സിനിമാജീവിതത്തിലെ മറക്കാനാകാത്ത അനുഭവം തുറന്നുപറഞ്ഞ് സണ്ണി വെയ്ന്‍. ആദ്യ ചിത്രം സെക്കന്‍ഡ് ഷോയിലെ തന്റെ കഥാപാത്രം മരിക്കുന്നത് കണ്ട് അമ്മ വളരെയധികം സങ്കടപ്പെട്ടിരുന്നെന്ന് നടൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞു. സെക്കന്റ് ഷോ സിനിമ കണ്ടവര്‍ ആരും തന്നെ കുരുടി എന്ന കഥാപാത്രത്തെ മറക്കില്ല. സണ്ണി വെയ്ന്‍ എന്ന നടന്റെ കൈയില്‍ ആ കഥാപാത്രം ഭദ്രമായിരുന്നു.
‘സിനിമയില്‍ ഞാന്‍ മരിക്കും എന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. സിനിമ കണ്ടിറങ്ങിയ ശേഷം അമ്മ കരഞ്ഞുകൊണ്ട് എന്നോട് ചോദിച്ചു. ‘എന്തിനാണ് മരിക്കാന്‍ പോയത്. നിനക്ക് അതിന് പകരം വേറെ എന്തെങ്കിലും ചെയ്താല്‍ പോരെ, നിന്റെ സംവിധായകനോട് വേറെ എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞു കൂടായിരുന്നോ’ എന്ന് പറഞ്ഞു. ഞാന്‍ ഇന്ന് ഇവിടെയിരിക്കുന്നത് കുരുടി എന്ന കഥാപാത്രത്തിന്റെ സ്വീകാര്യത കൊണ്ടാണ്. മരിക്കുന്ന സീന്‍ എത്തിയപ്പോള്‍ തിയേറ്ററില്‍ എന്റെ മുന്നില്‍ ഇരിക്കുന്നവര്‍ വരെ അയ്യോ എന്ന് പറഞ്ഞു. പിന്നെ അമ്മയുടെ കാര്യം പറയണോ’.– സണ്ണി പറയുന്നു.
‘അമ്മയും അച്ഛനും വളരെയധികം പിന്തുണ നല്‍കുന്നവരാണ്. നല്ല സ്‌ക്രിപ്റ്റ് ഒക്കെ ചെയ്തുകൂടെ എന്ന് അമ്മ ഇടയ്ക്ക് ചോദിക്കാറുണ്ട്. ചിരിച്ചു കൊണ്ട് സണ്ണി പറയുന്നു. ഞാന്‍ ഇന്നത്തെ നിലയില്‍ എത്തിയതില്‍ അവര്‍ വളരെയധികം സന്തോഷിക്കുന്നുണ്ട്.’–സണ്ണി പറഞ്ഞു.
നവാഗത സംവിധായകന്‍ മജുവിന്റെ ഫ്രഞ്ച് വിപ്ലവമാണ് സണ്ണി വെയ്‌ന്റെ പുതിയ ചിത്രം. വൈറ്റ് ഇന്‍ഫോടെയ്മെന്റ് പ്രൈ. ലിമിറ്റഡിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിരിക്കുന്നത്. 90 കളുടെ പശ്ചാത്തിലൊരുങ്ങിയ ഫ്രഞ്ച് വിപ്ലവം ആ കാലത്തെ രാഷ്ട്രീയ സംഭവങ്ങളും അത് ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളുമാണ് അവതരിപ്പിക്കുന്നത്. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സണ്ണി വെയ്നാണ്. ലിജോ ജോസ് പെല്ലിശേരി ചിത്രം ഈ മയൗ വിലെ നായിക ആര്യയാണ് ഈ സിനിമയിലും നായികയായെത്തുന്നത്.