രാജാവും അനുചരരും എന്ന നിലയിലേക്ക് കോൺഗ്രസ് കൂപ്പുകുത്തുകയാണെന്ന് സംവിധായകൻ ജോയ് മാത്യു. പാർട്ടിയിയെ യുവാക്കള്‍ സ്വന്തം പാർട്ടിയിലെ കടൽക്കിഴവന്മാരെ ആലയിലേക്ക് തെളിച്ച് കൊണ്ടുപോയി കെട്ടുകയാണു വേണ്ടതെന്നും അദ്ദേഹം പറയുന്നു.
കേരളത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകുന്നതിൽ കോണ്‍ഗ്രസിനുള്ളിലെ പ്രതിഷേധം ശക്തമായിരുന്നു. ജോസ് കെ.മാണിയെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതോടെ കോണ്‍ഗ്രസിലെ കലാപത്തിന് മൂര്‍ച്ച കൂടി. സീറ്റ് വിട്ടുകൊടുത്തത് വലിയദുരന്തമെന്നും ജനവികാരം അറിയാത്തത് തെറ്റെന്നും ഷാനിമോള്‍ ഉസ്മാൻ അഭിപ്രായപ്പെട്ടിരുന്നു. ജോസ് കെ.മാണിയുടെ സ്ഥാനാര്‍ഥിത്വത്തെ പരോക്ഷമായി പരിഹസിച്ച് കെ.എസ്.ശബരീനാഥന്‍ എംഎല്‍എയും രംഗത്തെത്തി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് സംവിധായകൻ ജോയ് മാത്യുവും.
ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം–
യൂത്ത് കോൺഗ്രസുകാരുടെ വേവലാതി കഴിഞ്ഞു. വൃദ്ധകേസരികൾക്ക് പകരം യുവരക്തം തന്നെ രാജ്യസഭയിലെത്തിയല്ലോ. പോരാത്തതിനു ആൾ കോൺഗ്രസുമാണ് .അതിൽ ഒരു കേരളം ഉണ്ടെന്നേയുള്ളൂ.
അല്ലെങ്കിൽത്തന്നെ നമുക്കൊന്നും ഇപ്പഴും മനസ്സിലാകാത്ത കാര്യം കേരള കോൺഗ്രസും സാക്ഷാൽ കോൺഗ്രസും തമ്മിലെന്താ വ്യത്യാസം എന്നതാണ് .
ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് നേതൃനിരയിലെത്തുന്നതിനു പകരം ഹൈക്കമാന്റ് എന്നിടത്തുനിന്നുള്ള ഓർഡർ വഴി നേതാക്കാന്മാരെ അവരോധിക്കുന്നിടത്ത് തന്നെ ജനാധിപത്യപരമായ പാർട്ടിഘടന എന്നത് പൊളിയുന്നു. രാജാവും അനുചരരും എന്ന നിലയിലേക്ക് അത് കൂപ്പ് കുത്തുന്നു-
പ്രണബ് മുഖർജിയെപ്പോലുള്ള അടുത്തൂൺ പറ്റിയ മറ്റു കോൺ (വൃദ്ധ) കേസരികളും അധികം വൈകാതെ കാവിയണിയുന്നത് യുവരക്തങ്ങൾ
കാണാതിരിക്കണെമെങ്കിൽ നടുറോട്ടിലിട്ട് പോത്തിനെ അറക്കുന്നത് പോലുള്ള പരിപാടികൾ നിർത്തി നിങ്ങൾ യുവാക്കൾ സ്വന്തം പാർട്ടിയിലെ കടൽക്കിഴവന്മാരെ ആലയിലേക്ക് തെളിച്ച് കൊണ്ടുപോയി കെട്ടുകയാണു വേണ്ടത്.