Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയുടെ കുടുംബത്തിലെ ആരും ഈ സിനിമ കാണില്ല; കണ്ണുനിറയ്ക്കുന്ന കാരണം

mani-famliy

കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കിയിറങ്ങിയ ചാലക്കുടിക്കാരൻ ചങ്ങാതി വിജയകരമായി മുന്നോട്ട് പോവുകയാണ്. മണിയെ സ്നേഹിക്കുന്ന ഓരോ ചാലക്കുടിക്കാരനും കണ്ണുനിറയാതെ ചിത്രം കാണാനാകില്ലെന്നാണ് സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ട്. എന്നാൽ മണിയുടെ കുടുംബാംഗങ്ങൾ ആരും സിനിമ ഇനിയും കണ്ടിട്ടില്ല. അതിനെക്കുറിച്ച് സഹോദരനും കലാകാരനുമായ രാമകൃഷ്ണൻ മനോരമ ഓൺലൈനോട് പറയുന്നതിങ്ങനെ:

‘എല്ലാവരും നല്ല സിനിമയാണെന്നാണ് പറയുന്നത്. പക്ഷെ ഞങ്ങൾക്കത് കാണാനുള്ള ശക്തി ഇതുവരെയില്ല. നമ്മൾ ജീവിച്ച ആ ദുരന്തനാളുകൾ വീണ്ടും കാണാനുള്ള മനോധൈര്യമില്ല. ചേട്ടൻ വിട്ടുപോയെന്ന് ഞങ്ങൾക്ക് ആർക്കും വിശ്വസിക്കാനാവുന്നില്ല. ഷൂട്ടിങ്ങ് കഴിഞ്ഞൊരു ദിവസം തിരികെയെത്തുമെന്ന തോന്നലിലാണ് ജീവിക്കുന്നത്. അങ്ങനെയുള്ളപ്പോൾ ചേട്ടന്റെ മരണം സ്ക്രീനിൽ കാണാനാവില്ല. 

സിനിമയിൽ അനിയന്റെ വേഷം എന്നോട് ചെയ്യാമോയെന്ന് വിനയൻ സാർ ചോദിച്ചതാണ്. പക്ഷെ അത് ചെയ്യാനുള്ള മാനസികാവസ്ഥ ഇല്ലാതിരുന്നതിനാൽ ഒഴിവാക്കുകയായിരുന്നു. സാറിന്റെ നിർബന്ധപ്രകാരമാണ് ചേട്ടന്‍ പാടി ഹിറ്റാക്കിയ ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ.... എന്ന പാട്ട് ഞാൻ വീണ്ടും പാടിയത്. സിനിമയുടെ അവസാനമുള്ള 'മേലേ പടിഞ്ഞാറ് സൂര്യൻ' എന്ന ഗാനം പാടാൻ സ്റ്റുഡിയോയിൽ ചെന്നിട്ട് എനിക്ക് പാടാൻ സാധിച്ചില്ല. പൊട്ടിക്കരഞ്ഞാണ് സ്റ്റുഡിയോയിൽ നിന്നിറങ്ങിയത്. പിന്നീടത് വേറെയൊരാൾ പാടുകയായിരുന്നു. 

എല്ലാവരും പറയുന്നതുപോലെ കുടുംബവുമായിട്ട് ചേട്ടൻ അകൽച്ചയിലൊന്നുമായിരുന്നില്ല. വീടിന്റെ അടുത്ത് തന്നെയാണ് പാടി. ഒരു കുടുംബാന്തരീക്ഷത്തിലേക്ക് സുഹൃത്തുകളെ കൂട്ടിക്കൊണ്ടുവന്ന് വീടിന്റെ സ്വസ്ഥ ഇല്ലാതെയാക്കാൻ ചേട്ടൻ ആഗ്രഹിച്ചിരുന്നില്ല. സുഹൃത്തുക്കളുടെയൊപ്പം ഒരു ഫാന്റസി ലോകം ചേട്ടനുണ്ടായിരുന്നു അതല്ലാതെ ഭാര്യയുമായി യാതൊരുവിധ അകൽച്ചയുമില്ലായിരുന്നു. 

സിനിമയിൽ കാണിക്കുന്നത് പോലെ തന്നെ വീടിനടുത്തുള്ള ക്ഷേത്രത്തിൽവെച്ചാണ് ചേട്ടൻ ആദ്യമായി നിമ്മിയെ കാണുന്നത്. വീട്ടിലെ ചുറ്റുപാടുകളും അവസ്ഥകളുമെല്ലാം പറഞ്ഞതിന് ശേഷമായിരുന്നു വിവാഹം. നിമ്മി ഇപ്പോൾ അവരുടെ അനിയത്തിയുടെ വീട്ടിലാണ്. മകൾ എംബിബിഎസിന് പഠിക്കാൻ ചേർന്നു. അവരും സിനിമ കാണാനുള്ള സാധ്യതയില്ല. വിനയൻ സർ ഞങ്ങളുടെ കുടുംബത്തിലെ അംഗം പോലെ തന്നെയാണ്. സിനിമ തുടങ്ങുന്നതിന് മുമ്പും ശേഷവുമെല്ലാം ഓരോ കാര്യവും സർ ചർച്ച ചെയ്യുമായിരുന്നു. ഞാൻ ആകെ ആവശ്യപ്പെട്ട ഒരു കാര്യം ചേട്ടന്റെ വേഷം ചെയ്യുന്നയാൾ ഡ്യൂപ്പാകരുതെന്നായിരുന്നു. അത് സാറിനും നിർബന്ധമുണ്ടായിരുന്നു. സെന്തിൽ കൃഷ്ണ നന്നായിട്ട് ചേട്ടന്റെ വേഷം ചെയ്തു എന്നാണ് എല്ലാവരും പറയുന്നത്.’–രാമകൃഷ്ണൻ പറഞ്ഞു.