ചലച്ചിത്ര താരം മഞ്ജുവാരിയർ കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ചു. കുട്ടനാടിനെ സഹായിക്കാനുള്ള മലയാള മനോരമയുടെ ശ്രമങ്ങൾക്ക് പിന്തുണയുമായാണ് മഞ്ജു എത്തിയത്. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് പുതു വസ്ത്രങ്ങളും മഞ്ജു വിതരണം ചെയ്തു.
'കേട്ടറിഞ്ഞതിനെക്കാൾ എത്ര വലിയ ദുരിതമാണ് കുട്ടനാട്ടുകാർ അനുഭവിക്കുന്നതെന്ന് ഇന്നാണു മനസ്സിലായത്. അവരെ സഹായിക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്. അതിലൊരു പങ്ക് ഞാൻ ചെയ്തു' - കാണാൻ കൂടിയവരോടു കൈ വീശി ചിരിക്കുമ്പോഴും മഞ്ജു വാരിയർ കടമകളിൽ ഗൗരവം പൂണ്ടു.
പ്രളയത്തിലമർന്ന കുട്ടനാടിനു കൈത്താങ്ങായി മലയാള മനോരമ 'കൂടെയുണ്ട് നാട്' ദുരിതാശ്വാസ പദ്ധതിയിൽ പങ്കു ചേർന്നു സഹായമെത്തിക്കാനാണ് മഞ്ജു വാരിയർ കുട്ടനാട്ടിലെത്തിയത്. സിനിമയിൽ കുട്ടനാടിന്റെ ഭംഗി പശ്ചാത്തലമാക്കി പലപ്പോഴും അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രളയം കുട്ടനാടിനെ എങ്ങനെ മാറ്റുന്നു എന്ന് ഇന്നലെയാണ് മഞ്ജു നേരിട്ടു കണ്ടത്.
ജനങ്ങൾ, പ്രത്യേകിച്ചും സ്ത്രീകൾ അനുഭവിക്കുന്ന ഇല്ലായ്മകളിൽ ആശ്വാസമായി മഞ്ജു 1.25 ലക്ഷം രൂപയുടെ സാധനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്തു.
സ്ത്രീകൾക്കുള്ള വസ്ത്രങ്ങളും പച്ചക്കറികളും പലവ്യഞ്ജനങ്ങളുമൊക്കെ കൂട്ടത്തിലുണ്ടായിരുന്നു. ഉച്ചയ്ക്ക് ആലപ്പുഴയിൽ നിന്നു ബോട്ടിൽ സാധനങ്ങളുമായി പുറപ്പെട്ട മഞ്ജുവും സംഘവും കൈനകരി, പുളിങ്കുന്ന് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സാധനങ്ങൾ വിതരണം ചെയ്തു.
പ്രിയ താരത്തോട് നാട്ടുകാർ സങ്കടങ്ങൾ പറഞ്ഞു. സഹായിക്കാൻ എത്തിയതിൽ സന്തോഷം അറിയിച്ചു. ഒട്ടേറെ കുടുംബങ്ങൾക്കായി ഒന്നിച്ചു നടത്തുന്ന പാചകപ്പുര കാണാൻ കൂട്ടിക്കൊണ്ടുപോയി.