പ്രശസ്തരുടെ കള്ള ഒപ്പിട്ട് മോഹൻലാലിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത് മലയാള സിനിമയ്ക്കുണ്ടായ അപമാനമാണെന്ന് സംവിധായകൻ പ്രിയദർശൻ. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രകാശ് രാജ്, സന്തോഷ് തുണ്ടിയിൽ തുടങ്ങി അറിയപ്പെടുന്നവരുടെ കള്ള ഒപ്പിട്ടു മോഹൻലാലിനെ ഒഴിവാക്കണമെന്നു മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതു മലയാള സിനിമക്കുണ്ടായ അപമാനമാണ്.’
‘ഞാൻ ചലച്ചിത്ര അക്കാദമി ചെയർമാനായിരിക്കുമ്പോൾ ശബാന ആസ്മി, അടൂർ ഗോപാലകൃഷ്ണൻ, മധു എന്നിവരെല്ലാം അതിഥികളായി എത്തിയിട്ടുണ്ട്. അതിനു മുൻപും ഉണ്ടായിട്ടുണ്ട്. അന്നൊന്നുമില്ലാത്ത പരാതിയാണ് ഇപ്പോൾ ഉയരുന്നത്. ഇത്തരം വലിയ ആളുകളുടെ സാനിധ്യം ചടങ്ങിന്റെ അന്തസ്സുയർത്തുകയാണു ചെയ്യുക.’
‘ഇപ്പോഴത്തെ ചെയർമാൻ കമലിനും മന്ത്രി എ.കെ. ബാലനും നല്ല ബോധവും വിവരവും ഉണ്ട്. ആരെ വിളിക്കണമെന്നു അവർ തീരുമാനിക്കട്ടെ. അതിനു മുൻപു മോഹൻലാലിനെ വിളിക്കരുത് എന്നു പറയുന്നതിനു പുറകിലെ ലക്ഷ്യം മറ്റു പലതുമാണ്.’–പ്രിയദർശൻ പറഞ്ഞു.