ADVERTISEMENT

നമ്പി നാരായണന് പത്മഭൂഷൺ സമ്മാനിച്ചതിനെ വിമർശിച്ച മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരെ സംവിധായകൻ മേജർ രവി. സെൻകുമാറിന്റെ പരാമർശങ്ങൾ ഞെട്ടിപ്പിച്ചെന്നും അദ്ദേഹത്തെപ്പോലുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് നമ്പി നാരായണന്റെ ജീവിതം തകർത്തതെന്നും മേജർ രവി തുറന്നടിച്ചു. മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മേജർ രവി നിലപാടു വ്യക്തമാക്കിയത്. 

 

സെൻകുമാറിന്റേത് പരിഹാസ്യമായ നിലപാട്

 

നമ്പി നാരായണനെതിരെയുള്ള സെൻകുമാറിന്റെ പ്രസ്താവന പരിഹാസ്യമാണ്. അത് എന്നെ വളരെയേറെ വേദനിപ്പിച്ചു. പത്മഭൂഷൺ നൽകുന്നത് കേന്ദ്രസർക്കാരാണ്. അതിനെ സർക്കാർ ഉദ്യോഗസ്ഥർ തന്നെ വിമർശിക്കുക എന്നു പറയുന്നത് ശരിയായ രീതിയല്ല. അതു കാണിക്കുന്നത് അയാളുടെ  വ്യക്തിവൈരാഗ്യമാണ്. പത്തുപതിനഞ്ചു വർഷത്തോളം മാനസിക പീഡനവും വ്യക്തിഹത്യയും അനുഭവിച്ച ഒരു വ്യക്തിയാണ് നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞൻ. അദ്ദേഹത്തെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതുമാണ്. ആ വിധി മാനിക്കണം. രാജ്യത്തിന്റെ പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി. 

 

സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു

 

നമ്പി നാരായണന്റെ ജീവിതം സിനിമയാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി ഗവേഷണവും ചെയ്തിരുന്നു. ഇന്ത്യയുടെ ക്രയോജനിക് എൻജിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ വൈകിപ്പിക്കുന്നതിന് നടത്തിയ ഗൂഢശ്രമങ്ങളുടെ ഇരയാണ് നമ്പി നാരായണൻ. ആ പ്രൊജക്ട് നടക്കാതിരിക്കണമെന്നത് അമേരിക്കയുടെ ആവശ്യമായിരുന്നു. അത്തരത്തിലൊരു വമ്പൻ ഗൂഢാലോചന ഈ കേസിനു പിന്നിലുണ്ട്. നമ്പി നാരായണനെ കള്ളക്കേസിൽ കുടുക്കിയതാണ്. സിനിമയ്ക്കു വേണ്ടിയുള്ള എന്റെ അന്വേഷണത്തിലും അതു ബോധ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയും നമ്പി നാരായണനെ വെറുതെ വിട്ടു. എന്നിട്ടും അദ്ദേഹത്തെ പിന്തുടർന്ന് ആക്രമിക്കുന്നത് എന്തിനാണ്?

 

നമ്പി നാരായണൻ മികച്ച ശാസ്ത്രജ്ഞൻ

 

നമ്പി നാരായണൻ രാജ്യം കണ്ട മികച്ച ശാസ്ത്രജ്ഞനാണ്. റോക്കറ്റ് വിക്ഷേപണത്തിൽ വരെ അദ്ദേഹത്തിന്റെ ഗവേഷണമികവ് അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അദ്ദേഹം രാജ്യത്തിനു വേണ്ടി ചെയ്ത കാര്യങ്ങൾ നമ്മൾ മറക്കാൻ പാടില്ല. എന്നിട്ടും 15 വർഷത്തോളം അദ്ദേഹത്തിന് പീഢനം ഏൽക്കേണ്ടി വന്നു. കുടുംബത്തിൽ നിന്ന് അദ്ദേഹം ഒറ്റപ്പെട്ടു. സമൂഹത്തിൽ നിന്ന് അദ്ദേഹത്തെ ഒറ്റപ്പെടുത്തി. അതെല്ലാം കഴിഞ്ഞ് ഇന്ന് അദ്ദേഹത്തെ രാജ്യം ആദരിക്കുകയാണ്. വീണ്ടും അദ്ദേഹത്തെ ഇത്തരം തരംതാണ പ്രസ്താവനകൾ ഇറക്കി വേദനിപ്പിക്കരുത്. അത് അംഗീകരിക്കാനാവില്ല. അതിനെ ഞാൻ അപലപിക്കുന്നു. 

 

സെൻകുമാർ സംസാരിക്കുന്നത് സ്വാർത്ഥലാഭത്തിന്

 

മുൻ ഡിജിപി ഇപ്പോൾ സംസാരിക്കുന്നത് സമൂഹത്തിനു വേണ്ടിയല്ല. സ്വാർത്ഥ ലാഭത്തിനു വേണ്ടിയാണ്. അദ്ദേഹത്തിന് രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. തിരഞ്ഞെടുപ്പിൽ എവിടെയെങ്കിലും സീറ്റു കിട്ടണം. അല്ലെങ്കിൽ ഒരു ഗവർണർ സ്ഥാനം കിട്ടണം. ഇത്തരം സ്വാർത്ഥലക്ഷ്യങ്ങൾ സെൻകുമാറിനുണ്ട്. എന്നാൽ, അതൊക്കെ മനസ്സിൽ വച്ച് നമ്പി നാരായണനെതിരെ സംസാരിച്ചത് ഖേദകരമാണ്. സെൻകുമാർ ചിലപ്പോഴൊക്കെ മാർക്സിസ്റ്റ് പാർട്ടിയെ കുറ്റം പറയും. കോൺഗ്രസിനെ കുറ്റം പറയും. 

 

നമ്പി നാരായണന് പുരസ്കാരം നൽകിയത് കേന്ദ്രസർക്കാരാണ്. അതിലും കുറ്റം കണ്ടെത്തുകയാണ് സെൻകുമാർ. ഏതു പാർട്ടിക്കു വേണ്ടി സംസാരിക്കുന്നുവോ ആ പാർട്ടിയുടെ പ്രധാനമന്ത്രിയുടെ തീരുമാനത്തെപോലും അംഗീകരിക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ല. വ്യക്തിലാഭത്തിനു വേണ്ടി സെൻകുമാറിനെപ്പോലുള്ള ചില പൊലീസ് ഉദ്യോഗസ്ഥർ നമ്പി നാരായണനെ കുടുക്കിയതാണ്. നമ്പി നാരായണന്റെ ജീവിതം അവർ തകർത്തു. സെൻകുമാറിനെതിരെയും നമ്പി നാരായണൻ കേസ് കൊടുത്തിട്ടുണ്ട്. നമ്പി നാരായണനെ വിമർശിക്കാൻ മാത്രം സെൻകുമാർ വളർന്നിട്ടില്ല.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com