Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

350 രൂപയുടെ ചുരിദാർ, മറ്റുള്ളവരെക്കണ്ട് പേടിച്ചു: അനുശ്രീ

anusree-vijay

റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലെത്തിയ നായികയാണ് അനുശ്രീ. ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ തന്റേതായ ഇടംകണ്ടെത്താനും അനുശ്രീയ്ക്ക് സാധിച്ചു.

റിയാലിറ്റി ഷോ നടക്കുന്ന സമയത്തെ അനുഭവങ്ങൾ നടി ഈയിടെ പ്രേക്ഷകരുമായി പങ്കുവച്ചു. റിയാലിറ്റി ഷോയുടെ തുടക്കം ബാക്കിയുള്ള മത്സരാര്‍ത്ഥികളെ കണ്ട് തിരിച്ചുപോകാൻ ഒരുങ്ങിയതാണെന്നും കോര്‍ഡിനേറ്റര്‍ ചേട്ടന്റെ വാക്കിന്റെ ബലത്തിലാണ് താന്‍ പിടച്ചുനിന്നതും വിജയിച്ചതെന്നും അനുശ്രീ പറഞ്ഞു. ടെലിവിഷൻ പരിപാടിയിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ...

അനുശ്രീയുടെ വാക്കുകള്‍:

റിയാലിറ്റി ഷോയിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് കടന്നത്. ആ ഷോയുടെ ലോഞ്ച് നവോദയ സ്റ്റുഡിയോയിലാണ് നടന്നത്. അന്നാണ് ഞാന്‍ മറ്റ് മത്സരാര്‍ത്ഥികളെ ആദ്യമായി കാണുന്നത്. ഒഡിഷന്‍ സമയത്ത് ഏറ്റവും അവസാന ഘട്ടത്തിലാണ് ഞാന്‍ പോയത്. അപ്പോഴേക്കും എല്ലാവരും സെലക്ട് ആയിരുന്നു. അതുകൊണ്ട് മറ്റ് മത്സരാര്‍ത്ഥികളെ കാണാന്‍ അവസരം കിട്ടിയിരുന്നില്ല.

അന്ന് എന്റെ വീട്ടില്‍ കാറില്ല. എന്റെ സുഹൃത്തിന്റെ കാറിലാണ് ഞാനും അമ്മയും സ്റ്റുഡിയോയിലേക്ക് പോയത്. അന്ന് പോകാന്‍ നല്ല വസ്ത്രം പോലും ഞാന്‍ വാങ്ങിയിരുന്നില്ല. എല്ലാം പെട്ടെന്നായിരുന്നു. എന്റെ നാട്ടില്‍ മോഡേണ്‍ എന്ന് പറയുന്നത് ഒരു ജീന്‍സും അണ്ണന്റെ ടീഷര്‍ട്ടുമിട്ടാല്‍ മതി. അങ്ങനെയിട്ടതിന് അവള്‍ വലിയ ജീന്‍സും ടോപ്പും ഇട്ട് നടക്കുന്നുവെന്ന് പേരുകേട്ടിട്ടുള്ള ആളാണ് ഞാന്‍. അതില്‍ സ്ലീവ്‌ലെസ് എന്ന് കേട്ടാല്‍ തീര്‍ന്നു. ഡയമണ്ട് നെക്ലസ് എന്ന സിനിമ കഴിഞ്ഞ ശേഷമാണ് ഞാന്‍ സ്ലീവ്‌ലെസ് വസ്ത്രങ്ങളെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. എന്റെ വീട്ടില്‍ അതിന് സമ്മതിക്കില്ലായിരുന്നു.

അന്ന് പരിപാടിക്ക് പോകുമ്പോള്‍ ഒരു ചുരിദാറാണ് ധരിച്ചത്. 350 രൂപയേ ഉണ്ടായിരുന്നുള്ളൂ. അത് ഇപ്പോഴും ഞാന്‍ ഓര്‍മയ്ക്കായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അന്ന് 120 രൂപയുടെ ചെരുപ്പാണ് വീട്ടില്‍ വാങ്ങിത്തരുന്നത്. അത് പൊട്ടിയാലും വീണ്ടും അത് തന്നെയായിരിക്കും വാങ്ങിത്തരുക. കൂടുതല്‍ കാലം പൊട്ടാതെ നില്‍ക്കുന്നത് ആ ചെരുപ്പായിരുന്നു. ആ ചെരുപ്പിട്ടാണ് ശീലം. കൂട്ടുകാര്‍ എല്ലാവരും ഒരേപോലെ ചെരുപ്പാണ് വാങ്ങാറുള്ളത്. അതുകൊണ്ട് വേറെ വാങ്ങാറില്ലായിരുന്നു.

ഇതൊക്കെയിട്ടാണ് ഞാന്‍ നവോദയ സ്റ്റുഡിയോയിലേക്ക് പോകുന്നത്. ഇത് മോശമാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ എനിക്ക് ഒന്നും വാങ്ങാനുള്ള സമയം കിട്ടിയില്ല. തലേ ദിവസം വിളിച്ചാണ് സെലക്ടായി, നാളെ എത്തണമെന്ന് വിളിച്ചു പറഞ്ഞത്. പിന്നെ ബാക്കിയുള്ളവര്‍ ഹൈ ലെവല്‍ മോഡേണ്‍ ആയി വരുമെന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. സ്റ്റുഡിയോയില്‍ കയറിയപ്പോള്‍ സെലക്ടായവര്‍ നിരന്ന് ഇരിക്കുന്നു. അവരെ കണ്ടതോടെ എന്റെ ആത്മവിശ്വാസം മുഴുവൻ ചോര്‍ന്നുപോയി. മുംബൈയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ളവര്‍ അവിടെയുണ്ടായിരുന്നു. ഇപ്പോള്‍ സിനിമയിലും സീരിയലിലും അഭിനയിക്കുന്ന സ്വാസികയും ഉണ്ടായിരുന്നു. ഏകദേശം ആള്‍ക്കാരും കൊച്ചിയുമായി ബന്ധമുള്ളവരാണ്. അവര്‍ക്കറിയാം, എങ്ങനെ ഒരു പരിപാടിയില്‍ വരണമെന്ന്. ഇവരെയൊക്കെ കണ്ടതോടെ ഞാനാകെ വിഷമത്തിലായി.

എന്നെ കോര്‍ഡിനേറ്റ് ചെയ്യുന്ന വിനോദ് എന്ന ചേട്ടനുണ്ടായിരുന്നു. എനിക്ക് ഇത് പറ്റൂല, ഞാന്‍ തിരിച്ച് പോകുകയാണ് എന്ന് ഞാന്‍ ചേട്ടന് മെസേജ് ചെയ്തു. അമ്മയോടും തിരിച്ചുപോകാമെന്ന് പറഞ്ഞു. അവരെ കണ്ട് ഞാന്‍ ശരിക്കും പേടിച്ചുപോയി. ഷാളൊക്കെ ഇട്ട് അവരുടെ മുന്‍പില്‍ നില്‍ക്കാന്‍ തന്നെ എനിക്ക് ചമ്മലായിരുന്നു.

ഒരു ചാര കളര്‍ ഷാളായിരുന്നു. അതിന്റെ അഗ്രത്ത് മുത്തുകള്‍ തൂക്കിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ അതാണ് ഏറ്റവും വലിയ സംഭവം. ഞാന്‍ അവിടെയിരിക്കുമ്പോള്‍ ഇടയ്ക്ക് അതിലെ മുത്തൊക്കെ പൊട്ടിയിരിക്കുന്നുണ്ട്. എനിക്കാകെ ചമ്മലായി. ‘അനു നീ ആരെയും നോക്കണ്ട, നിനക്ക് ചെയ്യാന്‍ പറ്റുന്നത് സ്റ്റേജില്‍ ചെയ്യുക. വീട്ടുകാര്യങ്ങളൊന്നും ആലോചിക്കണ്ട എന്ന് വിനോദേട്ടന്‍ തിരിച്ച് മെസേജ് ചെയ്തു.

പിന്നീട് ഷോ വിജയിച്ചപ്പോള്‍ വിനോദേട്ടന്‍ എന്റെ അടുത്തുവന്ന് ചോദിച്ചു ‘ അന്ന് നീ മെസേജ് അയച്ച് പോയിരുന്നെങ്കിലോ’ എന്ന്. അദ്ദേഹത്തിന്റെ വാക്കുകളുടെ ബലത്തിലാണ് ഞാന്‍ അന്ന് മത്സരത്തില്‍ പങ്കെടുത്തത്.

സിനിമയിലും ഇതുപോലെ പ്രശ്‌നങ്ങള്‍ നേരിട്ടുണ്ട്. ഒരുപാട് അവസരങ്ങള്‍ വരുന്നത് കൊണ്ട് വലിയ നിലയിലുള്ള ജീവിതരീതി ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിലെനിക്ക് ശ്വാസം മുട്ടുമെന്ന് ബോധ്യമുണ്ട്. എന്നും ഞാന്‍ ഇങ്ങനെയാകണമെന്നില്ല. ഭാഗ്യം എന്നത് സിനിമയിലെ പ്രധാന ഘടകമാണ്. സ്വയം മറന്ന് ജീവിച്ചു തുടങ്ങിയാല്‍ പിന്നീട് താഴെ തട്ടിലേക്ക് എത്താന്‍ ബുദ്ധിമുട്ടും. ഒരു ലിമിറ്റ് വെച്ചിട്ടുണ്ട്. അതിനപ്പുറം ഒന്നും ചെയ്യില്ല.

ഞാനൊരു നാട്ടിന്‍പുറത്തുകാരിയാണ്. എന്റെ അച്ഛനും അമ്മയും അണ്ണനും അതുപോലെ തന്നെയാണ്. അവിടെയൊക്കെ ഒരു പെണ്‍കുട്ടി ഡിഗ്രി കഴിയാറാകുമ്പോഴേക്കും വിവാഹിതയാകും. അതല്ലാതെ, പഠനം പൂര്‍ത്തിയാക്കി ജോലികിട്ടി വിവാഹം കഴിക്കുക എന്നത് വളരെ വിരളമാണ്. ഡിഗ്രി കഴിഞ്ഞാല്‍ ഭര്‍ത്താവ് പഠിപ്പിക്കുകയാണെങ്കില്‍ പഠിക്കട്ടെ, നമ്മുടെ ബാധ്യത ഒഴിഞ്ഞു എന്ന് ചിന്തിക്കുന്ന കൂട്ടരാണ്. ഇപ്പോള്‍ അല്‍പം മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്.

എന്റെ കാര്യത്തിലും ഇതുപോലെ തന്നെയാണെന്നാണ് കരുതിയത്. എന്നാല്‍ എന്റെ വീട്ടുകാരുടെ സപ്പോര്‍ട്ടാണ് സിനിമയില്‍ എത്തിച്ചത്. എന്റെ അണ്ണന്‍ തന്നെയാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പിന്തുണ നല്‍കിയത്. അച്ഛന്‍ എതിര്‍ത്തപ്പോഴും അണ്ണന്‍ കൂടെയുണ്ടായിരുന്നു. ഉത്തരവാദിത്തം ഏറ്റെടുത്തതിന്റെ പേരില്‍ ആല്‍ബത്തില്‍ അഭിനയിക്കാന്‍ ബസില്‍ പോലും കൊണ്ടുപോകാതെ ബൈക്കിലായിരുന്നു അണ്ണന്‍ എന്നെ കൊണ്ടുപോയതും തിരിച്ചു വീട്ടിലേക്കെത്തിച്ചതും.

ദേ…നമ്മുടെ നാട്ടിലെ കുട്ടി സിനിമയില്‍ കുഴപ്പമില്ലാതെ അഭിനയിക്കുന്നുണ്ട് എന്ന് പറഞ്ഞ് തുടക്കത്തില്‍ ആരും വന്നില്ല. സിനിമ കഴിഞ്ഞ് ചെല്ലുമ്പോള്‍ അതുവരെ മിണ്ടിയിരുന്ന നാട്ടുകാര്‍ ആരും എന്നോട് മിണ്ടാതായി. ഞാനെന്തോ തെറ്റ് ചെയ്ത പോലെയായിരുന്നു അവരുടെ പെരുമാറ്റം. ആ നാട്ടില്‍ നിന്നുകൊണ്ട് നാട്ടിലെ ആള്‍ക്കാരുടെ അവഗണന ഏറ്റുവാങ്ങുക എന്നത് വളരെ സങ്കടകരമായ കാര്യമാണ്. അവരെ കുറ്റം പറയാനും പറ്റില്ല, സിനിമയെ മോശം ലോകമായാണ് അവര്‍ കണ്ടിരുന്നത്. ഏതു പ്രൊഫഷണലിലും തെറ്റായിട്ട് പോകേണ്ടവര്‍ക്ക് പോകാമല്ലോ…അത് അവര്‍ മനസ്സിലാക്കിയിരുന്നില്ല.

പിന്നീട് ഡയമണ്ട് നെക്ലസ് കഴിഞ്ഞ് ചാനലുകളിലൊക്കെ എന്നെ കണ്ടുതുടങ്ങി. പലരും അവരോട് നിങ്ങളുടെ നാട്ടുകാരിയല്ലേ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എല്ലാവര്‍ക്കും അഭിമാനമാണ്. നാലഞ്ച് വര്‍ഷം കൊണ്ട് എനിക്ക് അവരുടെ ഭാഗത്ത് നിന്നും കിട്ടിയ സ്‌നേഹത്തില്‍ തുടക്ക കാലത്തെ ദു:ഖങ്ങളൊക്കെ ഒലിച്ചുപോയി.