Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദിന്റെയും നസ്രിയയുടെയും ആ അനുസരണക്കേട് അഞ്ജലി ക്ഷമിച്ചു!

fahad-nazriya-anjali

ചങ്ങാത്തത്തിന്റെ ആഘോഷം തകർത്താടിയ ബാംഗ്ലൂർ ഡേയ്സ് ചിത്രീകരണത്തിനിടെ ‘വലിയ കൂട്ടൊന്നും വേണ്ടെ’ന്ന് ഫഹദിനെയും നസ്രിയയെയും വിലക്കിയതാണ് സംവിധായിക അഞ്ജലി മേനോൻ. സിനിമയിലെ സ്വരച്ചേർച്ചയില്ലാത്ത ദമ്പതികളെ അവതരിപ്പിക്കുമ്പോൾ ആ കൂട്ട് അഭിനയത്തിൽ പ്രതിഫലിക്കരുതല്ലോ. രണ്ടാളും അനുസരിച്ചില്ലെന്നു മാത്രമല്ല, അഞ്ജലിയെ നൈസായി പറ്റിച്ച് സെറ്റിൽവച്ചു തന്നെ പ്രണയവും തുടങ്ങി. 

തിയറ്ററിൽ ബാംഗ്ലൂർ ഡേയ്സിന്റെ ആരവം തീരും മുൻപേ ബിഗ് സ്ക്രീനിൽനിന്നു നസ്രിയ മടങ്ങുകയുംചെയ്തു; ‘ഷാനു’വിന്റെ ജീവിതത്തിലേക്ക്. ഇപ്പോൾ നാലുവർഷം!

നാലുവർഷം മലയാളികൾ വല്ലാതെ മിസ് ചെയ്ത ആ നക്ഷത്രച്ചിരി ഇതാ, അ‍ഞ്ജലി തന്നെ തിരിച്ചുകൊണ്ടുവരുന്നു. ആദ്യചിത്രമായ ‘മഞ്ചാടിക്കുരു’വിലെ നായകൻ പൃഥ്വിരാജ്, രണ്ടാമത്തെ ചിത്രം ‘ബാംഗ്ലൂർ ഡേയ്സ്’ നായിക നസ്രിയ - ഇരുവരും േചരുന്ന അഞ്ജലിയുടെ മൂന്നാമത്തെ ചിത്രം ‘കൂടെ’, ജൂലൈ ആറിനു തിയറ്ററിലെത്തും. 

‘എന്റെ കുഞ്ഞനുജത്തി’ എന്നു നസ്രിയയെക്കുറിച്ചു പൃഥ്വിരാജ് പറഞ്ഞത് ‘കൂടെ’യുടെ ചിത്രീകരണത്തിനിടയ്ക്കാണ്. ആദ്യം ബാംഗ്ലൂർ ഡേയ്സിൽനിന്നു ഫഹദിന്റെ ജീവിതത്തിലേക്കു ഭാര്യയായി ഇറങ്ങിച്ചെന്നു. ഇപ്പോൾ പുതിയ ചിത്രത്തിൽനിന്നു പൃഥ്വിയുടെ ജീവിതത്തിലേക്ക് അനുജത്തിയായും! നസ്രിയ-അഞ്ജലി മാജിക് അങ്ങനെയാണ്.

നീലഗിരി താഴ്‌വരയിലെ കൊച്ചു ഗ്രാമമാണു സിനിമയുടെ പശ്ചാത്തലം. സാധാരണ ഗ്രാമീണ കുടുംബം, അവിടുത്തെ സഹോദരങ്ങൾ തമ്മിലുള്ള ഇഴയടുപ്പം - ബന്ധങ്ങൾക്കു വലിയ വില നൽകുന്ന അഞ്ജലി ശൈലിയിൽനിന്നു മാറാത്ത, വ്യത്യസ്തമായ ചിത്രമാണു ‘കൂടെ’. 

ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയാവുന്ന നസ്രിയയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആദ്യ ഗാനം. നീലഗിരിയിലെ കോടമഞ്ഞിന്റെ പശ്ചാത്തലത്തിലുള്ള ഫസ്റ്റ്ലുക്ക് പോസ്റ്റർ, പുറത്തിറങ്ങിയ ദിവസംതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സംവിധായകൻ രഞ്ജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പാർവതി, മാല പാർവതി, അതുൽ കുൽക്കർണി തുടങ്ങിയവർക്കൊപ്പം ‘ആനന്ദ’ത്തിലെ റോഷൻ മാത്യു, ‘മായാനദി’യിൽ നായികയുടെ കൂട്ടുകാരിയായെത്തുന്ന ദർശന എന്നിവർ ഉൾപ്പെടെ ചെറുപ്പക്കാരുടെ വലിയൊരു നിരയുമുണ്ട്. ആറു പാട്ടുകളിൽ നാലെണ്ണം ഒരുക്കിയിരിക്കുന്നത് ബോളിവു‍‍ഡ് സംഗീത സംവിധായകൻ രഘു ദീക്ഷിത്. രണ്ടെണ്ണം എം. ജയചന്ദ്രനും.