Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാരവാനിൽ ആ സൂപ്പർ താരം എനിക്കായി നോക്കിനിന്നത് ഒരുമണിക്കൂർ: കലാഭവൻ ഷാജോൺ

shajohn-2-point-zero

മലയാളത്തിലെ തിരക്കേറിയ നടന്മാരിൽ ഒരാളാണ് കലാഭവൻ ഷാജോൺ. മിമിക്രിതാരമായി എത്തിയ ഷാജോൺ ഇപ്പോഴിതാ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ ഫെബ്രുവരിയിൽ ഷൂട്ടിങ് ആരംഭിക്കും. ശങ്കർ–രജനീകാന്ത് കൂട്ടുകെട്ടിൽ റിലീസിനെത്തുന്ന 2.0യിലും ഷാജോൺ അഭിനയിച്ചിട്ടുണ്ട്. 

സംവിധാനമോഹം ഉള്ളിലെവിടെയോ ഉണ്ടായിരുന്നെങ്കിലും വളരെ യാദൃച്ഛികമായാണ് ബ്രദേഴ്സ് ഡേയിലേക്ക് എത്തുന്നതെന്നും അതിനു നിമിത്തമായതു പൃഥ്വിരാജ് ആണെന്നും ഷാജോൺ പറഞ്ഞു.

സംവിധാനം ഷാജോൺ

സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഏറെക്കുറെ എല്ലാവരുടെയും സ്വപ്നമാണ് സംവിധാനം. എനിക്കും ഉണ്ടായിരുന്നു അത്തരമൊരു സ്വപ്നം. പക്ഷേ ഇത്ര വേഗം ഞാനതിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ബ്രദേഴ്സ് ഡേയുടെ തിരക്കഥ പൂർത്തിയായപ്പോൾ ഞാനത് പൃഥിരാജിനെ കാണിച്ചു. അപ്പോഴാണ് എന്നോടുതന്നെ ഈ ചിത്രം സംവിധാനം ചെയ്യാൻ പൃഥ്വി ആവശ്യപ്പെട്ടത്.

ചിത്രം മറ്റാരെക്കൊണ്ടെങ്കിലും സംവിധാനം ചെയ്യിക്കട്ടെ എന്നായിരുന്നു എനിക്ക്. എന്നാൽ ചേട്ടൻ സംവിധാനം ചെയ്യൂ എന്നു പറഞ്ഞതും ആത്മവിശ്വാസം പകർന്നതും രാജുവാണ്. ഒരു കഥ നന്നായി പറഞ്ഞു ഫലിപ്പിക്കാൻ കഴിയുന്ന ഒരാൾക്ക് നന്നായി സംവിധാനം ചെയ്യാനും കഴിയും എന്നാണ് രാജു പറഞ്ഞത്. ചേട്ടനാണ് സംവിധാനം ചെയ്യുന്നതെങ്കിൽ ഞാൻ അഭിനയിക്കാം എന്നു പറഞ്ഞ് രാജു എന്നെ ഞെട്ടിച്ചു കളഞ്ഞു. ഒരുപാടു പേർ രാജുവിന്റെ ഡേറ്റ് കിട്ടാനായി ആഗ്രഹിക്കുമ്പോഴാണ് രാജു എനിക്ക് ഇങ്ങോട്ടൊരു ഡേറ്റ് തന്നത്. ആ അവസരം നഷ്ടപ്പെടുത്തരുതെന്നു തോന്നി.

ലൂസിഫർ

പൃഥി അത്ഭുതപ്പെടുത്തി കളഞ്ഞു. ഞാനിത്ര നാൾ കണ്ട നടനായ രാജുവിനെയല്ല ലൂസിഫറിന്റെ സെറ്റിൽ കണ്ടത്. രാജു വളരെ വ്യത്യസ്തനായൊരു വ്യക്തിയായിത്തോന്നി. നൂറു സിനിമകൾ ചെയ്ത സംവിധായകന്റെ തഴക്കത്തോടെയാണ് അദ്ദേഹത്തെ കാണാനാകുന്നത്.

മോഹൻലാൽ, മഞ്ജു വാരിയർ തുടങ്ങിയ പ്രതിഭകൾ, ബോളിവുഡിൽ നിന്നുളള താരങ്ങൾ ഇവരെയൊക്കെ അനായാസമായി അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. ഒട്ടും സമ്മർദ്ദം നൽകാതെ, അഭിനേതാക്കളെ വളരെ കംഫർട്ടബിൾ ആക്കിയാണ് രാജു അഭിനയിപ്പിക്കുന്നത്. 

എന്താണു തനിക്ക് വേണ്ടതെന്ന് രാജുവിനു നല്ല ബോധ്യമുണ്ട്. ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നയാളാണ് രാജു എന്നു തോന്നിയില്ല. സെറ്റിൽതന്നെ ചില രംഗങ്ങൾ കണ്ട് ആവേശഭരിതനായി നിന്നിട്ടുണ്ട്. സിനിമയിലെ മോഹൻലാലിന്റെ അഭിനയശൈലിതന്നെ മറ്റുസിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. ലൂസിഫർ കാണാനായി കാത്തിരിക്കുകയാണ് ഞാൻ.

ശങ്കർ ചിത്രം 2.0

ഇത്ര വലിയൊരു സിനിമയുടെ ഭാഗമാകാൻ സാധിച്ചതു തന്നെ ഭാഗ്യമായി കരുതുന്നു. എന്റെ േവഷത്തെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്താന്‍ കഴിയില്ല. രജനി സാറിനൊപ്പം അഭിനയിക്കുന്നില്ലെങ്കിലും അക്ഷയ് കുമാർ സാറിനൊപ്പം സ്ക്രീൻ സ്പേസ് പങ്കിടാൻ കഴിഞ്ഞു.

രജനീകാന്തിനൊപ്പം കോമ്പിനേഷൻ സീനുകളൊന്നുമില്ലെങ്കിലും ഒരു ദിവസം സെറ്റിലെത്തിയ രജനിസാറിന് എന്നെ  പരിചയപ്പെടുത്തിക്കൊടുത്തത് ശങ്കർസാറാണ്. അദ്ദേഹം അമേരിക്കയിൽനിന്നു തിരിച്ചെത്തിയ സമയമായിരുന്നു. ഞങ്ങൾ 10 മിനിറ്റോളം സംസാരിച്ചു. രജനിസാറിനെ നേരിട്ടു കണ്ടപ്പോൾ ഞാൻ ഒരുനിമിഷം തരിച്ചുനിന്നുപോയി. എന്നോട് ഒരുപാട് കാര്യങ്ങൾ അദ്ദേഹം സംസാരിച്ചു. എന്നാൽ അദ്ദേഹത്തെ നേരിട്ട കണ്ട ആകാംക്ഷയിൽ നിന്നതുകൊണ്ട് സാർ എന്താണ് പറഞ്ഞതെന്ന് ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല. അദ്ദേഹം എന്റെ തോളത്തുതട്ടിയാണ് സംസാരിച്ചത്.

ചെറുപ്പം മുതൽ അക്ഷയ് കുമാറിന്റെ കടുത്ത ആരാധകനാണ് ഞാൻ. അദ്ദേഹം വളരെ വിനീതനായ വ്യക്തിയാണ്. ഞങ്ങൾക്ക് കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നെങ്കിലും ഷൂട്ടിങ്ങിനിടെ അധികം സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. മേക്കപ്പ് വളരെ ഹെവിയായതുകൊണ്ട് അദ്ദേഹത്തിന് ആ മേക്കപ്പിൽ അധികം സംസാരിക്കാൻ കഴിയില്ലായിരുന്നു. ശങ്കർ സാർ എന്നെ പരിചയപ്പെടുത്തി കൊടുത്തപ്പോൾ ‘ഹലോ’ മാത്രം പറഞ്ഞു.

ഷൂട്ടിന്റെ അവസാനദിവസം അദ്ദേഹത്തിനൊപ്പം ഒരു സെൽഫി എടുക്കണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അസോസിയേറ്റ്സിൽ ഒരാളോട് ഞാനെന്റെ ആഗ്രഹം പറയുകയും ചെയ്തു. എന്നാൽ അവസാന ദിവസം, അദ്ദേഹത്തിന്റെ ഷൂട്ട് എനിക്ക് മുൻപേ കഴിഞ്ഞു. എന്റെ ക്ലോസപ്പ് ഷോട്ടുകൾ ആണെങ്കിൽ അപ്പോഴും ബാക്കിയുണ്ട്. ഷൂട്ടിനിടയിൽ പോയി സെൽഫി എടുക്കുന്നത് ശരിയല്ലാത്തതു കൊണ്ട് എന്റെ സെൽഫി മോഹം മറന്നു കളഞ്ഞേക്കാം എന്നു വിചാരിച്ചു. അദ്ദേഹത്തിന്റെ മേക്കപ്പ് ഹെവി ആയതുകൊണ്ട് പൂർണമായും നീക്കം ചെയ്യാൻ രണ്ടു മണിക്കൂറോളം എടുക്കുമായിരുന്നു.

മൂന്നു മണിക്കൂറോളം കഴിഞ്ഞു കാണും, അസോസിയേറ്റ്സ് വന്നു പറഞ്ഞു, അക്ഷയ് കുമാർ കാരവനിൽ താങ്കൾക്കായി വെയിറ്റ് ചെയ്യുന്നുണ്ടെന്ന്, അതും സെൽഫി എടുക്കാന്‍. ഞാനത് കേട്ട് ഞെട്ടിപ്പോയി. അദ്ദേഹത്തെപ്പോലെ ഒരു  താരം ഒരു മണിക്കൂറോളം എന്റെ ആഗ്രഹം സാധിച്ചു തരാനായി നിൽക്കുക. എനിക്കു വിശ്വസിക്കാൻ പോലും പറ്റുമായിരുന്നില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ കാരവാനിൽ ഇരുന്ന് സെൽഫി എടുത്തു. കുറേനേരം സംസാരിച്ചു.

ആരെയും താഴെയിടാൻ ശ്രമിച്ചിട്ടില്ല

മൈ ബോസ്, ദൃശ്യം എന്നീ സിനിമകൾക്കു ശേഷമാണ് നല്ല വേഷങ്ങൾ എന്നെ തേടിയെത്തിയത്. മറ്റുളളവരെ വലിച്ചു താഴെയിട്ട് വളരാൻ ഞാൻ ശ്രമിച്ചിട്ടില്ല. വേഷങ്ങൾക്കായി ആരുടെയും പുറകെ നടന്നിട്ടില്ല. പണ്ടൊക്കെ അഭിനയിക്കുന്ന സിനിമകളിൽ എനിക്ക് ആകെ ഉണ്ടായിരുന്നത് മൂന്നു ഡയലോഗുകളൊക്കെ ആയിരുന്നു. സ്ഥിരമായി പൊലീസ് വേഷങ്ങള്‍ ചെയ്യുമ്പോൾ സുഹൃത്തുക്കൾ പരിഹസിക്കുമായിരുന്നു. എന്നാൽ അതൊരിക്കലും എന്നെ തളർത്തിയില്ല. അതുകൊണ്ടാകാം ദൃശ്യത്തിലെ പൊലീസ് കഥാപാത്രം തന്നെയാണ് അവസാനം വഴിത്തിരിവായി വന്നത്.‌‌

ഇൻഡസ്ട്രിയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെ കൃത്യമായി ഞാൻ നോക്കിക്കാണുന്നുണ്ട്. അതിൽ എന്റേതായ അഭിപ്രായവുമുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് എനിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഞാൻ അമ്മ സംഘടനയുമായാണ് ബന്ധപ്പെടാറുള്ളത്. അതിൽ എനിക്ക് പരിഹാരവും ലഭിച്ചിട്ടുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് അസോസിയേഷനിൽ പറഞ്ഞ് അവിടെത്തന്നെ പരിഹാരം കണ്ടെത്താനാണ് നോക്കുക.