Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘രണ്ടാമൂഴം മുടങ്ങിയിട്ടില്ല, മോഹൻലാൽ തന്നെ ഭീമനാകും’

randamoozham-mohanlal

രണ്ടാമൂഴം മുടങ്ങിയിട്ടില്ലെന്നും എം.ടി.ക്കൊപ്പം േചർന്നു തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നും ശ്രീകുമാർ േമനോൻ. ഒരു സ്വകാര്യ എഫ് എം ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.‘രണ്ടാമൂഴം എന്തായാലും സിനിമയാകും. അതു ഞാൻ തന്നെ സംവിധാനവും ചെയ്യും. എം.ടി. സാറിന്റെ പൂർണഅനുഗ്രഹവും അദ്ദേഹത്തിന്റെ സമ്മതവും ഉറപ്പാക്കിക്കൊണ്ടുളള സിനിമയാകും.’–ശ്രീകുമാർ മേനോൻ പറഞ്ഞു. 

‘ഒരു വിശ്വപ്രസിദ്ധമായ പുരാണ കഥയെ സിനിമയാക്കുമ്പോള്‍ അതിനെക്കുറിച്ച് വളരെയധികം പഠിക്കേണ്ടതുണ്ട്. ഗൗരവമേറിയ ഗവേഷണം തന്നെ നടത്തേണ്ടതുണ്ട്. അതു കൊണ്ടു തന്നെ അത്തരമൊരു സിനിമ ചെയ്യാന്‍ എടുക്കുന്ന തീര്‍ത്തും ന്യായമായ സമയമേ ഞാനെടുത്തിട്ടുള്ളൂ എന്നു തന്നെയാണ് കരുതുന്നത്. രണ്ടാമൂഴം പെട്ടെന്നു സിനിമയായിക്കാണണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. അതാണ് അദ്ദേഹം ധൃതി പിടിച്ചിരുന്നത്. ഇതൊരു ലോക സിനിമയാണല്ലോ? വരും ദിവസങ്ങളിൽ ആ കാർമേഘം മാറുമെന്നു തന്നെയാണ് വിശ്വാസം. എല്ലാവരും കൊതിക്കുന്ന രീതിയിൽ ലാലേട്ടൻ തന്നെ ഭീമനായി രണ്ടാമൂഴം 2019ൽ തുടങ്ങുമെന്ന കാര്യത്തിൽ മാറ്റമില്ല.’–ശ്രീകുമാർ മേനോൻ പറഞ്ഞു.

ഒടിയന്‍ സിനിമയുടെ തിരക്കുകളും മറ്റും വന്നപ്പോള്‍ അദ്ദേഹവുമായുള്ള ചര്‍ച്ചകള്‍ നീണ്ടു പോയതാണ്‌. രണ്ടാമൂഴത്തിന്റെ ചിത്രീകരണവുമായ ബന്ധപ്പെട്ട വിവരങ്ങള്‍ എം.ടി സാറിനെ കൃത്യമായി അപ്‌ഡേറ്റു ചെയ്യുന്നതില്‍ എനിക്കു തന്നെയാണ് വീഴ്ച്ച പറ്റിയത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നേരില്‍ കണ്ടു സംസാരിച്ചപ്പോള്‍ തെറ്റിദ്ധാരണകളെല്ലാം തീര്‍ക്കാനും ആത്മാര്‍ഥമായി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴേക്കും അദ്ദേഹം സ്‌ക്രിപ്റ്റ് തിരികെ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാലിനിയുള്ള കാര്യങ്ങള്‍ നിയമവഴിയെ നടക്കട്ടെയെന്നാഗ്രഹിച്ച് അതിനനുസരിച്ച് നീങ്ങുകയാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു..

‘എന്റെ ആത്മവിശ്വാസം എന്നാല്‍ ഇതു കൊണ്ടൊന്നും തകരുന്നില്ല. മോഹന്‍ലാല്‍ ഭീമസേനയായെത്തുന്ന രണ്ടാമൂഴം ഞാന്‍ തന്നെ സിനിമയാക്കുമെന്ന കാര്യത്തിലെനിക്കു സംശയമില്ല. ഒരു പക്ഷേ എം.ടി സാറിനു പോലും സംശയമുണ്ടാകില്ല. 2019 മദ്ധ്യത്തോടെ തുടങ്ങി 2021 ൽ ചിത്രം റിലീസ് ചെയ്യും.’–ശ്രീകുമാര്‍ പറഞ്ഞു.

കൂടാതെ ഒടിയൻ സിനിമയുടെ വിശേഷങ്ങളും അദ്ദേഹം പങ്കുവെയ്ക്കുകയുണ്ടായി.

‘ഒടിയന്റെ ആദ്യത്തെ ഷോട്ടിൽ തന്നെ മോഹൻലാല്‍ എന്നെ അമ്പരപ്പിച്ചു. കാശിയില്‍ ആയിരുന്നു ഷൂട്ട്. ഷോട്ടിനെക്കുറിച്ച് വിവരിക്കുമ്പോൾ തന്നെ അദ്ദേഹം കഥാപാത്രമായി മാറുകയാണ്. ഈ സിനിമയുടെ തിരക്കഥ ആദ്യമായി വായിച്ചുകേൾപ്പിക്കുന്ന സമയത്തും ഇതേപോലൊരു  അനുഭവം എനിക്ക് ഉണ്ടായിരുന്നു.’

‘കാശിയിൽ ഗംഗാ തീരത്തുനിന്നുളള ഷോട്ട് ആയിരുന്നു ആദ്യം എടുത്തത്. ഗംഗയിൽ നിന്നും കയറിവരുന്നൊരു രംഗമാണ്.അദ്ദേഹം ക്യാമറയിലേയ്ക്കു തിരിഞ്ഞുനോക്കുന്നതാണ് ഷൂട്ട് ചെയ്യേണ്ടത്. ഒറ്റ ടേക്കിൽ ആ രംഗം ചിത്രീകരിച്ചു. എന്നാൽ ആ നോട്ടത്തിൽ തന്നെ എനിക്കു മനസ്സിലായി, തിരിഞ്ഞു നോക്കിയത് മോഹൻലാൽ അല്ല മാണിക്യനാണെന്ന്. പിന്നീടങ്ങോട്ട് മോഹൻലാലിന്റെ പകർന്നാട്ടമായിരുന്നു.’

‘മഞ്ജു ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഒടിയനിലേത്. തിരിച്ചുവരവിൽ പലരും പറഞ്ഞു പഴയ മഞ്ജുവിനെ കാണാനേയില്ലെന്ന്. അത് അവരുടെ കുറ്റമല്ല, അങ്ങനെയുള്ള കഥാപാത്രങ്ങൾ അവരെ തേടിയെത്താതുകൊണ്ടാണ്. മഞ്ജു ഫുൾ ഫോമിലാകും ഈ ചിത്രത്തിൽ. മോഹൻലാലിനും പ്രകാശ് രാജിനുമൊപ്പം പ്രാധാന്യമുള്ള കഥാപാത്രമാണ് മഞ്ജുവിന്റേത്.’–ശ്രീകുമാർ മേനോൻ പറഞ്ഞു.