ഒരൊറ്റ ഗാനത്തോടെ ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാരിയർ. എന്നാൽ അതുപോലെ പെട്ടെന്നാണ് നടിക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളുമുയര്‍ന്നുവന്നത്. അവയില്‍ ചിലത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നു തുറന്നു പറയുകയാണ് പ്രിയ.
അഭിനേത്രി എന്ന നിലയില്‍ കഴിവു തെളിയിക്കാന്‍ പോലും അവസരം നല്‍കാതെയാണ് ആളുകള്‍ തന്നെ ട്രോളുന്നതെന്നും നസ്രിയയുടെ തിരിച്ചുവരവും തന്നെയും ചേര്‍ത്തു പുറത്തു വന്ന ട്രോളുകള്‍ വളരെയേറെ വേദനിപ്പിച്ചെന്നുമാണ് പ്രിയ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
‘എന്നെ ഹിറ്റാക്കിയ ആളുകള്‍ തന്നെ ആക്രമിക്കാൻ നോക്കുന്നതിലാണു സങ്കടം. ഈ അടുത്ത് ‘കൂടെ’ സിനിമ ഇറങ്ങിയപ്പോള്‍ വന്ന ട്രോള്‍ വല്ലാതെ വിഷമമായി. നസ്രിയ നാലു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വരുന്ന സിനിമയായതു കൊണ്ട് ട്രോളന്മാരും അത് ആഘോഷമാക്കുകയായിരുന്നു. അതിനവര്‍ എന്നെ ഇരയാക്കുന്നത് എന്തിനാണെന്നാണു മനസ്സിലാകാത്തത്.
‘നസ്രിയയെ ഒക്കെ കാണുമ്പോഴാ പ്രിയാ വാര്യരെ ഒക്കെ പിടിച്ചു കിണറ്റിലിടാന്‍ തോന്നുന്നത്, ആരൊക്കെ പുരികം പൊന്തിച്ചാലും ഈ കണ്ണുകളുടെ ഭംഗിയില്ല’ എന്നൊക്കെ പറഞ്ഞു കളിയാക്കുകയാണ്.
ഒരു നടിയെന്ന നിലയില്‍ അതു തെളിയിക്കാനുള്ള അവസരം പോലും എനിക്കു കിട്ടിയിട്ടില്ല. നന്നായി അഭിനയിക്കാന്‍ അറിയുമോയെന്നൊക്കെ അതു കണ്ട് അഭിപ്രായം പറയേണ്ട ആളുകള്‍ ഒരു കാര്യവുമില്ലാതെ എന്നെ കുറ്റപ്പെടുത്തുന്നു. വേറൊരു നടിയെ സന്തോഷിപ്പിക്കാനായി എന്നെ ട്രോള്‍ ചെയ്യുന്നതു ശരിയാണോ? ഇങ്ങനെയൊക്കെ ചെയ്യുന്നതിനു മുന്‍പ്, സിനിമയിറങ്ങി എന്റെ അഭിനയം നല്ലതാണോ മോശമാണോ എന്നൊക്കെ മനസ്സിലാകും വരെ കാത്തിരുന്നു കൂടെ?’- പ്രിയ വാര്യര്‍ ചോദിച്ചു.
പ്രിയ അഭിനയിച്ച പരസ്യത്തിനെതിരെയും വിമർശനം വന്നിരുന്നു. പ്രിയയുടെ അഭിനയം മോശമായതിനാൽ പരസ്യം പിൻവലിച്ചെന്നായിരുന്നു വാർത്ത. ഇക്കാര്യവും നടി വിശദീകരിച്ചു.
‘ഐപിഎല്‍ സമയത്താണ് ആ പരസ്യം ചെയ്തത്. സീസണ്‍ അവസാനിച്ചപ്പോള്‍ പരസ്യവും കുറച്ചു. പിന്നീടാണ് ചാനല്‍ വാര്‍ത്തകളിലൊക്കെ ഒരു കോടി രൂപ ചെലവില്‍ ചെയ്ത പ്രിയ വാര്യരുടെ പരസ്യം മഞ്ചിനു നഷ്ടമുണ്ടാക്കിയെന്നും പരസ്യം പിന്‍വലിച്ചെന്നുമൊക്കെ കാണുന്നത്. മഞ്ചിന്റെ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കേറ്റവും ലാഭമുണ്ടാക്കിയ പരസ്യമാണതെന്നാണ് അവര്‍ പറഞ്ഞത്. തെറ്റിദ്ധാരണ മാറ്റാന്‍ പത്രസമ്മേളനം നടത്താമെന്നും പറഞ്ഞു. പക്ഷേ ഇപ്പോഴും ആ വ്യാജ വാര്‍ത്ത സത്യമാണെന്നാണ് പലരും വിശ്വസിക്കുന്നത്.’
രാഹുല്‍ ഗാന്ധി കണ്ണിറുക്കിയത് എന്നെ കോപ്പിയടിച്ചാണെന്നു പറഞ്ഞായിരുന്നു അടുത്ത ആരോപണം. കോളജില്‍നിന്നു വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ ചാനലുകാര്‍ വന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. അദ്ദേഹം അങ്ങനെ ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ടെന്നു പറഞ്ഞു. പക്ഷേ കുറച്ചു കൂടി അതിശയോക്തി കലര്‍ന്ന മറുപടി വേണമെന്നു പറഞ്ഞപ്പോള്‍, എന്റെ തന്നെ കണ്ണിറുക്കല്‍ ചെയ്തതില്‍ സന്തോഷമുണ്ടെന്ന് അങ്ങ് പറഞ്ഞു.
എന്നാൽ വാർത്ത വന്നപ്പോൾ തിരിച്ചായി. എന്റെ കണ്ണിറുക്കൽ കോപ്പിയടിച്ചെന്നു പറഞ്ഞതായാണ് വാര്‍ത്തയും ട്രോളും വന്നത്. ഞാന്‍ പിന്നെ എങ്ങനെയാണു പറയേണ്ടത്. വിവാദങ്ങള്‍ വെറുതെ ഉണ്ടാക്കുകയാണ്. ഒരാള്‍ പെട്ടെന്നു നന്നാകുന്നത് ഇഷ്ടമില്ലാത്ത കുറച്ചു ആളുകളാണ് ഇതിന് പിന്നിലെന്നാണ് എനിക്ക് തോന്നുന്നത്’. - പ്രിയ വ്യക്തമാക്കുന്നു.