അമ്മ സംഘടന രൂപീകരിച്ച വനിതാ സെല്ലിന്റെ ആദ്യയോഗത്തിൽ മീ ടു വെളിപ്പെടുത്തലുകൾ ഉണ്ടായ വാർത്തകൾ നിഷേധിച്ച് ഷംന കാസിം. യോഗത്തിൽ പങ്കെടുത്തയാളാണ് ഷംന.
ശനിയാഴ്ച കൊച്ചിയിൽ നടന്നത് ഒരു സൗഹൃദ സംഗമം മാത്രമാണെന്നും തിരുവനന്തപുരത്ത് എല്ലാം വനിതാ അംഗങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ യോഗം നടത്തുമെന്നും ഷംന പറഞ്ഞു. അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്തരത്തിലൊരു സെല്‍ രൂപവത്കരിച്ചത്. പൊന്നമ്മ ബാബു, കെപിഎസി ലളിത എന്നിവരാണ് നേതൃനിരയിലുള്ളത്.
മാധ്യമങ്ങളില്‍ പ്രചരിച്ചതുപോലെ മീ ടു വെളിപ്പെടുത്തലുകളൊന്നും ഉണ്ടായിട്ടില്ലെന്നും പ്രശ്നങ്ങളോ ബഹങ്ങളോ ഇല്ലാതെ കളിയും ചിരിയുമായ അന്തരീക്ഷമായിരുന്നു അവിടെെയന്നും ഷംന പറഞ്ഞു. എന്തും തുറന്ന് പറയാന്‍ പറ്റുന്ന ആളാണ് കെ.പി.എസി ലളിത ചേച്ചിയെന്നും അതുപോലെ തന്നെയാണ് പൊന്നമ്മചേച്ചിയും കുക്കുച്ചേച്ചിയുമെന്നും ഷംന വ്യക്തമാക്കി.
പതിനഞ്ച് കൊല്ലം മുൻപ് നടന്ന കാര്യങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടുവന്ന് പരാതി കൊടുക്കാനുള്ള വേദിയല്ല ഈ സെല്‍. ഇനി ഇത്തരത്തില്‍ എന്തെങ്കിലും പരാതി ഉണ്ടായാല്‍ തുറന്ന് പറയാനുള്ള ഇടമാണത്. പതിനഞ്ച് കൊല്ലം മുമ്പ് നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ കുത്തിപ്പൊക്കി കൊണ്ടു വരുന്നത് അൽപത്തരമാണെന്നും ഷംന പറയുന്നു.
ഷംനയെ കൂടാതെ മഞ്ജു പിള്ള, സീനത്ത്, തെസ്‌നി ഖാന്‍, ലക്ഷമി പ്രിയ, ബീന ആന്റണി, ഉഷ, ലിസി ജോസ്, പ്രിയങ്ക എന്നിവരും ആദ്യയോഗത്തില്‍ പങ്കെടുത്തിരുന്നു.