Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിക്കണം എന്ന ചിന്തയായിരുന്നു, ഒരു വണ്ടി തട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ട്: നടി സ്വാസിക

swasika

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് സ്വാസിക. കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ നടി അവതരിപ്പിച്ച ‘തേപ്പുകാരി’യുടെ വേഷവും വളരെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ വനിതയുമായുള്ള അഭിമുഖത്തില്‍ താന്‍ നേരിട്ട പ്രതിസന്ധിയും മാനസിക വിഷമവും പങ്കുവെച്ചിരിക്കുകയാണ് നടി. സിനിമകളൊന്നില്ലാതിരുന്ന ഒരു സമയത്ത് താന്‍ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തി,

‘സിനിമയായിരുന്നു ലക്ഷ്യം. അഭിനയിക്കണം, വലിയ നടിയായി അറിയപ്പെടണം എന്നൊക്കെയായിരുന്നു ആഗ്രഹം. തമിഴിലായിരുന്നു തുടക്കം. ഒരു മാഗസിനില്‍ വന്ന ചിത്രം കണ്ടാണ് ‘വൈഗൈ’ എന്ന സിനിമയില്‍ നായികയായി അവസരം ലഭിക്കുന്നത്. പുതിയ സംവിധായകനും നായകനുമൊക്കെയായിരുന്നു. ചിത്രം ഭേദപ്പെട്ട വിജയം നേടി. തുടര്‍ന്ന് തമിഴില്‍ മൂന്നു സിനിമകള്‍ ചെയ്തു. എല്ലാം ശ്രദ്ധേയമായ അവസരങ്ങളായിരുന്നു. എന്നിട്ടും കാര്യമായ അവസരങ്ങള്‍ കിട്ടിയില്ല. മലയാളത്തില്‍ വലിയ ചില അവസരങ്ങള്‍ ലഭിച്ചു. പ്രഭുവിന്റെ മക്കള്‍, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങളായിരുന്നു. സിനിമകളും ശ്രദ്ധേയമായി. എന്നാല്‍ അതിനു ശേഷം ഇവിടെയും നല്ല അവസരങ്ങള്‍ തേടി വന്നില്ല. തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഒരു നല്ല സിനിമ പോലും കിട്ടിയില്ല. അതോടെ ഞാന്‍ ഡിപ്രഷന്റെ വക്കിലായി’. നടി പറയുന്നു.

swasika-family
swasika-vishnu

‘എനിക്കാകെ ഇഷ്ടമുള്ളത് സിനിമയായിരുന്നു. അതിനാലാണ് പഠനം പോലും ഉപേക്ഷിച്ച് അഭിനയ രംഗത്തേക്കെത്തിയത്. എന്നാൽ അതിൽ ഒന്നും ആകാൻ പറ്റുന്നില്ല. അതോടെ ജീവിക്കാൻ തന്നെ താത്പര്യമില്ലാതെയായി. എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നൽ പിടിമുറുക്കി. പെട്ടെന്നു മരിക്കാൻ എന്താണു മാർഗം എന്നൊക്കെ ആലോചിച്ചു. നാളെ ഒരു വണ്ടി വന്നു തട്ടിയിരുന്നെങ്കിൽ എന്നൊക്കെയായി തോന്നൽ. കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കിൽ. ചിലർ ജോലിക്കു പോകുന്നു. ഞാൻ മാത്രം ‘സിനിമ... സിനിമ’ എന്നു പറഞ്ഞു സമയം കളയുന്നു. രാവിലെ എഴുന്നേൽക്കുക വീട്ടിൽ വെറുതെയിരിക്കുക എന്നതായിരുന്നു ദിനചര്യ.’

swasika-vishnu-1
swasika-vishnu-2

‘നിരാശയുടെ പടുകുഴിയിലായി. ഒപ്പം ആളുകളുടെ ‘എന്തായി എന്തായി’ എന്ന ചോദ്യവും. ‘ഒരു ആവശ്യവുമുണ്ടായിരുന്നില്ല. പഠിക്കാൻ വിട്ടാൽ മതിയായിരുന്നു’ എന്നു വീട്ടുകാരും പറയാൻ തുടങ്ങി. ചുറ്റും കുത്തുവാക്കുകൾ. ആരുടെയും മുഖത്തു നോക്കാൻ പറ്റുന്നില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇതു പോര, എന്തെങ്കിലും ചെയ്യണം എന്നു തോന്നി. മെഡിറ്റേഷൻ – യോഗ ക്ലാസിനു പോയിത്തുടങ്ങി. പതിയെ സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്നു. ആ മൂന്നു വർഷം വേസ്റ്റായി എന്നു പറയാം. ആ സമയത്താണ് ‘മഴവിൽ മനോരമ’യിലെ ‘ദത്തുപുത്രി’ എന്ന സീരിയലിലേക്കു വിളിക്കുന്നത്. മൂന്നു വർഷം കാത്തിരുന്നിട്ടും ഒന്നുമായില്ല. എവിടെയാണു പിടിച്ചു കയറാനാകുക എന്നറിയില്ലല്ലോ. അങ്ങനെ സീരിയൽ തിരഞ്ഞെടുത്തു. അതു കഴിഞ്ഞ് സീരിയൽ മാത്രമായി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ‘കട്ടപ്പനയിലെ ഹൃത്വിക് റോഷനും’ ‘സ്വർണ്ണക്കടുവയും’ ചെയ്തത്. ഇപ്പോൾ ഞാൻ ഹാപ്പിയാണ്. മികച്ച അവസരങ്ങൾ ലഭിക്കുന്നു, ആഗ്രഹിച്ചതു പോലെ ജീവിക്കുന്നു.’’– സീരിയലിനെ വെല്ലുന്ന ജീവിത കഥ പറയുമ്പോൾ സ്വാസികയുടെ ശബ്ദത്തിൽ സന്തോഷവും ആത്മവിശ്വാസവും.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം