അഭിനയത്തിന്റെ മഹാസമുദ്രക്കരയിൽ വന്ന നാല് ഇതളുകളായി മാറി അവർ. കഥാപാത്രങ്ങളുടെ വൻതിരകൾ ഹൃദയത്തിലൊളിപ്പിച്ച ആ കടൽ നോക്കിയിരിക്കുമ്പോൾ അവര്‍ നായികമാരായിരുന്നില്ല, തനി കുട്ടികള്‍. മമ്മൂക്കയോട് എന്താണു ചോദിക്കേണ്ടതെന്ന കൗതുകമാണ് നാലുപേരുടെ മുഖത്തും. അവരെ നോക്കി വൈക്കം കായലിൽ നിലാവു വീഴുന്ന ഭംഗിയോടെ മമ്മൂട്ടി തെളിഞ്ഞു ചിരിച്ചു. പിന്നെ, ആകാശത്തിനു കീഴെയുള്ള ഏതു കാര്യവും അറിയാനുള്ള കൗതുകത്തോടെ ചോദ്യങ്ങൾ അങ്ങോട്ടു ചോദിച്ചു തുടങ്ങി.
വനിത മാസികയ്ക്ക് വേണ്ടി നടിമാരായ മാളവികയും അതിഥിയും അനു സിത്താരയും ദുർഗയുമാണ് മെഗാസ്റ്റാറിനെ അഭിമുഖം നടത്തിയത്...
അബ്രഹാമിന്റെ സന്തതികളും കുട്ടനാടൻ ബ്ലോഗും കഴിഞ്ഞ് ഇപ്പോൾ മാമാങ്കത്തിൽ. ഒരു കഥാപാത്രത്തെ ഇറക്കി വിട്ട്, മറ്റൊരു കഥാപാത്രത്തിലേക്കു ഇത്ര വേഗം കയറാന്‍ എങ്ങനെ കഴിയുന്നു?
സംവിധായകന്‍ കട്ട് പറഞ്ഞു കഴിഞ്ഞ് കഥാപാത്രത്തിനു പുറത്തിറങ്ങിയില്ലെങ്കിൽ നമ്മൾക്കു നമ്മളായി ജീവിക്കാനാകില്ല. െസറ്റിലിരിക്കുന്നതും െെവകിട്ടു ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതും ഒക്കെ ഈ ഞാന്‍ തന്നെ ആകണം. അഭിനയം കഴിഞ്ഞാല്‍ കഥാപാത്രത്തെ ഞാനവിടെ വിടും. നമ്മളും കഥാപാത്രവും തമ്മിൽ വ്യത്യാസം ഉണ്ടാവുക എന്നതാണു കാര്യം. ചിലർ പറയാറുണ്ട്, ആറു മാസം ആ കഥാപാത്രം എന്നെ വിടാതെ പിന്‍തുടരുകയായിരുന്നു, അതില്‍ നിന്നിറങ്ങിപ്പോരാനായില്ല എന്നൊക്കെ. അങ്ങനെ സംഭവിക്കാറുണ്ടാകാം. പക്ഷേ, ഞാനങ്ങനെയല്ല.
ഒരിക്കൽ പൂമുള്ളി ആറാംതമ്പുരാനോടു സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു,‘അഭിനയം ആഭാസമാണ്.’ കേട്ടവർ ഒന്നു ഞെട്ടി. അഭിനയിക്കുന്നവര്‍ ആഭാസന്മാരുമാണ് എന്നദ്ദേഹം പറയുമോ എന്നായിരുന്നു എന്‍റെ േപടി. പിന്നെ, അദ്ദേഹം വിശദീകരിച്ചു. ഭാസിപ്പിക്കുക അതായത്, ദ്യോതിപ്പിക്കുക (തോന്നിപ്പിക്കുക)യാണ് അഭിനയം. സ്ക്രീനില്‍ കാണുന്നത് ചന്തുവാണെന്ന് തോന്നിപ്പിക്കുന്നു, മകളെ നഷ്ടപ്പെട്ട ദുഃഖമാണ് ഇതെന്നു തോന്നിപ്പിക്കുന്നു. അങ്ങനെയാണ് അഭിനയം ‘ആഭാസ’മായി മാറുന്നത്.
അങ്കിളിൽ നിങ്ങള്‍ കണ്ടത്, അച്ഛന്റെ കൂട്ടുകാരനായ, എന്നാൽ മനസ്സിൽ അൽപം നെഗറ്റീവ് കാര്യങ്ങളുണ്ടോ എന്നു തോന്നിപ്പിക്കുന്ന ആളായിരുന്നു. ‘മാമാങ്ക’ത്തിലെത്തിയപ്പോൾ നെഞ്ചുവിരിച്ചു നിൽക്കുന്ന പോരാളിയായി. പൊന്തന്‍മാട അടിയാളനാണ്. അയാള്‍ സംസാരിക്കുന്നത് അടിയാളന്റെ ഭാഷയാണ്. എല്ലാം അയാള്‍ക്കു പേടിയാണ്, കുനിഞ്ഞേ നടക്കൂ. അങ്ങനെ നടന്നു നടന്ന് പ്രായമാകുമ്പോള്‍ അയാളുടെ കൂന് കൂടുന്നുണ്ട്. കഥ കേള്‍ക്കുമ്പോഴും തിരക്കഥ വായിക്കുമ്പോഴും എല്ലാം കഥാപാത്രത്തെക്കുറിച്ചൊരു ധാരണ ഉണ്ടാകും. മേക്കപ്പ് ചെയ്തു കണ്ണാടിയില്‍ നോക്കുമ്പോള്‍ പിന്നെ, ഞാന്‍ കാണുന്നത് എന്നെയല്ല, ആ കഥാപാത്രത്തെയാണ്.
എത്രയോ അഭിമുഖങ്ങള്‍, ചോദ്യങ്ങള്‍. ഇനിയെന്തു പറയാൻ എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ചോദിക്കുന്ന ചോദ്യങ്ങൾ ആവർത്തിക്കുമ്പോഴാണ് ഇനിയൊന്നും പറയാനില്ലെന്ന തോന്നൽ വരുന്നത്. സൗന്ദര്യത്തിന്റെ രഹസ്യം, അഹങ്കാരിയാണോ എന്നൊക്കെ സിനിമയില്‍ വന്ന കാലം തൊട്ടു കേൾക്കാൻ തുടങ്ങിയതാണ്. അത്തരം ചോദ്യങ്ങൾ കേട്ടു കേട്ട് അശ്ലീലമായി തുടങ്ങി.
അപ്പോൾ മാളവിക മേനോൻ ചോദിച്ചു ‘‘മമ്മൂക്കയോടുള്ള പേടികൊണ്ട് ചോദിക്കാതിരിക്കുന്ന ചോദ്യങ്ങളും ഉണ്ടാകും അല്ലേ...?’’
‘ഞാനെന്താ അക്രമിയായ വന്യജീവിയാണോ?’ മമ്മൂട്ടിയുടെ ശബ്ദം ഉയരുന്നു. പിന്നെ, പൊട്ടിച്ചിരിയോടെ പറഞ്ഞു.
‘‘എന്നെ എന്തിനു ഭയക്കണം? മറ്റു പല സ്ഥലങ്ങളിലും പോകുമ്പോൾ ‘എന്തൊരു സിംപിളാണ് ഈ മനുഷ്യന്‍’ എന്നു പറയുന്നവരാണ് ഏറെയും. പക്ഷേ, ഇവിടെ പലരും എന്നെ ജാഡക്കാരനും അഹങ്കാരിയും ആക്കിയിരിക്കുകയാണ്.
മഞ്ജയ് എന്ന പേരില്‍ മമ്മൂക്ക കഥകള്‍ എഴുതിയിരുന്നു എന്നു േകട്ടിട്ടുണ്ട്. അതൊരു കുട്ടിക്കാല കുസൃതിയാണ്, അല്ലെങ്കില്‍ വികൃതി. അന്നത്തെ എന്റെ തൂലികാനാമമായിരുന്നു മഞ്ജയ്. അക്കാലത്തു ചെമ്പില്‍ കിട്ടാവുന്ന സകല വാരികകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിച്ചു വായിച്ച് അതുപോലെ ഒരു മാസിക തുടങ്ങണമെന്നു തോന്നി. നാട്ടിലെ ചില െെകയെഴുത്തു മാസികകളില്‍ കഥകളെഴുതുമായിരുന്നു. അങ്ങനെയാണ് സ്വന്തമായി ഒരു െെകയെഴുത്തുമാസിക എന്ന ആശയം തലയില്‍ കയറിയത്.
ഇന്നത്തെ കുട്ടികള്‍ക്കു െെകയെഴുത്തുമാസികയെന്നു പറഞ്ഞാല്‍ പിടികിട്ടുമോ ആേവാ എന്നു പറഞ്ഞു മമ്മൂക്ക െെക മലര്‍ത്തുന്നു... ‘അറിയാം, അറിയാം, മമ്മൂക്ക ബാക്കി പറയൂ...’ നായികമാർ ആവേശത്തിലാണ്...
‘‘ചങ്ങാതിമാരുെട െെകയില്‍ നിന്നു കഥകളും കവിതകളും വാങ്ങിച്ചു. എന്റെ സീനിയറായിരുന്ന ഇ.കെ പുരുഷോത്തമന്റെ കൈയക്ഷരം വടിവൊത്തതായിരുന്നു. അവനെക്കൊണ്ടാണ് മാസിക എഴുതിപ്പിച്ചത്. മറ്റൊരു കൂട്ടുകാരന്‍ ധനഞ്ജയന്‍ ചിത്രങ്ങള്‍ വരച്ചു. രാവിലെ സൈക്കിളും എടുത്ത് ധനഞ്ജയന്റെ വീട്ടിലേക്ക് പോകും. കൂടെയിരുന്നു വരപ്പിക്കും. ‘യമുന’ എന്നായിരുന്നു മാസികയുെട പേര്. അതിലാണ് മഞ്ജയ് എന്ന പേരില്‍ കഥകളെഴുതിയത്.
മഞ്‍ജയ് എന്നതിന് അർഥമൊന്നുമില്ല. എന്‍റെ പേരിന്‍റെ ആദ്യാക്ഷരവും കൂട്ടുകാരുെട പേരിലെ ചില അക്ഷരങ്ങളും ഒക്കെ ചേര്‍ത്തുണ്ടാക്കിയ ഒരു പേര്. മാസിക രണ്ടു ലക്കമേ ഇറങ്ങിയുള്ളൂ. അതോെട ആ പേരും തീർന്നു.
‘ഞാനൊരു കുസൃതിചോദ്യം ചോദിച്ചോട്ടെ?’ അദിതി രവി ചൂണ്ടുവിരല്‍ ഉയര്‍ത്തി. ‘ഏറ്റവും ലേറ്റസ്റ്റ് ക്യാമറയും ഒരു പുതുപുത്തന്‍ ലക്ഷ്വറി കാറിന്റെ കീയും മമ്മൂക്കയുെട മുന്നില്‍ വച്ചാല്‍ ആദ്യം ഏതെടുക്കും?’
ഒരു നിമിഷം പോലും ആലോചിക്കാതെ വന്നു മറുപടി, ‘ഞാന്‍ ക്യാമറയെടുത്ത് കാറിൽ കയറി പോകും....’’
ചിരിയുടെ പൂരത്തിനു നടുവിൽ മമ്മൂട്ടി തലയുയർത്തി നിന്നു. പിന്നെ, പറഞ്ഞു.‘‘എല്ലാവരും വിചാരിക്കും പോലെ ഗാഡ്ജറ്റുകളോട് അ ത്ര ക്രേസുള്ള ആളൊന്നുമല്ല ഞാൻ. ഒരു പാന്റും ഷർട്ടും പുത്തനായി ഒറ്റ പ്രാവശ്യമല്ലേ ഇടാനാകൂ. പുത്തനിടുന്ന സന്തോഷം ഒന്നലക്കിക്കഴിഞ്ഞാല്‍ തീര്‍ന്നില്ലേ. അതു പോലെയാണ് ഗാഡ്ജറ്റിന്റെ കാര്യവും. എല്ലാത്തിനോടും ആകാംക്ഷയാണ്. ചിലപ്പോൾ വാശിപിടിക്കും. കിട്ടി കഴിഞ്ഞാൽ കൗതുകം കുറയും. ശരിക്കും കുട്ടികളുടെ സ്വഭാവം.’’
ഉള്ളിലെ ആ കുട്ടിക്ക് എത്ര വയസ്സായി?
ആ കുട്ടിക്കു പ്രായമാകാനോ. അവനെ വളരാൻ അനുവദിക്കാതെ പിടിച്ചു വച്ചിരിക്കുകയല്ലേ ഞാൻ. ഏറിയാല്‍ പത്തു വയസ്സുണ്ടാകും ഇപ്പോൾ. വളർന്നു പോയാൽ പിന്നെന്തു രസം
ഈ കാണുന്നതെല്ലാം ഒരു സ്വപ്നം പോലെയാണെന്ന് മമ്മൂക്കയ്ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഒാരോ സിനിമയും ഇപ്പോഴും എനിക്കു സ്വപ്നമാണ്. കുട്ടി ക്കാലത്ത് മധുസാറിന്റെ ഫോട്ടോകൾ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഒരുകാലത്ത് അഭിനയിക്കാൻ പറ്റുമെന്ന് സ്വപ്നം കാണാൻ കൂടി കഴിയുമായിരുന്നില്ല. നസീറിന്റെയും സോമന്റെയും സുകുമാരന്റെയും ഒപ്പം നിൽക്കാൻ പറ്റുമെന്ന് കരുതിയില്ല. െഎവി ശശിയുടെ സിനിമയിൽ നായകനാകാൻ പറ്റുെമന്ന് വെറുതേ പോലും ചിന്തിച്ചിട്ടില്ല. സത്യൻസാറിനെ ആദ്യമായി ഒന്നു തൊട്ടതൊക്കെ ഇന്നും ഒാർമയുണ്ട്. ‘അനുഭവങ്ങൾ പാളിച്ചകളിൽ’ അഭിനയിക്കാൻ ചെല്ലുമ്പോൾ ചാക്കുകൂട്ടത്തിനു മുകളിൽ സത്യൻസാർ കിടക്കുന്നു. ഉച്ചമയക്കത്തിലാണ്. ഞാൻ പതിയെ ചെന്ന് കാൽ തൊട്ടു തൊഴുതു. അദ്ദേഹം അതറിഞ്ഞു പോലുമില്ല. ഒാർക്കുമ്പോൾ ഇതൊക്കെ സ്വപ്നം തന്നെയാണ്. ഇന്നും അടുത്ത സിനിമ എങ്ങനെയാകണം എന്നു സ്വപ്നം കാണാറുണ്ട്. അങ്ങനെയല്ലേ വേണ്ടത്?
മമ്മൂക്കയ്ക്ക് ആരോടാണ് അസൂയ?
ഞാനല്ലാത്ത എല്ലാവരോടും എനിക്ക് അസൂയയാണ്. എനിക്കില്ലാത്ത എത്രയോ കാര്യങ്ങളും കഴിവുകളും മറ്റുള്ളവർക്കുണ്ട്. അപ്പോള്‍ അസൂയ േതാന്നുന്നതു സ്വാഭാവികം. ‘എനിക്ക് അസൂയയില്ല’ എന്നൊരാള്‍ പറഞ്ഞാൽ അവൻ കള്ളനാണ്. അസൂയ മൂത്ത് ആരേയും ദ്രോഹിക്കരുതെന്നു മാത്രം. മനുഷ്യനു വളരാനുള്ള, മത്സരിക്കാനുള്ള ഊർജം കിട്ടുന്നത് അസൂയയിൽ നിന്നാണെന്നാ എന്റെ വിശ്വാസം,
മമ്മൂക്ക എത്രയോ കഥകള്‍ േകള്‍ക്കുന്നു. ഈ കഥ െകാള്ളാം, ഈ സിനിമയില്‍ അഭിനയിക്കാം എന്നു തിരുമാനിക്കുന്നത് എപ്പോഴാണ്?
ആരു വന്നാലും അവരുടെ കഥയെന്താണെന്നറിയാനും അതു േകള്‍ക്കാനുമുള്ള ആകാംക്ഷ എനിക്കുണ്ട്. ഞാനഭിനയിക്കാത്ത സിനിമകളുെട കഥകള്‍ പോലും േകള്‍ക്കും. കഥയോ കഥാപാത്രമോ എടുക്കുന്ന രീതിയോ വ്യത്യസ്തമാണെങ്കില്‍ എനിക്കിഷ്ടപ്പടാറുണ്ട്. ഒരു സംവിധായകന്‍ വന്നു പറയുന്നു, സിനിമയുെട േപര് ‘ഉണ്ട’ എന്നാെണന്ന്. േകള്‍ക്കുമ്പോഴേ കൗതുകമാണ്. അരിയുണ്ട, എള്ളുണ്ട, ഗോതമ്പുണ്ട അങ്ങനെ ഉണ്ടകള്‍ തന്നെ പലതുണ്ട്. കഥയിലെ ഉണ്ട ഇതൊന്നുമല്ല, െവടിയുണ്ടയാണ്. അപ്പോള്‍ അതൊന്നു പരീക്ഷിച്ചു നോക്കാൻ തോന്നും.
ഒന്നോ രണ്ടോ സിനിമകൾ കണക്കില്‍ കൂടുതൽ അഭിനയിച്ചുപോവുന്നതൊക്കെ ആ സിനിമകൾ പതിവിൽ നിന്നു വ്യത്യസ്തമാകുമല്ലോ എന്ന ആഗ്രഹം കൊണ്ടാണ്. മുന്നിൽ വന്നിരുന്ന് അവർ പറയുന്ന കഥയോടും ആ കഥാപാത്രത്തോടും ഉള്ള വിശ്വാസം കൊണ്ടാണ്. പക്ഷേ, കഥ നന്നായതു െകാണ്ടു മാത്രം സിനിമ നന്നാകണമെന്നില്ല. നിങ്ങൾ കാണുന്നതാണ് സിനിമ. ഞാൻ കേൾക്കുന്നത് കഥയും തിരക്കഥയും മാത്രമാണ്. അഭിനയിക്കുന്നത് സിനിമയിലല്ല. ഷോട്ടിലും സീനിലുമാണ്. അതു പിന്നീടാണ് സിനിമയായി മാറുന്നത്. അപ്പോഴേക്കും എന്തൊക്കെ ഘടകങ്ങൾ ചേര്‍ന്നിട്ടുണ്ടാകും. സിനിമ ആയിക്കഴിഞ്ഞല്ലല്ലോ ആകുന്നതിനു മുന്നേ അല്ലേ എനിക്ക് തിരഞ്ഞെടുക്കാനാകൂ. ചിലപ്പോൾ സിനിമ നമ്മൾ വിചാരിക്കുന്നതിലും നന്നാകും. ചിലപ്പോള്‍ മോശമാകും. അതിനു ന്യായവും യുക്തിയുമൊന്നുമില്ല.
മമ്മൂക്ക സിനിമയിലൊക്കെ അടിപൊളിയായി ഫൈറ്റ് ചെയ്യാറുണ്ട്. പക്ഷേ ജീവിതത്തില്‍ ആർക്കിട്ടെങ്കിലും രണ്ടെണ്ണം കൊടുത്തിട്ടുണ്ടോ...?
അക്രമചോദ്യമാണു കേട്ടോ. ഞാൻ ദാ, ഇങ്ങനെ ഒരു കുഞ്ഞടി പോലും ആര്‍ക്കും െകാടുത്തിട്ടില്ല. (മമ്മൂട്ടി, വലംകൈെകാണ്ട്, ഇടം െെകപ്പത്തിയില്‍ ഒരു കുഞ്ഞടി െകാടുത്തു.) കോളജിൽ പഠിക്കുമ്പോള്‍ ചില അടിപിടികളിലൊക്കെ ചെന്നു െപട്ടിട്ടുണ്ടെങ്കിലും ആരെയും അടിച്ചിട്ടുമില്ല, അടി കൊണ്ടിട്ടുമില്ല. പക്ഷേ, സിനിമ ഷൂട്ടിങ്ങിനിടയില്‍ ഒരുഗ്രന്‍ അടി കൊണ്ടിട്ടുണ്ട്. ‘ആവനാഴി’ ഷൂട്ടിങ് മദ്രാസിൽ നടക്കുമ്പോൾ ജനക്കൂട്ടം ആക്രമിക്കുന്ന സീൻ ഉണ്ട്. സിനിമയിൽ അഭിനയിച്ചു പരിചമില്ലാത്ത ജൂനിയർ ആർടിസ്റ്റ് വന്ന് ഒരൊറ്റ അടി. കൃത്യം മുഖത്തു കൊണ്ടു. ഇടി കൊണ്ടു മൂക്കു പൊട്ടിയതും കാലിന്റെ ലിഗ്‌മെന്റു പൊട്ടിയതുമായ അനുഭവങ്ങളുമുണ്ട്.
സോഷ്യൽ മീഡിയയിലെ വിവാദങ്ങളും ഫാൻ ഫൈറ്റുകളും കാണാറുണ്ടോ?
സോഷ്യൽമീഡിയ ശ്രദ്ധിക്കുമെങ്കിലും അതില്‍ ഒരുപാട് ആക്ടീവ് അല്ല. പിന്നെ, ഈ ഫാൻ ഫൈറ്റും ബഹളവുമൊക്കെ അഭിനയം തുടങ്ങിയ കാലം തൊട്ടേ ഉണ്ട്. അത് അവരുടെ വികാര പ്രകടനം മാത്രമാണ്. പക്ഷേ, ആ വികാരപ്രകടനത്തിനിടയിൽ ചിലര്‍ക്കൊക്കെ സമചിത്തതയും മാന്യതയും കൈവിട്ടു പോകുന്നു എന്നു തോന്നിയിട്ടുണ്ട്. അതു സൂക്ഷിക്കുന്നത് നല്ലതാണ്.
ട്രോളുകൾ ആസ്വദിക്കാറുണ്ടോ?
പിന്നെ, ഞാൻ ശരിക്കും ആസ്വദിക്കാറുണ്ട്. ട്രോളുകളെടുത്തു പോസ്റ്റ് ചെയ്യാറുമുണ്ട്. ട്രോള്‍ മങ്കി പോലെയുള്ള ആപ്പുകള്‍ ഡൗൺലോഡ് ചെയ്തു സകല ട്രോളുകളും കാണും. പുതിയ കാലത്തിന്റെ കാർട്ടൂണുകളല്ലേ അവ. സാഹിത്യം, രാഷ്ട്രീയം, സ്പോർട്സ്... മേഖല ഏതായാലും സിനിമയുടെ സ്റ്റില്ലുകളാണ് ട്രോളാന്‍ എല്ലാവരും ഉപയോഗിക്കുന്നത്. െഎ പാഡ് തുറന്ന് മമ്മൂട്ടി ചില േട്രാളുകൾ കാണിച്ച് ചിരിക്കുന്നു. പിന്നെ, വിദേശ യാത്രകള്‍ക്കിടയില്‍ എടുത്ത ചിത്രങ്ങള്‍ കാണിച്ചു തുടങ്ങി. നഗരവിസ്മയങ്ങളില്‍ നിന്നകന്ന് ഗ്രാമക്കാഴ്ചകളുടെ അപൂർവ ചിത്രങ്ങള്‍. അവിടെ െബര്‍മൂഡയിട്ടു െെസക്കിള്‍ ചവിട്ടുന്ന മമ്മൂട്ടി, െഷഫിന്‍റെ െതാപ്പി വച്ച് റസ്റ്ററന്‍റിൽ കുസൃതിക്കാരനാകുന്ന മമ്മൂട്ടി. കുടുംബത്തെ മുഴുവനും സ്േനഹത്തോടെ ചേര്‍ത്തു പിടിച്ച് ഇടംെെകയിലെ മൊബൈലില്‍ സെല്‍ഫിയെടുക്കുന്ന മമ്മൂട്ടി...
‘‘അഭിമുഖങ്ങളിൽ ദുൽഖറിനെക്കുറിച്ച് ഒന്നും പറയാത്തതെന്താ?’’
‘അതെന്തിനാ ഞാൻ പറയുന്നത്. ദുൽഖറിന്റെ വിശേഷങ്ങൾ അവനല്ലേ പറയേണ്ടത്...’ ചില ഉത്തരങ്ങളിൽ എതിർ വാദത്തിനുള്ള അവസരം പോലും ഇല്ലാതെ വഴിയടച്ച വക്കീലാകുന്നു മമ്മൂട്ടി. അതോടെ അടുത്ത ചോദ്യം വന്നു, ‘രാഷ്ട്രീയത്തിലിറങ്ങുമോ?’
‘എനിക്ക് രാഷ്ട്രീയ നിലപാടുകളുണ്ട്. പക്ഷേ, ഏറെയിഷ്ടം സിനിമയിൽ അഭിനയിക്കുന്നതാണ്. സിനിമയാണ് എന്റെ രാഷ്ട്രീയപ്രവർത്തനം. ഏറ്റവും ഇഷ്ടമുള്ളതല്ലേ നമ്മൾ ചെയ്യേണ്ടത്.’ എല്ലാവരോടും കൈകൂപ്പി മമ്മൂട്ടി എണീറ്റു. നടന്നു പോകു മ്പോൾ ആരാധനയോടെ ഒരുപാടു കണ്ണുകള്‍ പിന്‍തുടരുന്നുണ്ട്. ‘ഈ മനുഷ്യന് എന്തൊരു ഗ്ലാമറാണെന്ന് മനസ്സു പറയുന്നത് അവരുടെ മുഖത്തു തെളിയുന്നുമുണ്ട്. മലയാളിക്ക് ആരാധനയുടെ മറ്റൊരു പേരാണല്ലോ മമ്മൂട്ടി.