Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേസിന്റെ വിചാരണ തടസ്സപ്പെടുത്തുകയാണ് ദിലീപിന്റെ ശ്രമമെന്ന് പ്രോസിക്യൂഷൻ

dileep-ramaleela-speech

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ദിലീപിന്റെ ആവശ്യത്തിനെതിരെ പ്രോസിക്യൂഷൻ. കേസിന്റെ വിചാരണ തടസ്സപ്പെടുത്താനാണ് ദിലീപ് ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. 

പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടിയാണു പരാതി നൽകിയിരിക്കുന്നത്. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നീക്കം. ഇദ്ദേഹത്തിന്റെ അമ്മയും നേരത്തെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയിലാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

അതേസമയം, ദിലീപിന്റെ കേസ് അന്വേഷിക്കുന്നത് സംബന്ധിച്ച് സിബിഐ കൃത്യമായ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  മുമ്പ് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അനുകൂല സമീപനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

സംഭവത്തിൽ അറിവോ പങ്കോ ഇല്ലാത്ത തന്നെ കേസിലെ പ്രതി ഉന്നയിച്ച വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ തെറ്റായി പ്രതി ചേർത്തെന്ന് ആരോപിച്ചാണു ഹർജി. സത്യം കണ്ടെത്താൻ സംസ്ഥാന പൊലീസിന്റെ നിയന്ത്രണത്തിലല്ലാത്തതും വിവാദത്തിൽ പെടാത്തതുമായ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം ആവശ്യമാണെന്നു ഹർജിയിൽ പറയുന്നു.

ദിലീപിന്റെ ഹർജിയിലെ പ്രസക്തഭാഗങ്ങൾ–

ഏഴു പേരെ പ്രതിചേർത്ത് ആദ്യ റിപ്പോർട്ട് നൽകി ഏഴു മാസത്തിനുശേഷം തന്നെ എട്ടാംപ്രതിയാക്കി അനുബന്ധ കുറ്റപത്രം നൽകി. കുറ്റകൃത്യത്തിനുള്ള കാരണം ആദ്യ റിപ്പോർട്ടിൽനിന്നു വ്യത്യസ്തമായാണു രണ്ടാം റിപ്പോർട്ടിൽ പറയുന്നത്. ഗൂഢാലോചനക്കുറ്റമാണ് ആരോപിക്കുന്നത്. പ്രത്യേക സംഘത്തിന്റെ സത്യവിരുദ്ധവും ദുരുദ്ദേശ്യപരവുമായ അന്വേഷണത്തിന്റെ ഫലമായി തന്നെ കേസിൽ ഉൾപ്പെടുത്തുകയായിരുന്നു.

ക്രിമിനൽ നീതിനിർവഹണം അട്ടിമറിക്കുന്ന അന്യായമായ നടപടിയാണത്. അന്വേഷണം പക്ഷപാതപരമാകുമ്പോൾ ന്യായവിചാരണയുണ്ടാവില്ല. സ്വതന്ത്രവും നീതിയുക്തവും സത്യസന്ധവുമായ അന്വേഷണത്തിലൂടെ, വേണ്ടിവന്നാൽ ശാസ്ത്രീയ പരിശോധനകൾ നടത്തിയും സത്യം കണ്ടെത്താനാണ് അന്വേഷണ ഏജൻസി ശ്രമിക്കേണ്ടത്.

ഈ കേസിൽ മറിച്ചാണു സംഭവിച്ചത്. ഡിജിപി ഉൾപ്പെടെ പൊലീസ് ഉന്നതർ ദുരുദ്ദേശ്യപരവും പക്ഷപാതപരവുമായാണ് അന്വേഷണം നടത്തിയതെന്നും ഹർജിയിൽ ആരോപിച്ചു. പുതിയ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ സിബിഐയോടു നിർദേശിക്കണമെന്നും അന്തിമ റിപ്പോർട്ട് സഹിതം കേസ് രേഖകൾ കൈമാറാൻ ഡിജിപിക്കു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണു ഹർജി.