ശബ്രഹ്മാണ്ഡ സംവിധായകന്‍ എന്ന പേരിന് അര്‍ഹനാണ് ശങ്കര്‍. ജെന്റില്‍മാന്‍ മുതല്‍ ഐ വരെയുള്ള ശങ്കറിന്റെ എല്ലാ ചിത്രങ്ങളും കോടികള്‍ വാരിക്കൂട്ടി. ശങ്കറിനെ ആദ്യമായി സംവിധായകന്‍ ആക്കുന്നത് കെ.ടി കുഞ്ഞുമോൻ ആണ്.
ശങ്കറിന്റെ ഉയര്‍ച്ചയെ കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ കെ.ടി കുഞ്ഞുമോൻ പറയുന്നു. സംവിധായകനായ ശങ്കറിന് പ്രതിഫലത്തിന്റെ അഡ്വാന്‍സായി നല്‍കുന്നത് അയ്യായിരം രൂപയായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. ‘അയ്യായിരം രൂപ വച്ച് കൊടുത്ത് ഞാൻ പറഞ്ഞു, ‘ഇത് അഞ്ചുകോടി മാതിരി, നീ കയറി വരും’. അതു സത്യമായി. അന്നൊക്കെ എന്നെ കാണാന്‍ ഓട്ടോയിലും പഴയ സ്‌കൂട്ടറിലുമൊക്കെ വന്ന ശങ്കര്‍ ഇന്നു യാത്ര ചെയ്യുന്നത് റോള്‍സ് റോയിസിലാണ്. കോടികള്‍ പ്രതിഫലം വാങ്ങുന്നു. എന്റെ കൈ കൊണ്ടു കൊടുത്ത ആദ്യ പ്രതിഫലം മോശമായില്ല.’ കുഞ്ഞുമോന്‍ പറയുന്നു.
കുഞ്ഞുമോന്‍ നിര്‍മിച്ച വസന്തകാല പറവ എന്ന ചിത്രത്തില്‍ സംവിധായകന്‍ പവിത്രന്റെ അസിസ്റ്റന്റായിരുന്നു ശങ്കര്‍. ആ ബന്ധമാണ് പുതിയ ചിത്രത്തിന്റെ സംവിധായകനായി ശങ്കറിനെ തെരഞ്ഞെടുക്കാന്‍ കുഞ്ഞുമോനെ പ്രേരിപ്പിച്ചത്.
'ഞാന്‍ നിര്‍മിച്ച വസന്തകാല പറവൈ എന്ന സിനിമയില്‍ അസിസ്റ്റന്റായിരുന്നു ശങ്കര്‍. ഒരു മെലിഞ്ഞ പയ്യന്‍. പക്ഷേ അവന്റെ ഉള്ളില്‍ തീയുണ്ടെന്ന് അന്നേ മനസ്സിലായി.ജെന്‍റില്‍മാന്‍ ഹിറ്റായപ്പോള്‍ ഞാന്‍ ശങ്കറിന് രണ്ട് താക്കോലുകള്‍ കൂടി സമ്മാനിച്ചു. ഒന്ന് ഫ്ലാറ്റിന്‍റെയും രണ്ടാമത്തേത് അന്നത്തെ സ്റ്റാര്‍ ആയ മാരുതി 800ന്‍റെയും”.കെ ടി കുഞ്ഞുമോന്‍ പറഞ്ഞു.
ആദ്യ സിനിമ ചെയ്യുമ്പോള്‍ തന്നെ അതില്‍ എന്തും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ശങ്കറിന് താന്‍ കൊടുത്തിരുന്നുവെന്നും കഞ്ഞുമോന്‍ പറയുന്നു. ‘ഒരു സീനില്‍ നായകന്‍ അര്‍ജുന്‍ ബൈക്ക് ഓടിച്ച് ട്രെയിന്‍ ചെയ്സ് ചെയ്യണം. ട്രെയിനിന്റെ മുകളിലൂടെ ബൈക്ക് ചാടിക്കുന്നത് കൂടുതല്‍ നന്നാവും എന്നു ഞാന്‍ നിര്‍ദേശിച്ചു. അതിനുവേണ്ടി കൂറ്റന്‍ സെറ്റിട്ടു. ഞാന്‍ കൊടുത്ത ഫെസിലിറ്റി, കോണ്‍ഫിഡന്‍സ്...ശങ്കറിന്റെ വിജയത്തില്‍ അതും കൂടിയുണ്ട്'. - കെ ടി കുഞ്ഞുമോന്‍ ചൂണ്ടിക്കാണിക്കുന്നു.