കഴിഞ്ഞ കുറേക്കാലങ്ങളായി വിജയചിത്രങ്ങളുടെ അഭാവം കൊണ്ട് പരിങ്ങലിലായിരുന്ന ജയറാമിന്റെ വമ്പന്‍ തിരിച്ചുവരവായിരുന്നു പഞ്ചവർണതത്ത. ഇതിന് മുമ്പ് അദ്ദേഹത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനൊക്കെ മറുപടിയുമായി ജയറാം തന്നെ എത്തി. പഞ്ചവർണതത്തയുടെ വിജയാഘോഷ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
ജയറാമിന്റെ വാക്കുകൾ–
പുണ്യം നിറഞ്ഞൊരു വേദിയാണിത്. നൂറോളം സിനിമകളുടെ വിജയാഘോഷചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ അതിനേക്കാളുപരി മനസ്സിനോട് അടുത്ത് കിടക്കുന്ന സിനിമയാണ് പഞ്ചവർണതത്ത. ജീവിതത്തിൽ സിനിമാ എന്ന മോഹം നടക്കുമോ എന്ന് ആഗ്രഹിച്ച് 1977ൽ ഉദയസ്റ്റുഡിയോയുടെ വാതിൽക്കല്‍ ചെന്നു. ഷൂട്ടിങ് നടക്കുന്ന തിരക്ക് കണ്ട് ഗേറ്റിനവിടെ കുറേനേരം നോക്കിനിന്ന് ഞാൻ തിരിച്ച് പോയിട്ടുണ്ട്. പിന്നീട് പത്തുവർഷം കഴിഞ്ഞ് 87ന്റെ അവസാനം ആ ഉദയസ്റ്റുഡിയോയിൽ തന്നെ ആദ്യസിനിമയില്‍ അഭിനയിക്കാൻ വലതുകാൽവച്ച് അകത്തുകയറാനുള്ള ഭാഗ്യവും എനിക്ക് ഉണ്ടായി.
Jayaram | Panchavarna Thatha
അന്ന് സ്വപ്നങ്ങളോട് കൂടി കണ്ടിട്ടുള്ള ഉദയായുടെ കൊച്ചുമകനോടൊപ്പം വേദിയിൽ നിൽക്കാൻ കഴിയുന്നത് എന്നെ സംബന്ധിച്ചടത്തോളം വലിയ കാര്യമാണ്. ആദ്യമായി പെരുമ്പാവൂരില്‍ എന്റെ നാട്ടിൽ ഷൂട്ടിങ് നടക്കുകയാണ്. ഞാൻ അന്ന് പ്രീഡിഗ്രിക്ക് പഠിക്കുന്നു. അന്ന് ഒരു ഫോട്ടോ എടുക്കുവാൻ വേണ്ടി മണിയൻപിള്ളരാജു ചേട്ടന്റെ അടുത്ത് പോകുകയും അത് നടക്കാതിരിക്കുകയും ചെയ്തു. പിന്നീട് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു.
സിനിമയിൽ എത്തിയപ്പോൾ ഒരുപാട് വിമർശനം കേട്ടിട്ടുണ്ട്. ഇത് വെറും മിമിക്രിയാണെന്നും ഇവന് അഭിനയിക്കാൻ പറ്റില്ലെന്നും പറഞ്ഞിട്ടുണ്ട്. മിമിക്രിക്കാരനെന്ന് പറയുമ്പോൾ എല്ലാവരും ചെറിയ പുച്ഛത്തോട് കൂടിയാണ് കണ്ടിട്ടുള്ളത്. ഈ കാരണം കൊണ്ട് തന്നെ ഒരുപാട് പേരെ വേദനിച്ച് കണ്ടിട്ടുണ്ട്. കലാഭവൻമണിക്ക് സംസ്ഥാനഅവാർഡ് നിഷേധിക്കപ്പെട്ടപ്പോൾ, മണി എന്നോടൊപ്പം നിന്ന്് എന്റെ തോളത്ത് ചാരി കരഞ്ഞിട്ടുണ്ട്, ‘ചേട്ടാ മിമിക്രിയാണെന്ന് പറഞ്ഞിട്ടാണ് ആ അവാർഡ് എനിക്ക് വേണ്ടെന്ന് വെച്ചത്’. അങ്ങനെ പറഞ്ഞാണ് അവൻ കരഞ്ഞത്. അങ്ങനെ പലർക്കും ജീവിതത്തിൽ അനുഭവങ്ങൾ ഉണ്ടായിട്ട് കാണും.
പഞ്ചവർണതത്ത തുടങ്ങുന്നതിന് മുമ്പ് പിഷാരടിയാണ് സംവിധാനം ചെയ്യുന്നതെന്ന് പറഞ്ഞപ്പോൾ എന്നോട് ഒന്നുരണ്ട് പേർ ഇതേകാര്യം പറഞ്ഞിട്ടുണ്ട്. ‘ഇതെന്താ മിമിക്രിയാണോ, ചെറിയൊരു പുച്ഛത്തോട് കൂടിയാണ് അവർ ചോദിച്ചത്. എന്നാൽ ഞാൻ പറയും മിമിക്രി അംഗങ്ങളുടെ കൂട്ടായ്മ തന്നെയാണ് ഈ സിനിമയുടെ വിജയം.
ജയറാമിനെ പരിഹസിക്കുന്നവര്‍ ഇത് വായിക്കാതെ പോകരുത്
ഞാൻ ആദ്യത്തെ സിനിമയ്ക്ക് പോയപ്പോൾ പത്മരാജൻ സാർ പറഞ്ഞിട്ടുണ്ട്, ‘മിമിക്രി എന്നുപറയുന്നത് ഐഡന്റിറ്റി ഇല്ലാത്ത കലയാണ്, ഇനി നീ അത് ചെയ്യേണ്ട എന്ന്. എന്നാൽ പിന്നീട് അദ്ദേഹം തന്നെ അത് തിരുത്തി, ‘ഒരിക്കലും നീ മിമിക്രി വിടരുത്, എത്രവർഷം കഴിഞ്ഞാലും അത് നിന്റെ കൂടെ വേണമെന്ന്.