പൊലീസ് വണ്ടിയിലിരുന്ന് പൃഥ്വിരാജിന്‍റെ ഫെയ്സ്ബുക്ക് ലൈവ്. പുതിയ ചിത്രമായ രണത്തിന്‍റെയും ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്‍റെയും വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഏറെ നാളുകൾക്കു ശേഷമാണ് താരം ലൈവിലെത്തിയത്.
ഒരു പൊലീസ് ജീപ്പിലിരുന്നു കൊണ്ടാണ് ഞാൻ സംസാരിക്കുന്നത്'', പൃഥ്വിരാജ് പറഞ്ഞുതുടങ്ങി. രണത്തിന്‍റെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. നല്ല അഭിപ്രായങ്ങൾ പറഞ്ഞവര്‍ക്ക് നന്ദി. പിന്നെ ലൂസിഫർ വിശേഷങ്ങളിലേക്ക്...
''സോഷ്യൽ മീഡിയയിലൂടെയും മറ്റും ലൂസിഫറിന്‍റെ വിശേഷങ്ങള്‍ നിങ്ങൾ അറിയുന്നുണ്ടാകും. ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്നു. വലിയ ജനത്തിരക്കുള്ള ഷൂട്ടിങ്ങ് ലൊക്കേഷനാണ്. ഇതിലെ നായകൻ ലാലേട്ടൻ ആയതു കൊണ്ടു മാത്രമല്ല, ആ സിനിമയുടെ സ്വഭാവം അങ്ങനെയാണ്. വലിയ ജനക്കൂട്ടം ആവശ്യമുള്ള സിനിമയാണ്. ഇനി എപ്പോഴാണ് ഇങ്ങനെയൊരു ലൈവിൽ വരാൻ പറ്റിക എന്നറിയില്ല. അഭിനയത്തേക്കാൾ തീവ്രമായിട്ടുള്ള ജോലിയാണ് സംവിധാനം. ഇതുപോലെ സമയം കിട്ടുമ്പോൾ വീണ്ടും ലൈവിലെത്തും'', പൃഥ്വിരാജ് പറഞ്ഞു.
പുതിയ റിലീസ് ആയ രണം സിനിമ കണ്ട് പ്രോത്സാഹനം തരുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത പ്രേക്ഷകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
‘ഈ സിനിമ ഇറങ്ങുന്നതിന് മുന്‍പ് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ല. ഒരു സാധാരണ സിനിമയാണ് എന്നു തന്നെയാണ് ഞങ്ങള്‍ എല്ലാവരും പറഞ്ഞിരുന്നത്. ഇതിന്റെ മേക്കിങ്ങിലും അവതരണത്തിലുമെല്ലാം കുറച്ച് വ്യത്യസ്തത കൊണ്ടുവരാന്‍ ഞങ്ങള്‍ എല്ലാവരും ശ്രമിച്ചിട്ടുണ്ട്. അതു മനസ്സിലാക്കി ആ ആ സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്ക് നന്ദി. എല്ലാവരും കുടുംബസമേതം പോയി കാണണം.’–പൃഥ്വി പറഞ്ഞുനിർത്തി.