മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിനെ തേടി ഓസ്‌കര്‍ പുരസ്‌കാരമെത്തും - സോഹന്‍ റോയ്

sohan-roy
SHARE

കുവൈത്ത് : ഇതിഹാസ താരം മോഹന്‍ലാലിന്റെ അഭിനയത്തികവിനെ ലോകം വാഴ്ത്തുന്ന കാലം വിദൂരമല്ലെന്ന് ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് മേധാവിയുമായ സോഹന്‍ റോയ്. കുവൈത്തിലെ ഹവാലി പാര്‍ക്കില്‍ മോഹന്‍ലാല്‍ പങ്കെടുത്ത തിരനോട്ടം പരിപാടിയിലായിരുന്നു സോഹന്‍ റോയിയുടെ പ്രതികരണം. ഇക്കുറി ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ മലയാളത്തിന്റെ അഭിമാനമായി മോഹന്‍ലാലിന്റെ പേര് അക്കൂട്ടത്തിലുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഓസ്‌കാര്‍ നോമിനേഷനുള്ള ചുരുക്കപ്പട്ടികയില്‍ കായംകുളം കൊച്ചുണ്ണി ഇടം നേടിയത് ഏവരുടെയും പ്രതീക്ഷയേറ്റുന്നതായും സോഹന്‍ റോയ് വ്യക്തമാക്കി. കായംകുളം കൊച്ചുണ്ണിയില്‍ ഗസ്റ്റ് റോളിലെത്തിയ മോഹന്‍ലാലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയുടെ നോമിനേഷിലൂടെ ഇക്കുറി മികച്ച സപ്പോര്‍ട്ടിഗ് ആക്ടറിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം മോഹന്‍ലാലിനെ തേടിയെത്തുമോ എന്നാണ് സിനിമലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനും ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു. ഇന്ത്യന്‍ സിനിമകള്‍ക്കുള്‍പ്പടെ ഓസ്‌കാര്‍ സബ്മിഷന് സാങ്കേതികസഹായം നല്‍കിവരുന്ന ഇന്‍ഡിവുഡ് തന്നെയാണ് ഇക്കുറിയും ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഓരോ വര്‍ഷവും ഓരോ മോഹന്‍ ലാല്‍ ചിത്രങ്ങള്‍ ഓസ്‌കാര്‍ സബ്മിഷനായി അയക്കാനാണ് ഇന്‍ഡിവുഡ് ലക്ഷ്യമിടുന്നത്. ഈ മാസം 22നാണ് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച ചിത്രങ്ങളുടെ ഔദ്യോഗിക പട്ടിക പുറത്തുവരിക. ഫെബ്രുവരി 24ന് ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയേറ്ററിലാണ് ഓസ്‌കാര്‍ പുരസ്‌കാരച്ചടങ്ങ്.

ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് മേധാവിയുമായ സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന പ്രോജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമായുള്ള ആള്‍ ലൈറ്റ്‌സ് ഫിലിം സര്‍വ്വീസസിലൂടെ ഇക്കുറി ഗജേന്ദ്ര അഹിരേ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ഡിയര്‍ മോളി, പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്ത സൗണ്ട് സ്റ്റോറി, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി, ബിജു മജീദ് സംവിധാനം ചെയ്ത ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ തുടങ്ങിയവയാണ് ഓസ്‌കാര്‍ പോരാട്ടത്തിന് യോഗ്യത നേടിയത് . മേതില്‍ ദേവിക സംവിധാനം ചെയ്ത ഡോക്യുമെന്ററി സര്‍പ്പതത്വവും ഇക്കൂട്ടത്തിലുണ്ട്. 

സുസജ്ജമായ ഒരു ടീമാണ് ആള്‍ ലൈറ്റ്‌സ് ഫിലിം സര്‍വ്വീസസിന്റെ ഭാഗമായുള്ളത്. ഓസ്‌കാര്‍ ഡോക്യുമെന്റേഷന്‍, ലോസ് ആഞ്ചല്‍സ് കൗണ്ടിയിലെ പ്രദര്‍ശനം, പ്രമോഷന്‍ തുടങ്ങി എല്ലാ സാങ്കേതിക സഹായങ്ങളും ആള്‍ ലൈറ്റ്‌സ് ഫിലിം സര്‍വ്വീസസിലൂടെ നല്‍കി വരുന്നു. ഇക്കുറി ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ 6 ചിത്രങ്ങളില്‍ 4ഉം ആള്‍ ലൈറ്റ്‌സ് ഫിലിം സര്‍വ്വീസസിലൂടെ എത്തിയവയാണ്. 

ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകള്‍ ഇത്തരത്തില്‍ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലുള്‍പ്പടെ ഇടം നേടിയിട്ടുണ്ട്. ബല്ലാഡ് ഓഫ് റസ്റ്റം, കാമസൂത്ര 3ഡി, പുലിമുരുഗന്‍, ഡാം 999, കളര്‍ ഓഫ് സ്‌കൈ തുടങ്ങിയ ചിത്രങ്ങള്‍ ഇത്തരത്തില്‍ ഓസ്‌കാര്‍ ശ്രേണിയിലേക്ക് എത്തപ്പെട്ടവയാണ്. ആള്‍ ലൈറ്റ്‌സ് ഫിലിം സര്‍വ്വീസസിലൂടെ ഓസ്‌കാര്‍ യോഗ്യത നേടിയവയില്‍ ഇന്ത്യന്‍ സിനിമകള്‍ മാത്രമല്ല നിരവധി വിദേശ സിനിമകളും ഉള്‍പ്പെടും.

പ്രൊജക്റ്റ് ഇന്‍ഡിവുഡ് 

10 ബില്യണ്‍ യുഎസ് ഡോളര്‍ പദ്ധതിയായ ഇന്‍ഡിവുഡിലൂടെ 2020 ഓടെ രാജ്യത്താകമാനം 4കെ നിലവാരത്തിലുള്ള 10000 മള്‍ട്ടിപ്ലെക്‌സ് സ്‌ക്രീനുകള്‍, ഒരു ലക്ഷം 2കെ ഹോം തീയേറ്ററുകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സ്‌കൂളുകള്‍, 8കെ/4കെ സിനിമ സ്റ്റുഡിയോകള്‍, 100 അനിമേഷന്‍/വിഎഫ്എക്‌സ് സ്റ്റുഡിയോകള്‍ തുടങ്ങിയ ലോകോത്തര നിലവാരമുളള സംവിധാനങ്ങളാണ് വിഭാവനം ചെയ്യുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA