Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏതോ അദൃശ്യ ശക്തി എന്നോടൊപ്പം ഹോട്ടൽ മുറിയിലുണ്ടായിരുന്നു: രഞ്ജിത്ത് ശങ്കർ

pretham-movie

പ്രേതം സിനിമയുമായി ബന്ധപ്പെട്ട അണിയറ ചർച്ചകൾ സജീവമായിരിക്കേ രഞ്ജിത്ത് ശങ്കർ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുന്നത്. തനിക്കും ഒരു അദൃശ്യ ശക്തിയുടെ സാന്നിധ്യം അനുഭവപ്പെട്ടുവെന്നാണ് രഞ്ജിത്ത് ശങ്കർ പറയുന്നത്. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ മുറിയില്‍ ആരുടേയോ അദൃശ്യ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് തോന്നിയതായി രഞ്ജിത്ത് ഓൺമനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

'തിരുവനന്തപുരത്തെ ഒരു പ്രശസ്തമായ ഹോട്ടലില്‍ ഒരു ദിവസം രാത്രി ഞാന്‍ താമസിച്ചു. ആ ഹോട്ടലില്‍ ഒരു ആത്മാവിന്റെ സാന്നിധ്യമുണ്ടെന്ന് ഒരു സുഹൃത്ത് എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ ചിന്ത എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചത് എന്നുവെച്ചാല്‍, എന്റെ മുറിയില്‍ ഏതോ ഒരു ശക്തിയുടെ സാന്നിധ്യമുണ്ടെന്ന തോന്നല്‍ എന്നിലുണ്ടായി. ആ രാത്രി മുഴുവന്‍. നിങ്ങള്‍ക്ക് ഇത് തമാശയായി തോന്നാം, പക്ഷേ മനുഷ്യന്റെ മനസ്സാണ് ഇതെല്ലാം സൃഷ്ടിക്കുന്നത്‌'- രഞ്ജിത്ത് കുറിച്ചു.

മലയാള സിനിമ കണ്ട വേറിട്ട ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ജയസൂര്യ–രഞ്ജിത്ത് ശങ്കർ ടീമിന്റെ പ്രേതം. കണ്ടു പരിചയിച്ച പ്രേത സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ചലച്ചിത്രാവിഷ്ക്കാരം പ്രേക്ഷക സ്വീകാര്യതയിലും മുന്നിട്ടു നിന്നു. ഇപ്പോഴിതാ പ്രേതത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള അണിയറ ചർച്ചകൾ സജീവമാണ്. രഞ്ജിത്ത് ശങ്കർ തന്നെ ഒരുക്കുന്ന ചിത്രത്തിൽ ജയസൂര്യയാണ് നായകനായെത്തുന്നത്.

ആദ്യ ഭാഗത്തിലേതു പോലെ ഡോൺ ബോസ്കോ എന്ന ജയസൂര്യയുടെ മെന്റലിസ്റ്റ് കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും രണ്ടാം ഭാഗത്തിന്റേയും കഥാതന്തു വികസിക്കുക ക്രിസ്തുമസ് റിലീസായി എത്തുന്ന ഈ സിനിമ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ല. ജോണ്‍ ഡോണ്‍ ബോസ്‌കോ നേരിട്ടുaള്ളതില്‍വെച്ച് ഏറ്റവും ഭീകരമായ കേസുമായാണ് പ്രേതം 2 വരുന്നത്.

ദുർഗാ കൃഷ്ണ, സാനിയ ഇയ്യപ്പൻ എന്നിവരാണ് രണ്ടാം ഭാഗത്തിൽ നായികമാർ. ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങി വലിയ താരനിര തന്നെ ആദ്യഭാഗത്തില്‍ അണിനിരന്നിരുന്നു.