Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകരുടെ ശ്രദ്ധയ്ക്ക്... ഇതാ നിങ്ങൾക്ക് ഒരു ഉത്തമ മാതൃക

vijay-fans-kerala

താരങ്ങൾക്ക് വേണ്ടി തല്ലുകൂടുകയും ബഹളംവെയ്ക്കുകയും ചെയ്യുന്ന ആരാധകഭ്രാന്തന്മാർക്ക് പ്രചോദനമായി കേരളത്തിലെ വിജയ് ആരാധകർ. പുതിയ ചിത്രം സർക്കാർ സിനിമയുടെ റിലീസ് ദിവസം നിർധന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാനാണ് ഇവർ തീരുമാനിച്ചത്.

കോട്ടയം ജില്ലയിലെ വിജയ് ആരാധകരാണ് നന്മയുടെ കൈത്താങ്ങുമായി മുന്നിട്ടിറങ്ങിയത്. റിലീസിങ് ദിവസമുള്ള അനാവശ്യ ചെലവുകളും കൊട്ടിഘോഷങ്ങളും ഒഴിവാക്കിയാണ് ആരാധകര്‍ ഇതിന് പണം സ്വരൂപിച്ചത്. കൂടാതെ രാവിലെ പ്രദർശിപ്പിക്കുന്ന ഫാൻസ് ഷോയുടെ തുകയും ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. 

ചങ്ങനാശേരി ചീരംചിറ സ്വദേശി സിനു സിബിയുടെയും വാഴപ്പള്ളി സ്വദേശിയും മെഡിക്കല്‍ കോളേജ് സാന്ത്വനം ട്രസ്റ്റ് നിവാസിയുമായ കെ എം മോനിഷയുടെയും വിവാഹമാണ് വിജയ് ആരാധകര്‍ നടത്തി കൊടുക്കുന്നത്. വിവാഹ ചെലവുകള്‍ക്കു പുറമെ മോനിഷക്കു മൂന്നു പവന്റെ സ്വര്‍ണ്ണ ആഭരണവും വിജയ് ഫാന്‍സ് കൊടുക്കുന്നു. മതുമൂല ഗത്സമനി പള്ളി ഓഡിറ്റോറിയത്തില്‍ വെച്ചു നവംബര്‍ ആറിന് രാവിലെ 10 മണിക്കാണ് വിവാഹം നടക്കുക.

വിവാഹശേഷം വരനും വധുവും കോട്ടയത്തെ ഒരു തിയറ്റർ സന്ദർശിക്കുകയും ചെയ്യും. കൊല്ലത്ത് കട്ട് ഔട്ട് വെച്ച വിജയ് ആരാധകരും ഏകദേശം ഒരു ലക്ഷം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്.

സൂപ്പര്‍ഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയതളപതി വിജയ്യും എ.ആര്‍ മുരുഗദോസ്സും ഒന്നിക്കുന്ന ചിത്രം തമിഴ്‌നാട് രാഷ്ട്രീയം ആണ് ചര്‍ച്ച ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണി നിരക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹമാനും മലയാളിയായ ഗിരീഷ്ഗംഗാധരന്‍ ചായാഗ്രാഹരണവും നിര്‍വഹിക്കുന്നു.

ഇഫാര്‍ ഇന്റര്‍നാഷണല്‍ ആണ് ഈ ചിത്രം കേരളത്തില്‍ എത്തിക്കുന്നത്. കേരളത്തില്‍ ഒരു സിനിമയ്ക്കു ലഭിക്കുന്ന എക്കാലത്തെയും ഏറ്റവും വലിയ റിലീസ് ആയി സര്‍ക്കാര്‍ എത്തിക്കാനാണ് വിതരണക്കാരുടെ ശ്രമം. അഡ്വാൻസ് ബുക്കിങിലൂടെ ഇതിനോടകം മൂന്നുകോടി രൂപയാണ് ചിത്രം നേടിയത്.