Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയുടെ സൈനുവാകാൻ അമല പോൾ

amala-prithvi

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി ഒരുക്കുന്ന ആടുജീവിതത്തിൽ നായികയായി അമല പോൾ. നടി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ സ്ഥിരീകരിച്ചത്. തന്റെ ജീവിതാഭിലാഷമായിരുന്നു ഇങ്ങനെയൊരു പ്രോജക്ട് എന്നും സ്വപ്നം സത്യമായെന്നും അമല പോള്‍ കുറിച്ചു.

ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ച നോവലാണ് ആടുജീവിതമെന്നും നജീബിന്റെ അതിജീവനം പ്രചോദിപ്പിച്ചിരുന്നെന്നും അമല പറയുന്നു. നജീബിന്റെ സൈനുവാകാൻ കാത്തിരിക്കുകയാണെന്നും അമല പറഞ്ഞു.

അത്ഭുതപ്പെടുത്തുന്ന തിരക്കഥയാണ് സിനിമയുടേതെന്നും ത്രിഡിയിൽ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പ്രത്യേകതയാകുമെന്നും അമല വ്യക്തമാക്കി. നജീബ് ആകാൻ രണ്ടുവർഷമാണ് പൃഥ്വി സിനിമയ്ക്കായി നൽകിയിരിക്കുന്നതെന്നും നടി പറഞ്ഞു. എ ആർ റഹ്മാനും റസൂൽ പൂക്കുട്ടിയും കെ യു മോഹനനും സിനിമയ്ക്കായി ഒന്നിക്കുന്നു.

പ്രതികൂല സാഹചര്യങ്ങളില്‍ മരുഭൂമിയിലെ ഏകാന്തവാസവും ,നരകയാതനയും നേരിട്ട നജീബിന്റെ കഥയാണ് ആടു ജീവിതം. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് എന്ന മുഖവുരയിലാണ് ബെന്യാമിന്റെ ഈ നോവല്‍ ആസ്വാദകരിലെത്തിയത്. കാഴ്ചയും തന്മാത്രയും ഭ്രമരവും പ്രണയവും ഒരുക്കി മലയാളിയെ വിസ്മയിച്ച ബ്ലെസ്സി വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ച പ്രൊജക്ടായിരുന്നു

പൃഥ്വിരാജിനെയും പിന്നീട് വിക്രമിനെയും നായകസ്ഥാനത്ത് പരിഗണിച്ച സിനിമ ഒടുവില്‍ പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിക്കുകയായിരുന്നു. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ആടുജീവിതം നിർമിക്കുന്നത്. 

വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ പ്രതികൂല സാഹചര്യങ്ങളില്‍ അടിമപ്പണി ചെയ്യേണ്ടി നജീബിനെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. കുവൈറ്റ്, ദുബായ്, ഒമാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലാവും ചിത്രീകരണം.