സമൂഹമാധ്യങ്ങളിലെ മുറിവേറ്റ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്ക് പരിധികളും വിലക്കുകളും ഉണ്ടെന്ന് നടി പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിശദമായ അഭിമുഖത്തില്‍ തന്നെ നിരന്തരം ശല്യപ്പെടുത്തിയ ആരാധകനുമായി സംവദിച്ച അനുഭവവും പങ്കുവയ്ക്കുന്നു.
‘നിങ്ങള്‍ ഒരു സിനിമാതാരമാണെങ്കിൽ മറ്റൊന്നിനെക്കുറിച്ചും അഭിപ്രായം പറയരുതെന്നാണ് ചിലർ കരുതുന്നത്. മറ്റൊന്നിനെക്കുറിച്ചും നിങ്ങൾക്ക് അഭിപ്രായമുണ്ടാകാൻ പാടില്ല'', ഐശ്വര്യ തുടർന്നു: ''ഓൺലൈനിൽ എന്നെ നിരന്തരം ശല്യപ്പെടുത്തുന്ന ഒരാളുണ്ടായിരുന്നു. എല്ലാ ചിത്രങ്ങൾക്കു താഴെയും യൂ ട്യൂബിലെ എല്ലാ അഭിമുഖങ്ങൾക്കു താഴെയും ഒരേ കമൻറ് കോപ്പി പേസ്റ്റ് ചെയ്യും. ഇതൊക്കെ ചെയ്യുന്നതിനു പിന്നില്‍ എന്താണ് കാരണമെന്ന് എനിക്ക് അറിയണമായിരുന്നു. ആ കമൻറുകൾ ശരിക്കും വേദനിപ്പിക്കുന്നവ ആയിരുന്നു. ആ കമൻറുകൾക്ക് ഞാന്‍ പ്രതികരിച്ചു തുടങ്ങി. പിന്നീട് അയാൾ എന്നോട് സംസാരിച്ചു.
I ME MYSELF ft. Aishwarya Lekshmi
മായാനദിയിൽ ഞാൻ ചെയ്ത ചില രംഗങ്ങളുടെ പേരിൽ എന്നോട് വെറുപ്പാണെന്നാണ് അയാൾ നൽകിയ വിശദീകരണം. ഇത് എന്‍റെ ജോലി മാത്രമാണെന്ന് ഞാനയാളോട് പറഞ്ഞു. അവിടെ വെച്ച് അയാളുമായുള്ള സംഭാഷണം നിര്‍ത്തി. പക്ഷേ ഞാൻ അമ്പരന്നു, ഇതെന്‍റെ ജീവിതമാണ്. ഏതു തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. അഭിനന്ദിക്കുന്നതും വിമർശിക്കുന്നതുമൊക്കെ ഒരാളുടെ അവകാശമാണ്. പക്ഷേ, ഞാൻ ചെയ്ത ഒരു സീനിന്റെ പേരിൽ അത്രത്തോളം എത്തുന്നതായിരുന്നു വ്യക്തിഹത്യ..’
സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നതിന് സ്ത്രീകൾക്ക് ചിലർ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും ചിലർക്ക് ഇഷ്ടമില്ലാത്തതു പറഞ്ഞാൽ വ്യക്തിഹത്യ ആരംഭിക്കുമെന്നും ഐശ്വര്യ പറയുന്നു.