പാതിരാത്രി റഷ്യന്‍ ഹോട്ടലില്‍ ‘കൂടെ’ എന്ന തന്‍റെ സിനിമ കണ്ടയാളെ കണ്ടുമുട്ടിയ അനുഭവത്തില്‍ വിശദീകരണവുമായി പൃഥ്വിരാജ്. ട്വിറ്ററിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പ് ആരാധകർ ഏറ്റെടുത്തിരുന്നു. ഷൂട്ടിങ്ങിന് ശേഷം റഷ്യൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ പരിചയപ്പെട്ട റഷ്യന്‍ ആരാധകനെക്കുറിച്ചായിരുന്നു കുറിപ്പ്. ഹോട്ടലിൽ ‘കൂടെ’ സിനിമയെക്കുറിച്ച് പറഞ്ഞെത്തിയത് മലയാളിയല്ല, ഇൗജിപ്തുകാരനാണെന്നാണ് പൃഥ്വിയുടെ പുതിയ കുറിപ്പ്.
ഇന്നലെ ഇട്ട പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാടുപേർ രംഗത്തെത്തിയിരുന്നു. പൃഥ്വിരാജ് ചുമ്മാ തള്ളുകയാണെന്ന് ഒരു വിഭാഗം വിമർശനം ഉന്നയിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് പുതിയ വിശദീകരണം.
പുതിയ കുറിപ്പ് ഇങ്ങനെ: ചോദ്യങ്ങള്‍ ചോദിക്കുന്ന എല്ലാവരോടുമായി പറയട്ടെ, കബാബ് കടയില്‍ കണ്ടയാള്‍ ഈജിപ്ഷ്യന്‍ ആണ്. അയാളുടെ തന്നെ ഭാഷയില്‍ (ഈജിപ്ഷ്യന്‍ സബ്ടൈറ്റില്‍ വരുന്നത് എങ്ങനെയാണ് എന്ന് എനിക്കറിയില്ല) ഉള്ള സബ്ടൈറ്റിലുകളുടെ സഹായത്തോടെയാണ് ആ സിനിമകള്‍ കണ്ടിട്ടുള്ളത്. സമകാലീന മലയാള സിനിമയോട് അങ്ങേയറ്റം മതിപ്പുള്ള ഒരാളാണ് അദ്ദേഹം; പൃഥ്വിരാജ് ട്വിറ്ററില്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൃഥ്വി ആദ്യം എഴുതിയ കുറിപ്പ് വായിക്കാം–
''പാതിരാത്രി, റഷ്യയിലെ ഏതോ ഒരു സ്ഥലം. ഒരു ദിവസത്തെ കഠിനപ്രയത്നത്തിനു ശേഷം, നിങ്ങള്‍ നടന്നു റോഡിന്റെ കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാനായി എത്തുന്നു. അവിടെ എത്തുന്ന നിമിഷം തന്നെ കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ പറയുകയാണ്: ഞാനും ഭാര്യയും കൂടെയുടെ ആരാധകരാണ്. അയാള്‍ എങ്ങനെയാണ് കൂടെ കണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. പക്ഷേ, അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു''.
ലൂസിഫർ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടായിരുന്നു പൃഥ്വിയുടെ റഷ്യൻ ട്രിപ്പ്.