Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോനായി എങ്ങനാ ബെത്‌ലഹേമിൽ വന്നത്: വൈറലാകുന്ന കഥ

monayi

മലയാളസിനിമയിലെ മണ്‍മറഞ്ഞുപോയ അഭിനയപ്രതിഭയാണ് കലാഭവൻ മണി. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. വില്ലനായി വന്നാലും ഹാസ്യനടനായാലും മണി എന്നും പ്രിയങ്കരൻ തന്നെ. അതുപോലൊരു കഥാപാത്രമായിരുന്നു സമ്മർ  ഇൻ ബത്‍ലഹേം എന്ന സിനിമയിലെ മോനായി. എന്നാല്‍ എങ്ങനെയായിരുന്നു മോനായിയുടെ ഭൂതകാലം എന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ? അങ്ങനെയൊരു കുറിപ്പ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

സിനിമാ ഗ്രൂപ്പിൽ സേതു രാജൻ എഴുതിയ ആ കഥ വായിക്കാം–

ബത്‌ലഹേമിലെ മോനായി, ബത്‌ലഹേം എസ്റ്റേറ്റ്സ്

മനോഹരമായ അക്ഷരങ്ങളിൽ എഴുതി വച്ചിരിക്കുന്ന ബോർഡ്‌ ഗേറ്റ് കടന്നു ഞാൻ ഉള്ളിലേക്ക് നടന്നു.. ബത്‌ലഹേം സുന്ദരിയാണ്.. ഇവിടെ വന്നാൽ ആർക്കും ഒന്ന് പ്രണയിക്കാൻ തോന്നും... 

"നമോവാകം ", ശബ്ദം കേട്ട ദിശയിലേക്കു ഞാൻ തിരിഞ്ഞു നോക്കി... മോനായി ആണ്.. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും വലിയ മാറ്റങ്ങൾ ഒന്നുമില്ല മോനായിക്ക്... എന്നെ പറയാൻ അനുവദിക്കാതെ ആരാ എന്താന്ന് പോലും ചോദിക്കാതെ ഒരു പരിചയക്കാരനോട് സംസാരിക്കുന്നത് പോലെ മോനായി സംസാരിച്ചു തുടങ്ങി.. 

"എന്റെ സർ എപ്പളും പറയും ചോദിക്കാതെ നമസ്കാരം പറയരുതെന്ന്... പക്ഷെ ഇതൊരു ശീലമായി പോയി.. ഇതിനു തന്നെ ഞാൻ രവി സാറിന്റെ കയ്യിൽ നിന്നും ഒരുപാട് അടി കൊണ്ടിട്ടുണ്ട്... അല്ല നിങ്ങളാരാ എനിക്ക് മനസിലായില്ല... സാധാരണ ഇവിടെ പശുക്കളെ കാണാൻ ടൂറിസ്റ്റുകൾ മാത്രമേ എനിക്ക് പരിചയമില്ലാത്തവരായി വരാറുള്ളൂ "

"ഞാൻ മോനായിയുടെയും ബത്‌ലഹേമിന്റെയും ഒരു ആരാധകൻ ആണ്.. ബെത്‌ലഹേമും ബെത്‌ലഹേമിലെ മോനായിനേം വീണ്ടുമൊരിക്കൽ കൂടെ കാണാൻ വന്നതാ... " 

എന്റെ മറുപടി കേട്ടു മോനായി ചിരിച്ചു.. എഴുതിയോ പറഞ്ഞോ വർണിക്കാൻ കഴിയാത്ത മോനായിയുടെ സ്വതസിദ്ധമായ ആ ചിരി... "മോനായി എങ്ങനാ ബത്‌ലഹേമിൽ വന്നത് "

"അതൊരു കഥയാണ് സാറേ... ഞാൻ പറയാം.. അതിനു മുൻപേ കുടിക്കാൻ ഒരു കപ്പ്‌ കാപ്പിയെടുക്കട്ടെ.. ഇവിടെ വെള്ളത്തേക്കാൾ കൂടുതൽ ഉള്ളത് പാലാണ് ".... 

മോനായി കാപ്പിയുമായി വന്നു  ""ഇവിടെ ഇപ്പോൾ ആരാ മോനായി താമസം" ആരുമില്ല സാറേ .. ഞാനും പശുക്കളും കുതിരകളും മാത്രം... എല്ലാവരും വരും. വെക്കേഷന് മാത്രം.. ഒരു കൊല്ലം മുഴുവൻ ഞാൻ അവരുടെ വരവിനായി ബത്‌ലഹേമിനെ ഒരുക്കി വക്കും... ബത്‌ലഹേമിൽ മോനായി ഇല്ലെങ്കിലും എല്ലാം നടക്കും.. പക്ഷെ ബെത്‌ലഹേം ഇല്ലെങ്കിൽ പിന്നെ മോനായിക്ക് വേറൊരു ലോകം ഇല്ല.. ഓർമ വച്ച കാലം മുതലേ മോനായി ഒറ്റക്കാ..

പഞ്ചാബിലായിരുന്നു കുറെ കാലം.. അവിടെ ഒരു ധാബയിൽ ആയിരുന്നു ജോലി.. അങ്ങനെ ആണ് പാചകം പഠിക്കുന്നത്... പകലു മുഴുവൻ പണിയെടുക്കണം... വിശപ്പ്‌ മാറാനുള്ളത് കിട്ടും.. കൂടെ അടിയും ശകാരവും.. അപ്പനെയും അമ്മയെയും കണ്ട ഓർമയില്ല.. വിദ്യാഭ്യാസത്തിന്റെ കാര്യമാണേൽ ജലന്ദറിന്റെയും തിരുവന്തപുരത്തിന്റെയും സ്പെല്ലിങ് അറിയാനൊള്ള അക്ഷരാഭ്യാസം പോലുമില്ല.. 

കൊറേ കഴിഞ്ഞപ്പോൾ അടിയും വഴക്കും സഹിക്കാൻ പറ്റാതായി.. പഞ്ചാബിയിൽ ആണെങ്കിലും കേൾക്കുന്നത് ചീത്തയാണെന്നു എനിക്ക് മനസിലാകുന്നുണ്ടായിരുന്നു.. അങ്ങനെ സഹികെട്ടു ഒരു ദിവസം അവിടെ നിന്നും നാട് വിട്ടു... ഇവിടെ ഈ ചന്ദ്രഗിരിയിൽ വരുമ്പോൾ ഒന്നുമില്ലായിരുന്നു.. ഇവിടെ ഇപ്പോൾ നിങ്ങൾ വന്ന പോലെ ഞാനും ഒരു ദിവസം കയറി വന്നതാ.. വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ ഭക്ഷണം കിട്ടി... പോകാനിടമില്ല എന്ന് പറഞ്ഞപ്പോൾ താമസിക്കാൻ മുറി കിട്ടി.. കൂടെ ഒരു ജോലിയും... 

ഡെന്നിസ് സാറിനെ പോലെ എനിക്കും ആരുമില്ല... പക്ഷെ ധനികനായ അനാഥനും ദരിദ്ര്യനായ അനാഥനും തമ്മിലുള്ള വ്യത്യാസമുണ്ടായിരുന്നു ഞങ്ങൾ തമ്മിൽ.... സർ എന്നെ അടിക്കും ചീത്ത പറയും കുടിക്കാൻ മദ്യം വരെ റേഷനാ... പക്ഷെ എനിക്ക് ഒരു ചേട്ടനെ പോലെയോ ഇതെന്റെ വീട് പോലെയോ ഉള്ള ഒരു സുരക്ഷിതത്വം ഉണ്ടായിരുന്നു...

ആ അവധിക്കാലം കഴിഞ്ഞപ്പോൾ ഡെന്നിസ് സാറിനു എല്ലാവരും ഉണ്ടായി.. മുത്തശ്ശനും മുത്തശ്ശിയും ഒരുപാട് സ്നേഹിക്കാൻ ആമിയും.. പക്ഷെ ഞാൻ വീണ്ടും ഒറ്റക്കായി... അവധിക്കാലം കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോളേക്കും ഡെന്നിസ് സാറും ആമിയും ഇവിടെ എന്നെ ഏൽപിച്ചിട്ട് നാട്ടിലേക്കു മടങ്ങി.. ഓരോ അവധിക്കാലത്തും അവരെല്ലാം വരും... അനാഥനായ മോനായിയെയും ബത്‌ലഹേമിനെയും തേടി... അവരുടെ വരവിനായി ഞാൻ ക്രിസ്മസിനു പുൽക്കൂടൊരുക്കന്ന പോലെ ഇവിടം മുഴുവൻ ഒരുക്കും.. 

നിങ്ങളെ പോലെ അപരിചിതനായ ഒരാൾ ആദ്യമായാണ് എന്നെ തേടി വരുന്നത്... "ഞങ്ങൾ നടക്കുകയായിരുന്നു... ബെത്‌ലഹേമിലെ കാഴ്ചകൾ ഓരോന്നായി മോനായി കാണിച്ചു തന്നു... പശുക്കളെ, റാമ്പോയുടെ മകനെ അങ്ങനെ ഞാൻ കണ്ട ബത്‌ലഹേമിന്റെ കാണാത്ത സൗന്ദര്യങ്ങളെയും അവശേഷിപ്പുകളെയും മോനായി എനിക്ക് കാണിച്ചു തന്നു... 

കഴുത്തിൽ കയറു കെട്ടി കയ്യിൽ തന്നിട്ട് അത് വലിക്കുമ്പോൾ സ്ലോ മോഷനിൽ നടന്നു വരുന്ന മോനായിയുടെ പ്രശസ്തമായ ഐറ്റം.. പിന്നെ എലിയുടെ പ്രാർത്ഥന.. അങ്ങനെ മോനായി എന്നെ എന്റെ ചെറുപ്പകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി... ആമി പറഞ്ഞതുപോലെ വലുതാകേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി... കുട്ടിക്കാലത്തെ ഒരു ബോൺസായ് പോലെ അങ്ങനെ നിലനിർത്താൻ സാധിച്ചിരുന്നെങ്കിൽ... 

അന്ന് ആ പൂച്ചക്കാരിയെ കണ്ടു പിടിക്കാൻ നടത്തിയ പരിപാടിയിൽ മോനായി പാടി തുടങ്ങിയ ആ പാട്ട് " വരുവാനില്ലാരുമീ വിജനമാം ഈ വഴിക്ക് " ഇപ്പോളാണ് കൂടുതൽ യോജിക്കുന്നത് എന്നെനിക്കു തോന്നി...

യാത്ര പറയുകയാണ് ബത്‌ലഹേമിനോട് മോനായിയോട്... യാത്ര പറയുമ്പോൾ മോനായി എന്റെ കൈകൾ കൂട്ടിച്ചേർത്തു പറഞ്ഞു

"പണ്ട് ഡെന്നിസ് സർ പറഞ്ഞതുപോലെ തന്നെ എന്റെ സർ നെയിം എഴുതണ്ട സ്ഥലങ്ങളിൽ.. ഞാൻ അനാഥൻ എന്ന് മനസ്സിൽ എഴുതുമായിരുന്നു... മോനായി എന്ന അനാഥൻ.. .. അത് ഞാൻ അങ്ങ് മായ്ച്ചു കളയുവാ... എന്നെ കെട്ടി പിടിച്ചുകൊണ്ടു മോനായി തുടർന്നു.. എനിക്കൊരുപാട് ബന്ധുക്കൾ ഉള്ളതുപോലെ തോന്നുന്നു... എല്ലാ അവധിക്കാലത്തും ബത്‌ലഹേമിലേക്കു വരണം "

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ നടന്നു.. ഗേറ്റിൽ വന്നു തിരിഞ്ഞു നോക്കി.. മോനായി നടക്കുകയാണ് വീണ്ടും കാണാമെന്നു മനസ്സിൽ ബത്‌ലഹേമിനോടും മോനായിയോടും പറഞ്ഞു ഞാൻ യാത്ര തുടർന്നു.

കടപ്പാട്: സേതു രാജൻ, മൂവി സ്ട്രീറ്റ്