വർഷങ്ങൾക്കു മുമ്പ് ഹൈദരാബാദിൽ പ്രിയദർശൻ സംവിധാനം ചെയ്ത കാക്കക്കുയിൽ ഷൂട്ട് ചെയ്യുന്ന വേളയിലാണ് മോഹൻലാലിന് പത്മശ്രീ പുരസ്കാരം ലഭിച്ച വാർത്ത പുറത്തു വരുന്നത്. ഇന്നലെ അതേ പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാറിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ തന്നെ പുരോഗമിക്കുന്ന വേളയിലാണ് മോഹൻലാലിനെ തേടി പത്മഭൂഷണും എത്തുന്നത്. തികച്ചും യാദൃശ്ചികമായ ഒരു സമാനത.
പുരസ്കാരം ലഭിച്ചെന്ന വാർത്ത അറിഞ്ഞതോടെ മരയ്ക്കാർ സെറ്റ് പതിവിലേറെ സന്തോഷമുഖരിതമായി. പുരസ്കാര നേട്ടത്തിനു പിന്നാലെ ചിത്രത്തിലെ അതേ കോസ്റ്റ്യൂമിൽ (ഇതു വരെ പുറത്തു വിട്ടിട്ടില്ലാത്ത) മോഹൻലാലും പ്രഭുവും സിദ്ദിഖും ഒപ്പം പ്രിയദർശനും ഒരു ചിത്രമെടുത്തു. മനോരമ ഒാൺലൈനിലൂടെയാണ് ആദ്യമായി ഇൗ ചിത്രം പുറത്തു വിടുന്നത്.
‘40 വർഷത്തെ യാത്രയ്ക്കിടയിൽ ഞാൻ ഒരുപാട് ആളുകളുടെ കൂടെയാണ് സഞ്ചരിച്ചത്. എനിക്കു വേണ്ടി സിനിമ തയാറാക്കിയവർ, കാണികൾ, ഒാരോ സെറ്റിലും എന്നെ കരുതലോടെ കാത്തവർ, സ്നേഹിച്ചവർ, അങ്ങനെ എത്രയോ പേർ. ഇത് അവർക്കു മുന്നിലാണ് എനിക്ക് സമർപ്പിക്കാനുള്ളത്. വർഷങ്ങൾക്ക് മുമ്പ് കാക്കക്കുയിൽ ഹൈദരാബാദിൽ ഷൂട്ട് ചെയ്യുമ്പോഴാണ് എനിക്ക് പത്മശ്രീ ലഭിക്കുന്നത്. ഇപ്പോൾ പ്രിയന്റെ തന്നെ കുഞ്ഞാലി മരയ്ക്കാർ ഷൂട്ട് ചെയ്യുമ്പോൾ പത്മഭൂഷണും. കാലം എനിക്കായി കാത്തു വച്ച കൗതുകങ്ങളിൽ ഒന്നാണിത്. അച്ഛൻ ഇതു കാണാൻ കൂടെയല്ല, അമ്മ ഒപ്പമുണ്ട്’ മോഹൻലാൽ പുരസ്കാര നേട്ടത്തെക്കുറിച്ച് പറഞ്ഞു.