക്ക് ഒരു പാത്രം വെള്ളം ഹോട്ടലുകളിൽ എത്തിച്ചു , അങ്ങനെ കിട്ടുന്ന കാശ് പക്ഷപാതം വന്ന് തളർന്നുകിടക്കുന്ന അമ്മൂമ്മയ്ക്ക് കൊടുക്കുമായിരുന്നു കഥ.

രോഗിയായി മാറിയ പഴയ സ്റ്റണ്ട് മാസ്റ്റർ പെരുമാൾ എന്ന സ്നേഹ സമ്പന്നനായ അച്ഛനെപ്പറ്റി. വിയറ്റ്നാമി ആയ അമ്മയ്ക്കു ഭാഷ അറിയുമായിരുന്നില്ല. അതിനു നടുവിൽ കുടുംബത്തെ മുഴുവൻ സംരക്ഷിച്ച് അരക്ഷിതമായ ബാല്യം. അതിനാൽ സ്കൂളിൽ പോകാനായില്ല. പഠിച്ചതെല്ലാം പുസ്തകങ്ങളിൽ നിന്നും ആയിരുന്നില്ല ജീവിതത്തിൽ നിന്നും ആയിരുന്നു.

പിന്നീട് സ്റ്റണ്ട്മാൻ ആയി .ഫൈറ്റ് മാസ്റ്റർ ആയി. ആക്​ഷൻ കോറിയോഗ്രാഫി എന്നാൽ ഇന്ത്യയിൽ പീറ്ററിന്റെ മുഖവും, താളവും, ചുവടുകളും ആണിന്ന് .

ഇന്ത്യൻ സിനിമക്കും വിയറ്റ്നാം സിനിമയ്ക്കും ഇടയിലെ ബ്രാൻഡ് അംബാസിഡർ ആണിന്ന് പീറ്റർ ഹെയ്‍ൻ . പുതിയ രണ്ടു സംവിധാനസംരംഭങ്ങൾ. വിയറ്റ്നാമിലും, ചൈനയുമായി.

ഒരു സിനിമയുടെ മുഴുവൻ വശങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവ് നേടിയ അദ്ദേഹത്തിന്റെ ഡേറ്റിനായി ഇന്ത്യയിലെ വമ്പൻ സംവിധായകർ കാത്തുനിൽക്കുമ്പോൾ, ഒരേസമയം ഒരു ചിത്രം എന്ന രീതിയിൽ പീറ്റർ വഴി മാറി നടക്കുന്നു.

മോഹൻലാൽ എന്ന മഹാനടനോടുള്ള സ്നേഹവും ആദരവും വ്യക്തമാക്കുന്നു. ആന്റണി പെരുമ്പാവൂർ എന്നാൽ പ്രിയപ്പെട്ട സുഹൃത്തിനെ പറ്റിയും..

ഒരാളുടെ അനുഭവങ്ങൾ അബോധ തലത്തിലേക്ക് മാറുമ്പോൾ അത് അയാളുടെ സംസ്കാരം ആയി മാറുന്നു. അതിൽ നിന്നും വരുന്നതാണ് അയാളുടെ വാസനകൾ ..

ഇവിടെ പീറ്റർ ഹെയ്നിന്റെ വാസനകൾ അദ്ദേഹത്തിന്റെ സംസ്കാരം ആയി മാറുന്ന കാഴ്ച കണ്ട് ആദരവോടെ ഞങ്ങൾ താൽക്കാലികമായി പിരിയുമ്പോൾ , യാത്രാമൊഴിയായി ഞങ്ങൾക്കു തന്ന തെളിനിലാപുഞ്ചിരിയിൽ കണ്ടത് നിസ്വനായ ഒരു മനുഷ്യനെയാണ് . നമ്മുടെ ഉള്ളിൽ സംസ്ക്കാരം ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്ന ഒരു പ്രചോദിത മനുഷ്യനെ...