കേരളം നേരിട്ട മഹാപ്രളയത്തിന്റെ ദിനങ്ങളിൽ കൈ മെയ് മറന്ന് ചെറുപ്പക്കാർ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ അവർക്കൊപ്പം ചേർന്ന താരമാണ് ടൊവീനോ തോമസ്. ഊണും ഉറക്കവും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങളിലേർപ്പെട്ട വളണ്ടിയർമാർക്ക് ഊർജ്ജമേകാൻ ടൊവീനോ പങ്കുവച്ച വാക്കുകൾ കേട്ടാൽ ആരും കയ്യടിച്ചു പോകും. അത്രയേറെ പ്രചോദനവും ആത്മവിശ്വാസവും പകരുന്നതാണ് ടൊവീനോയുടെ വാക്കുകൾ.
ടോവിനോയുടെ പ്രസംഗം - Tovino Thomas motivational speech for Kerala
ഇനിയെന്ത് വന്നാലും അതെല്ലാം നേരിടാനുള്ള വലിയ അനുഭവമാണ് ഈ പ്രളയത്തിലൂടെ നമ്മളെല്ലാം നേടിയതെന്ന് ടൊവീനോ ഒപ്പമുണ്ടായിരുന്ന വളണ്ടിയർമാരോട് പറഞ്ഞു. വെള്ളമിറങ്ങുന്നതോടെ കൂടുതൽ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്. ഇനിയും കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്. മുഴുവൻ ചെയ്യുക. കേരളത്തിലെ ചിലരുടെ സ്വഭാവം മാറ്റുന്ന രീതിയിലുള്ള ദുരന്തമാണ് നമ്മൾ കണ്ടത്. വലിയ നല്ല മാറ്റങ്ങൾ ഉണ്ടാകട്ടെ, ടൊവീനോപറഞ്ഞു.
Tovino Thomas interact with people in floods
പ്രളയത്തിന്റെ ആദ്യദിവസം തന്നെ ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതബാധിതർക്കായി തുറന്നുകൊടുത്തുകൊണ്ടാണ് ടൊവീനോ ഞെട്ടിച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ ഒരു വളണ്ടിയറായി ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ കണ്ടെത്തുന്നതിനും പായ്ക്ക് ചെയ്ത് ലോറിയിലാക്കി അയയ്ക്കുന്നതിനും ടൊവീനോ മുൻപന്തിയിലുണ്ടായിരുന്നു. ഒട്ടും താരപരിവേഷമില്ലാതെ ക്യാമ്പുകളിൽ ഓടി നടന്ന് കാര്യങ്ങൾ ഏകോപിപ്പിച്ച ടൊവീനോ ഏവരുടെയും ഹൃദയം കവർന്നു.
തലയില്‍ ചാക്കുമായി ടോവിനോ സല്യൂട്ട്
ഓരോ ഘട്ടങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളോട് നേരിട്ട് സംവദിക്കാനും അദ്ദേഹം മറന്നില്ല. വെള്ളം കയറിയിട്ടും വീടുകളിൽ നിന്ന് ഇറങ്ങിപ്പോരാൻ മടിക്കുന്നവരോട് നേരിടുന്ന ദുരന്തത്തിന്റെ ഗൗരവം മനസിലാക്കണമെന്ന് അഭ്യർത്ഥിക്കുന്ന ടൊവിനോയുടെ വാക്കുകളും വൈറലായി. കേരളത്തിലെ ജനങ്ങളോടുള്ള അഭ്യർത്ഥന കൂടിയായിരുന്നു അത്. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചായിരുന്നു ടൊവീനോയുടെ പ്രവർത്തനമെങ്കിലും ഏവർക്കും മാതൃകയാക്കാവുന്ന പ്രവർത്തനമാണ് യുവതാരം കാഴ്ച വച്ചത്.