ADVERTISEMENT

'ഞാന്‍ സജീവ് പിള്ള. മാമാങ്കത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമാണ്',-സംവിധായകൻ സജീവ് പിള്ള മാധ്യമങ്ങൾക്കു മുന്നിൽ സ്വയം പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചർച്ചകളിൽ നിറഞ്ഞിരിക്കുന്ന മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് സംസാരിക്കാനാണ് സജീവ പിള്ള തിരുവനന്തപുരത്ത് മാധ്യമപ്രവർവർത്തകരെ കണ്ടത്. 'ഒരു സംവിധായകനും തിരക്കഥാകൃത്തിനും ഈ അവസ്ഥ വരരുത്,' മാമാങ്കത്തിന്റെ അണിയറയിൽ എന്ത് സംഭവിച്ചെന്ന ചോദ്യത്തിന് ഒറ്റ വാക്കിൽ സജീവ പിള്ളയുടെ മറുപടി ഇതായിരുന്നു. നീണ്ടനാളത്തെ ഗവേഷണത്തിനും അലച്ചിലിനും ഒടുവിൽ തയാറാക്കിയ ഒരു തിരക്കഥ, നിയമത്തിന്റെ നൂലാമാലകൾ ചൂണ്ടിക്കാട്ടി തന്നിൽ നിന്ന് തട്ടിയെടുത്തത് എങ്ങനെയാണെന്ന് പറയുകയാണ് സജീവ് പിള്ള. ഒപ്പം തനിക്ക് പരിചയസമ്പത്തില്ലെന്നും സംവിധാനം ചെയ്യാൻ അറിയില്ലെന്നുമുള്ള നിർമാതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയും.

അദ്ദേഹത്തിന്റെ വാർത്താക്കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

ഞാന്‍ സജീവ് പിള്ള. മാമാങ്കത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമാണ്. മാമാങ്കവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ അടുത്തകാലത്ത് പുറത്തുവന്നു. എന്നോട് പലരും പലതും ചോദിച്ചുവെങ്കിലും സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ഇതുവരെ പരസ്യമായി ചര്‍ച്ച ചെയ്തിട്ടില്ല. ധ്രുവന്‍ എന്ന നടന്‍റെയും ഇന്ത്യയിലെ തന്നെ മികച്ചവരിൽപെടുന്ന വലിയ നിരയെയും പുറത്താക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ എന്റെ നേര്‍ക്കു വന്ന ചില ചോദ്യങ്ങള്‍ക്ക് 'അറിയില്ല' എന്ന മറുപടി പറഞ്ഞത് ചര്‍ച്ചാവിഷയമായി എന്നത് ശരിയാണ്. 'അറിയില്ല' എന്നു പറഞ്ഞത് ശരിക്കും എനിക്ക് ആ കാര്യത്തെപ്പറ്റി അറിവില്ലാത്തതുകൊണ്ട് മാത്രമാണ്.
       
എന്നാല്‍, എനിക്കെതിരെ നിറയെ ആരോപണങ്ങളുമായി നിര്‍മാതാവ് ശ്രീ. വേണു കുന്നപ്പള്ളി അടുത്തിടെ ഒരു പത്രസമ്മേളനം നടത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇനിയും എന്റെ ഭാഗം പറയാതിരിക്കുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല എന്നുള്ളതിനാലാണ് ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ തീരുമാനിച്ചത്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം മാത്രം വിശ്വസിച്ചാല്‍ മതിയെന്നാണ് എന്റെ അഭ്യര്‍ത്ഥന.

സംവിധാനരംഗത്ത് പരിചയക്കുറവുള്ളതുകൊണ്ടാണോ സജീവ് പിള്ളയെ സിനിമയില്‍ നിന്നു പുറത്താക്കാന്‍ ശ്രമിക്കുന്നത്?
       
മാമാങ്കം ഒരുക്കാന്‍ ഞാനെത്തുന്നത് മലയാള സിനിമയില്‍എകദേശം രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പരിചയവുമായാണ്. എന്നും സിനിമാവിദ്യാര്‍ത്ഥി എന്നു പരിചയപ്പെടുത്താനാണ് ആഗ്രഹം. എന്നാല്‍, ഗുരുതരമായ ആരോപണവുമായി പ്രബലമായ ഒരു ശക്തി കടന്നാക്രമിക്കാന്‍ നില്‍ക്കുന്നതുകൊണ്ട് പറയട്ടെ, സിനിമയെന്താണെന്നും അതിന്റെ സങ്കേതങ്ങള്‍ എന്താണെന്നും എനിക്കു വ്യക്തമായി അറിയാം. വിഖ്യാതനായ അടൂര്‍ ഗോപാലകൃഷ്ണനൊപ്പം ഏറെക്കാലം പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. നിഴല്‍ക്കൂത്തില്‍ മുഖ്യസംവിധാന സഹായിയായിയും അദ്ദേഹത്തിന്റെ മറ്റ് നാല് ഡോക്യുമെന്ററികളില്‍ (കലാമണ്ഡലം ഗോപി, Dance of An Enchantress, രാമന്‍കുട്ടിനായര്‍, കൂടിയാട്ടം) സംവിധാന സഹായിയായും പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ആയും പ്രവര്‍ത്തിച്ചു.

ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പലതും മധ്യകാലകേരളത്തെയും കളരിപാരമ്പര്യങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന്റെയും ഭാഗമായിരുന്നു. കേരളത്തിലെ പ്രമുഖമായ 4 പുതിയ മ്യൂസിയങ്ങളില്‍ അവ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. സംസ്ഥാന, ദേശീയ ഏജന്‍സികള്‍ക്ക് വേണ്ടി ചെയ്തിട്ടുള്ള നിരവധി ഡോക്യുമെന്ററികളും ഉണ്ട്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദര്‍ അവയുടെ ഭാഗമായിരുന്നു.

നിര്‍മാതാവിന്റെ ടീമുമായുള്ള ഈഗോ പ്രശ്‌നത്തിന്റെ മാത്രം കാരണം കൊണ്ടാണ് ധ്രുവന്‍ എന്ന നടനെ മാറ്റിയത്. അസാധാരാണമായ സമര്‍പ്പണവും വൈഭവവും കണ്ട് അയാളെ എല്ലാവരും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയിരുന്നു

എസ്.കുമാര്‍, എം.ജെ.രാധാകൃഷ്ണന്‍, രാജീവ് രവി, മധു നീലകണ്ഠന്‍, എന്‍.ഹരികുമാര്‍, പ്രമോദ് തോമസ്, അരുണ്‍കുമാര്‍ അരവിന്ദ്, ബി.അജീത് കുമാര്‍, സുനില്‍ കെ.എസ്. തുടങ്ങി പലരും എനിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരാരും എനിക്കു സംവിധാനമറിയില്ല എന്നു പറഞ്ഞതായി അറിവില്ല. കൂടാതെ എന്നിലെ സംവിധായകനില്‍ വിശ്വസിച്ച ഒരു കൂട്ടം സുഹൃത്തുക്കളുടെ നിക്ഷേപത്തില്‍ നിര്‍മിച്ച ഫീച്ചര്‍ ഫിലിമിന്റെ പോസ്റ്റ് പ്രൊഡക്‌ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്. മറ്റൊരു സ്‌കെയിലിലും സ്വഭാവത്തിലുമുള്ള ചിത്രമാകയാല്‍, ഈ വലിയ സിനിമ പുറത്ത് വരാതെ അത് പുറത്തിറക്കരുതെന്ന മാമാങ്കം നിര്‍മാതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അതിന്റെ പൂര്‍ത്തീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
        
എന്നെക്കുറിച്ച് ഒന്നും തിരക്കാതെയും അറിയാതെയും ഇത്രയും കുശാഗ്രബുദ്ധിയും നിർബന്ധങ്ങളുമുള്ള  ഒരു നിർമാതാവ് വലിയ ഒരു സിനിമയുടെ സംവിധായകനായി എന്നെ അംഗീകരിക്കുമോ? എന്നിലെ സംവിധായകന്റെ കഴിവ് പല തരത്തില്‍ പല പ്രാവശ്യം കണ്ടും അറിഞ്ഞും പൂർണമായും ബോധ്യപ്പെട്ട ശേഷം മാത്രമാണ് മാമാങ്കത്തിന്റെ സംവിധായകനായി എന്നെ അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറാകുന്നത് എന്നതാണ് വാസ്തവം. ഇപ്പോള്‍ അതെല്ലാം മാറ്റി പറയുന്നു എന്നേയുള്ളൂ.
       
ശ്രീ. വേണു കുന്നപ്പള്ളിയുടെ ഇപ്പോഴത്തെ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ഒന്നു ചിന്തിച്ചാല്‍ മനസ്സിലാകും. കൃത്യമായ വിലയിരുത്തലിലൂടെ നിരവധി നവാഗതരുടെ പ്രതിഭ തിരിച്ചറിഞ്ഞ്, അവരെ സംവിധായകരായി കൈപിടിച്ചുയർത്തി മലയാളത്തിനു സമ്മാനിച്ച ഇന്ത്യയിലെ ഏറ്റവും ആദരണീയനായ അഭിനേതാവ് അങ്ങനെയെങ്കില്‍ എന്നെ സംവിധായകനായി നിശ്ചയിച്ച് മാമങ്കത്തിനു ഡേറ്റ് തരുമോ? മാമാങ്കം സിനിമ വേണു കുന്നപ്പള്ളിക്കു നിർമിക്കാനല്ല, എനിക്കു സംവിധാനം ചെയ്യാനാണ് അദ്ദേഹം ആദ്യം സമ്മതിച്ചത് എന്നോര്‍ക്കണം. അതിന് എത്രയോ കാലത്തിനു ശേഷമാണ് ശ്രീ.വേണു ഈ പ്രോജക്ടിലേക്കു വരുന്നത്.

സജീവിന് മാമാങ്കവുമായുള്ള ബന്ധം അവസാനിച്ചോ?
       
ഏതാണ്ട് രണ്ട് പതിറ്റാണ്ടായി ഞാന്‍ പ്രയത്നിച്ചുണ്ടാക്കി, സഫലീകരണത്തിലേക്കും പൂര്‍ത്തീകരണത്തിലേക്കും പോകുന്ന സ്വപ്നപദ്ധതിയാണ് മാമാങ്കം. അതില്‍ ലാഭം ഉറപ്പുവരുത്തി പണം മുടക്കാന്‍ വന്നു ചേര്‍ന്ന ഒരാള്‍ പണാധികാരവും സ്വാധീനവും കൊണ്ട് പെട്ടെന്ന് തീരുമാനിച്ചാല്‍ നിയമപരമായോ യുക്തിപരമായോ ധാര്‍മികമായോ അവസാനിക്കുന്നതാണോ ഈ സിനിമയുമായുള്ള എന്റെ ബന്ധം? ഏകപക്ഷീയമായി അദ്ദേഹം ചമച്ച് നിര്‍ബന്ധിത സാഹചര്യത്തില്‍ എനിക്ക് ഒപ്പിടേണ്ടി വന്ന കരാര്‍ പ്രകാരം പോലും എന്റെ ബന്ധം അവസാനിച്ചു എന്ന് പറയുന്നത് അങ്ങേയറ്റം വാസ്തവവിരുദ്ധവും നിയമലംഘനവും ആണ്. സാമ്പത്തികമായും നിയമപരമായും എന്നെ വഞ്ചിക്കാനുള്ള നീക്കത്തിന്റെ ഭാഗവും ആണ്.

എന്താണ് ഭിന്നതയ്ക്കുള്ള കാരണങ്ങൾ?
         
എല്ലാവരും ചോദിക്കുന്നുണ്ട് എന്താണ് ഭിന്നതയ്ക്കുള്ള കാരണമെന്ന്. അതിനുള്ള കാരണങ്ങള്‍ വ്യക്തമായി തന്നെ പറയാം. എന്റെ താല്പര്യം സിനിമ മാത്രമാണ്. സിനിമ വിജയിക്കണം, സിനിമ ജനത്തിന്റെ അംഗീകാരം നേടി നിർമാതാവിന് മുടക്കുമുതലിനപ്പുറം ലാഭം കിട്ടണം, സിനിമ കലാപരമായി മികച്ചതെന്നു പറയണം- ഇതൊക്കെയാണ് എന്റെ ലക്ഷ്യത്തിലുള്ളത്. എന്നാല്‍ നിർമാതാവിന്റെ ഉന്നം സിനിമ മാത്രമായിരുന്നോ എന്ന് സംശയമാണ്. അദ്ദേഹത്തിന് സിനിമ മറ്റു ചില മേഖലകളിലേക്കുള്ള വഴിയാവുകയാണോ എന്നു തോന്നുന്ന സന്ദര്‍ഭങ്ങളുണ്ടായി. സിനിമാബാഹ്യമായ ലക്ഷ്യങ്ങളില്‍ സംശയം പ്രകടിപ്പിച്ചിടത്തു നിന്നു തുടങ്ങിയ പകയാണ് ഇപ്പോള്‍ എന്നെ പുറത്താക്കി എന്ന് അദ്ദേഹം പറയുന്നതുവരെ കാര്യങ്ങളെ എത്തിച്ചത്.
        
സിനിമയുടെ രണ്ടാം ഘട്ട ഷൂട്ടിങ് എവിടെ വേണമെന്നുള്ള കാര്യത്തിലാണ് ആദ്യത്തെ ഭിന്നത തുടങ്ങുന്നത്. ഒന്നുകിൽ വലിയ സ്റ്റുഡിയോയില്‍, അല്ലെങ്കിൽ, സമാനമായ ആർക്കിടെക്ചറും ലാൻഡ്സ്കേപ്പും ഉള്ള മംഗലാപുരം മേഖലയില്‍.  അതുമല്ലെങ്കിൽ മാമാങ്കവുമായി ചരിത്രപരമായി ബന്ധമുള്ള തിരുനാവായ മേഖലയില്‍ സെറ്റിട്ടു കൊണ്ട് - ഇതൊക്കെയായിരുന്നു എന്റെ നിര്‍ദേശങ്ങള്‍. എന്നാല്‍, നിർമാതാവിന് ഷൂട്ടിങ് എറണാകുളത്ത് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സ്ഥലത്ത് സെറ്റിട്ടാല്‍ മതി എന്നായി. അങ്ങനെ സെറ്റൊരുക്കുന്നത് ചെലവ് കൂടുന്നതിനിടയാക്കും എന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും സ്വന്തം നിലയ്ക്ക് അദ്ദേഹം പദ്ധതിയുമായി മുന്നോട്ടു പോയി.
   
സെറ്റ് നിര്‍മ്മിക്കാന്‍ വേണ്ടി തണ്ണീര്‍ത്തടം മണ്ണിട്ടു നികത്തിയപ്പോഴാണ് പാരിസ്ഥിതികവും നിയമപരവുമായ ചില അപകടങ്ങള്‍ എനിക്ക് ശ്രദ്ധിക്കേണ്ടി വന്നത്. അതു ചോദിച്ചപ്പോള്‍ ആവശ്യമായ അനുമതി വാങ്ങിയിട്ടുണ്ട് എന്നായിരുന്നു മറുപടി. ഷൂട്ടിങ് കഴിഞ്ഞാല്‍ സ്ഥലം വീണ്ടും തണ്ണീര്‍ത്തടമാകും എന്ന ഉറപ്പും പറഞ്ഞു. കേരളത്തില്‍ നികത്തിയെടുത്ത വയലുകളോ തണ്ണീര്‍ത്തടങ്ങളോ പിന്നെ പൂര്‍വസ്ഥിതിയിലേക്കു തിരിച്ചുവന്നിട്ടില്ല എന്ന ഉല്‍ക്കണ്ഠ ഞാന്‍ പങ്കുവച്ചു. അപ്പോഴാണ്, ഇതു സംവിധായകനുമായി ബന്ധപ്പെട്ട വിഷയമല്ല എന്നു പറഞ്ഞ നിര്‍മാതാവ്, ആദ്യമായി, സംവിധായകനെ മാറ്റാനുള്ള അധികാരത്തെപ്പറ്റി എന്നെ ഓര്‍മ്മിപ്പിക്കുന്നത്. ഭീഷണി അവിടെയാണ് തുടങ്ങുന്നത്. എറണാകുളത്തെ ചില ഉന്നത നേതാക്കള്‍ അദ്ദേഹവുമായി അടുപ്പമുള്ളവരാണ്. അഖിലേന്ത്യാ തലത്തില്‍ത്തന്നെ അദ്ദേഹത്തിനു നല്ല സ്വാധീനമുണ്ട്.
        
സിനിമാ ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് തിരക്കഥയെ വലിയ രീതിയില്‍ പുകഴ്ത്തിയ നിര്‍മാതാവ് ഒരു ഘട്ടമായപ്പോള്‍ അതില്‍ ചില തിരുത്തലുകള്‍ വേണമെന്ന് വാശി പിടിക്കാന്‍ തുടങ്ങിയിടത്താണ് തര്‍ക്കം അടുത്ത ഘട്ടത്തിലേക്കു കടന്നത്. താൻ ഒരു കഥാകൃത്താണെന്നും തിരക്കഥ തന്റെ താല്പര്യങ്ങൾക്കനുസരിച്ച് മാറ്റി എഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എനിക്ക് സമ്മതിക്കാനാകാത്ത വിധമുള്ളതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ തിരക്കഥയിലുള്‍പ്പെടുത്തിയാല്‍ അത് പുനരുത്ഥാനപരവും സാമൂഹ്യവിരുദ്ധവുമായ ഒരു സന്ദേശം നല്‍കുന്ന സിനിമയാകും. ഞാനെഴുതിയതും അവര്‍ അംഗീകരിച്ചതുമായ തിരക്കഥയ്ക്ക് നേരെ വിപരീതമായ ഒരു ചിത്രമായി അതു മാറും. ഒരു കലാകാരനും അംഗീകരിക്കാനാവാത്ത ഈ പിടിവാശിയുടെ പേരില്‍ ഞങ്ങള്‍ തമ്മില്‍ ചില സന്ദര്‍ഭങ്ങളില്‍ സംസാരമുണ്ടായിട്ടുണ്ട്. അത് അദ്ദേഹത്തിന് എന്നോടുള്ള പകയാവുകയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.

സംവിധായകനറിയാതെ തിരക്കഥ തിരുത്തിയോ?
       
ഒന്നാം ഷെഡ്യൂളിന് ശേഷമാണ് സ്‌ക്രിപ്റ്റ് വില്ലനായി വരുന്നത്. ക്ലൈമാക്‌സ് മാറ്റണമെന്നും വലിയ സ്‌കെയിലിലുള്ള പല സീനുകള്‍ മാറ്റണമെന്നതും ആയിരുന്നു നിർമാതാവിന്റെ നിര്‍ബന്ധം. ഇത്രയേറെ പ്രശംസിക്കപ്പെട്ട സ്‌ക്രിപ്റ്റില്‍ തോന്നുമ്പോലെ കൈകടത്താന്‍ പറ്റില്ലെന്ന നിലപാടില്‍ ഞാനും ഉറച്ച് നിന്നു. നിർമാതാവ് പറഞ്ഞ പ്രകാരമുള്ള സീനുകള്‍ ഉള്‍പ്പെടുത്തിയാല്‍ സർവസാധാരണമായ നിരന്തരം കണ്ടുമടുത്ത യുക്തിക്ക് നിരക്കാത്ത ഒരു സിനിമയായി മാറും. കൂടാതെ ഹൈന്ദവവത്കരണം എന്ന ആക്ഷേപവും കേള്‍ക്കുമെന്നും അത് ദോഷമാവുമെന്നും ഞാന്‍ പറഞ്ഞു. താൻ പറയുന്നത് പോലെ തന്നെ എല്ലാം വേണം എന്നായിരുന്നു നിർമാതാവിന്റെ നിലപാട്. നല്ല സിനിമ എന്നതിൽ നിന്നും തെലുങ്ക് സിനിമ എന്ന തരത്തിലേക്ക് കാര്യങ്ങൾ മാറി.
       
വിശ്വചരിത്രത്തിന്റെ സംഭവബഹുലമായ പശ്ചാത്തലത്തിൽ നമ്മുടെ സ്വന്തം നാടിന്റെ സവിശേഷമായ കഥയാണ് എന്റെ മനസ്സിൽ ഈ സിനിമ. അതും പാശ്ചാത്യ വ്യാപാര കമ്പനികൾ കൊളോണിയൽ ശക്തികളായി ലോകം കൈക്കലാക്കാൻ തുടങ്ങുന്ന സമയത്തെ ഒരു വലിയ കഥ. ലോകം തന്നെ ഒരു സംക്രമ ദിശയിലായ കാലം. അല്ലാതെ കേവലമൊരു ഹൈന്ദവ രാജചരിത്രം അല്ല. അതുകൊണ്ട് തന്നെ കഥാഗതിയിലും കഥാപാത്രങ്ങളിലും വരുത്താന്‍ നിര്‍ദ്ദേശിച്ച മാറ്റം ഞാൻ നിരാകരിച്ചു. എന്നാല്‍ ദൈര്‍ഘ്യം വളരെയേറെ കുറയ്ക്കുകയും മൂന്നേകാല്‍ മണിക്കൂര്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്ന് രണ്ടര മണിക്കൂറായി ഞാൻ തന്നെ ചുരുക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന്, പ്രമുഖ താരത്തിന്റെ മുന്നില്‍ വച്ച് ഉണ്ടായ വാക്കുതര്‍ക്കം നിർമാതാവിനെ വല്ലാതെ ക്ഷുഭിതനാക്കി. അന്ന് മുതല്‍ അദ്ദേഹം പ്രതികാര ബുദ്ധിയോടെ ആണ് പെരുമാറിയത്.

കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു അത് സംഭവിച്ചത്. അപ്പോഴാണ് പ്രൊജക്ട് അദ്ദേഹത്തിന്റേതാണ് എന്റേതല്ല എന്നും നോക്കിക്കോളൂ എന്നും പറയുന്നത്. അത് ഈ നിലയിലേക്ക് എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല.

30 കോടി മൂല്യമുള്ള സിനിമയുടെ തിരക്കഥയ്ക്ക് 3 ലക്ഷം!!

തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നും ഏറ്റവും മികച്ചതിലൊന്നെന്നും ശ്രീ. മമ്മൂട്ടി വിശേഷിപ്പിച്ച തിരക്കഥ, കേവലം 3 ലക്ഷം രൂപക്കാണ് നിര്‍മാതാവ് കൈവശപ്പെടുത്തി എന്ന് അവകാശപ്പെടുന്നത്. തിരക്കഥയ്ക്ക് മാത്രമായി 12 വര്‍ഷത്തെ അദ്ധ്വാനം എന്നുള്ളത് ഒഴിവാക്കിയാല്‍ തന്നെയും ഇതിനായി വേണ്ടിവന്ന യാത്രകള്‍ക്കും മറ്റ് ചെലവുകള്‍ക്കും തന്നെ ഇതിന്റെ എത്രയോ ഇരട്ടി ആയിട്ടുണ്ടാകും.

ഇതൊരു പ്രൊജക്ട് ആയി രൂപപ്പെടുത്താനുള്ള സമയവും (6 വര്‍ഷത്തെ) പ്രയത്‌നവും ചെലവുകളും വേറെയും. അങ്ങനെ പൂര്‍ണമായി രൂപം കൊണ്ട ഒരു പ്രൊജക്ട് എന്തിന് 3 ലക്ഷം രൂപയ്ക്ക് കൊടുക്കണം? ഞാന്‍ തന്നെ സംവിധാനം ചെയ്യുമെന്നും സംവിധാനത്തിനായി 20 ലക്ഷം രൂപയും അതിന്റെ പൂര്‍ത്തീകരണത്തിന് ശേഷം ലാഭവിഹിതം ഉള്‍പ്പടെ പങ്കിടാമെന്നും സംശയമില്ലാത്ത ഉറപ്പിന്‍മേല്‍ മാത്രമാണ് 3 ലക്ഷം രൂപ സമ്മതിക്കുന്നത്. പ്രൊജക്ടിന്റെ വലിപ്പവും അതിനായുള്ള എന്റെ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനവും കണക്കിലെടുക്കുമ്പോള്‍ ഇന്‍ഡസ്ട്രി വഴക്കമനുസ്സരിച്ച് പോലും 20 ലക്ഷവും 3 ലക്ഷവും തുച്ഛമായ തുകയാണ്. അല്ലാതെ, 3 ലക്ഷം രൂപ സമ്മതിച്ചതോടുകൂടി സ്‌ക്രിപ്റ്റും പ്രോജക്ടും തന്റേതായി എന്ന് നിർമാതാവ് വാദിക്കുന്നത് എത് യുക്തിയിലാണ്?

കരാറല്ല, കുരുക്കാണെന്ന് അറിഞ്ഞിട്ടും ഒപ്പിട്ടതെന്തിന്?
       
1999–ല്‍ ആണ് ഈ സിനിമയുടെ അടിസ്ഥാനമായ മധ്യകാലകേരളത്തിലെ ഇമേജുകളിലേക്കും അതുമായ ബന്ധപ്പെട്ട ആശയരൂപീകരണത്തിലേക്കും കടക്കുന്നത്. നിരവധി യാത്രകളും അലച്ചിലുകളും ഗവേഷണവുമായി ചെലവഴിച്ച കാലം ഒട്ടും ചെറുതല്ല. 2010ല്‍ ആദ്യ ഡ്രാഫ്റ്റ് റജിസ്റ്റര്‍ ചെയ്തു. ശേഷവും വലിയൊരു ആഖ്യായിക എന്ന നിലയില്‍ അതില്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. 2011ൽ മമ്മൂക്ക സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. ഭാരിച്ച മുതല്‍മുടക്ക് ഉള്ള ചിത്രത്തിന് മൂലധനം കണ്ടെത്തുക എളുപ്പമായിരുന്നില്ല. 2015 ആയപ്പോഴേക്കും കുറേക്കൂടി നിക്ഷേപ സാധ്യതകളായി. പല അന്വേഷണങ്ങളും നടക്കുന്നതിനിടയില്‍, 2017ൽ കൂടി വേണു കുന്നപ്പള്ളി ഈ പ്രോജക്ടിലേക്കെത്തി. വലിയ ചിത്രങ്ങള്‍ക്കായി മലയാള സിനിമ ഒരുങ്ങുന്ന കാലം കൂടി ആയിരുന്നു അത്.

അദ്ദേഹം തന്നെ ആദ്യം പ്രഖ്യാപിച്ച വലിയ ചിത്രമായ കര്‍ണ്ണന്‍ സംവിധായകനുമായുണ്ടായ അഭിപ്രായഭിന്നത മൂലം പ്രതിസന്ധിയിലായ ഘട്ടമായിരുന്നു അത്. നിർമാതാവിന്റെ കരാര്‍തന്ത്രം പാളിയതാണെന്ന് പിന്നീട് പറഞ്ഞുകേട്ടു. വലിയ മുതല്‍മുടക്കിനായി കഥകള്‍ കേട്ട അദ്ദേഹം കേട്ടതില്‍ എറ്റവും പെര്‍ഫെക്ട് ആയ സ്‌ക്രിപ്റ്റ് എന്നു പരസ്യമായി അറിയിച്ച് പണം മുടക്കാന്‍ തിരഞ്ഞെടുത്തത് മാമാങ്കം എന്ന പ്രോജക്ട് ആയിരുന്നു. ഈ തിരക്കഥയെ അദ്ദേഹം വാനോളം പുകഴ്ത്തുന്ന വാര്‍ത്തകള്‍ ലഭ്യമാണ്.  ഈ ചിത്രത്തിന്റെ തിരക്കഥയെക്കുറിച്ച് മമ്മൂക്ക തന്നെ ‘ഔട്ട്സ്റ്റാൻഡിങ്’ എന്ന് അഭിപ്രായപ്പെട്ടതും ഈ സമയത്താണ്.
       
സർവസാധാരണമായ ഒന്നാണെന്നും നിര്‍മാണ കമ്പനി എന്ന നിലയില്‍ വെറും ഫോർമാലിറ്റിക്ക് വേണ്ടിയാണെന്നും എന്നെ വിശ്വസിപ്പിച്ചാണ് ഒരു കരാറിൽ തിരക്ക് പിടിപ്പിച്ച് ആ സമയത്ത് ഒപ്പിടുവിക്കുന്നത്. ഒരു  വശത്ത് സ്നേഹപ്രകടനവും മറുവശത്ത്  ഒപ്പിടാതെ പണം മുടക്കില്ല എന്ന സമ്മര്‍ദ്ദവും കൊണ്ട് വല്ലാത്ത മാനസികാവസ്ഥയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് അദ്ദേഹം അതു സാധ്യമാക്കിയത്. കരാറിനെക്കുറിച്ചുള്ള ചെറിയ ചോദ്യം പോലും നിര്‍മാതാവിനെ അസ്വസ്ഥനാക്കി. കരാര്‍ വെറും ഫോര്‍മാലിറ്റി എന്നു പറഞ്ഞിട്ടും സംശയങ്ങള്‍ ഉന്നയിക്കുന്നത് അവിശ്വാസം കൊണ്ടാണെന്നാണ് അദ്ദേഹം സ്വരം മാറ്റി സംസാരിക്കുകയും ചെയ്തു.

ആ തിടുക്കത്തില്‍ നിയമപരിജ്ഞാനമുള്ള ഒരാളുമായി ചര്‍ച്ച ചെയ്യാന്‍പോലും പറ്റുന്ന സാഹചര്യമായിരുന്നില്ല. എന്നാല്‍, അപ്പെക്‌സ് ബോഡിയായ ഫിലിം ചേംബര്‍ ഈ കരാറിനെ അംഗീകരിച്ചില്ല എന്നതാണ് വാസ്തവം. അത്രയധികം ഏകപക്ഷീയമാണ് ഈ കരാർ. ചേംബറിന് വേണ്ടി മറ്റൊരു കരാറാണ് വച്ചത്. അതില്‍ സിനിമയുടെ രചനയിലും സംവിധാനത്തിലുമുള്ള എന്റെ അവകാശം വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. സാധാരണയായി ഫെഫ്കയും മറ്റ് സംഘടനകളും അംഗീകരിക്കുന്നതു് ഫിലിം ചേംബറിലെ വ്യവസ്ഥകള്‍ മാത്രമാണ്. (ആദ്യഘട്ടത്തില്‍ ആ നിലപാടില്‍ തന്നെയാണ് ഫെഫ്ക നിന്നതും.)

       
ഇതിലെ പല വ്യവസ്ഥകളും അവിശ്വസനീയമാണ്. രണ്ടാം ഷെഡ്യൂളിന് ശേഷം പ്രശ്‌നങ്ങള്‍ ഏറ്റവും രൂക്ഷമായതിന് ശേഷമാണ്, ഫെഫ്കയുടെ കൂടി നിര്‍ദ്ദേശപ്രകാരം ഒരു വക്കീലിനെ കാണുന്നത്. അപ്പോഴാണ് ഈ കരാറിന്റെ ചതിക്കുഴികളെ കുറിച്ച് ബോധവാനാകുന്നത്.

മാമാങ്കത്തിന്റെ യഥാര്‍ത്ഥ ബജറ്റെത്ര?
       
പുറത്ത് സിനിമ ആവശ്യപ്പെടുന്ന ബജറ്റ് എന്ന് പറയുകയും ചേംബറില്‍ കൊടുത്ത സാക്ഷ്യപത്രത്തില്‍ 29 കോടിയില്‍ പരം എന്ന് കാണിക്കുകയും ഞാനുമായുള്ള കരാറില്‍ 18 കോടി എന്ന് വയ്ക്കുകയും ചെയ്തു. മാധ്യമങ്ങളോട് 45, 40, 35 എന്നിങ്ങനെ പലപ്പോഴായി പല കണക്കുകള്‍ പറഞ്ഞു. നിര്‍മാതാവ് ഇപ്പോള്‍ അവകാശപ്പെടുന്നത് ബജറ്റിന്റെ 70 ശതമാനം ഇതിനകം കഴിഞ്ഞു എന്നതാണ്. അത് 13 കോടിയാണെന്നും പറയുന്നു. അങ്ങനെയെങ്കില്‍ ഈ പടത്തിന്റെ യതാര്‍ത്ഥ ബജറ്റെത്രയാണ്?  എല്ലാ ചര്‍ച്ചകളും കണക്കുക്കൂട്ടലുകളും 30 കോടി (മാര്‍ജിനില്ലാതെ) എന്ന രീതിയിലാണ് പോയിട്ടുള്ളത്. അതാണ് എന്നെ ബോധ്യപ്പെടുത്തിയിട്ടുള്ളതും. ഇപ്പോള്‍ 35 ശതമാനം പൂര്‍ത്തിയായ ഈ പദ്ധതിയില്‍ 10 കോടിയിലേറെ സിനിമയ്ക്കായി ചെലവഴിച്ചിട്ടുണ്ടാകാം. അതെങ്ങനെയാണ് ബജറ്റിന് മുകളിലേക്ക് പോകുന്നത്?

ഒന്നാം ഷെഡ്യൂളിന്റെ ചെലവ് മൂന്നിരട്ടിയിലധികമായോ?

സൂക്ഷ്മമായ മുന്നൊരുക്കത്തോടെയാണ് അദ്യ ഷെഡ്യൂളിലേക്ക് പോകുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഉൾപ്പെടുന്ന സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ടെക്നീഷ്യൻമാരായിരുന്നു കൂടെയുള്ളത്. മലയാള സിനിമയിലെ പരിചയസമ്പന്നരായ സംവിധാന സഹായികളുടെ ഒരു നിര ഒപ്പം ഉണ്ടായിരുന്നു. 15 ദിവസങ്ങള്‍ വേണ്ടിയിരുന്ന ആദ്യ ഷെഡ്യൂള്‍ നിര്‍മാതാവിന്റെ നിര്‍ബന്ധപ്രകാരം 9 ദിവസങ്ങളായി വെട്ടിക്കുറച്ചപ്പോള്‍ ടീമിനാകെ രാപകല്‍ അമിതാദ്ധ്വാനം ചെയ്യേണ്ടി വന്നു. ആ 9 ദിവസത്തില്‍ 3 ആക്‌ഷന്‍ രംഗങ്ങളും സുദീര്‍ഘമായ രാത്രി സ്വീക്വന്‍സുകളും ഉള്‍പ്പെടുന്നു. സാധാരണഗതിയില്‍ 3 ഫൈറ്റുകള്‍ക്ക് എത്ര ദിവസം വേണ്ടി വരും?   പറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിട്ടും എന്തുകൊണ്ടാണ് ബജറ്റ് ഉയര്‍ന്നത്? സാധാരണ സിനിമയിലെ പ്രൊഡക്‌ഷന്‍ സംവിധാനത്തിനുപരിയായി പ്രവര്‍ത്തിച്ച നിര്‍മാതാവിന്റെ പ്രായോഗിക പരിചയമില്ലാത്ത ടീമിന്റെ കൈകടത്തലുകളും അനുഭവക്കുറവും ആയിരുന്നു ബജറ്റ് ഉയര്‍ത്തിയത്.

ഇത്രയും വലിയ ഒരു പ്രൊജക്ടിന് അവശ്യമായ പ്രൊഡക്ഷന്‍ പ്ലാനിങ്ങും മുന്‍കരുതലുകളും എടുക്കേണ്ടതായിരുന്നില്ലേ?

ഷൂട്ടിന്റെ തലേ ദിവസമാണ് നിർമാതാവിന്റെ തന്നെ സ്വന്തം പ്രൊഡക്‌ഷൻ എക്സ്പർട്ടിനേയും ടീമിനേയും മാറ്റുന്നത്.  നിർമാണത്തിൽ ഏകോപനവും അച്ചടക്കവും ഇല്ലാതെ, സംവിധായകന്റെ തലയില്‍ ഉത്തരവാദിത്വം വച്ച് കെട്ടുന്നതില്‍ എന്താണ് അര്‍ത്ഥം? 3 കോടിയുടെ മൂന്നിലൊന്ന് എന്ന് പറഞ്ഞാല്‍ 1 കോടിയല്ലേ? ഈ 1 കോടിയിലാണോ കെച്ചയുടേയും ടീമിന്റേയും കളരിക്കാരുടേയും ഫൈറ്റ് മാസ്റ്റേഴ്‌സിന്റെയും ഒപ്പം സെറ്റിന്റേയും ഒക്കെ ചെലവുകള്‍ കൂട്ടിയിരുന്നത്? സെറ്റിന്റെ തന്നെ ബജറ്റ് എത്രയായിരുന്നു? കൂടാതെ 9 ദിവസത്തെ ഷൂട്ടിങ് കോസ്റ്റും 4 ദിവസത്തെ റിഹേഴ്‌സലിന്റെ ചിലവുകളും?
       
നിര്‍മാതാവിന്റെ ആജ്ഞാനുവര്‍ത്തിയായി നില്‍ക്കാത്തതിനാലാണ് ആദ്യ ഷെഡ്യൂളിലെ അസോസിയേറ്റ് ഡയറക്ടര്‍മാരുള്‍പ്പടെ എന്റെ ടീമിലെ 8 പേരെ ഒഴിവാക്കിയത്. പകരം നിര്‍മാതാവിനോട് മാത്രം ആശയവിനിമയം നടത്താന്‍ ചട്ടം കെട്ടിയ 2 അസോസിയേറ്റുകള്‍ കേരളത്തിന് പുറത്ത് നിന്ന് എത്തുകയായിരുന്നു. (മലയാള സിനിമയിലെ തന്നെ അസാധാരണ നടപടിക്കെതിരെ, പരാതിയുമായി പോയ അവരെ ഫെഫ്ക നേതൃത്വം സാങ്കേതികമായ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി എന്നാണ് എന്റെ അറിവ്.)

കമ്പനിക്ക് ഭീമമായ നഷ്ടമോ?
       
ഓരോ ഷെഡ്യൂളിനും ഓരോ സ്വഭാവവും സ്‌കെയിലുമാണ്. ഒന്നാം ഘട്ടത്തിലേതില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം ഘട്ടത്തില്‍ പ്രതിദിന ചെലവുകള്‍ വളരെ കുറവായിരുന്നു. എന്നാല്‍ മൊത്തത്തില്‍ ബജറ്റ് വളരെ ഉയരുകയും ചെയ്തു. കാരണം കലാസംവിധാനത്തിന് വേണ്ടി വന്ന ഭീമമായ തുകയാണ്. അതിന് ഞാന്‍ ഒരുവിധേനയും ഉത്തരവാദി അല്ല. ഒട്ടും അനുയോജ്യമല്ലായെന്ന് ആവര്‍ത്തിച്ച് പറഞ്ഞ, വെള്ളക്കെട്ടും തണ്ണീര്‍ത്തടവും നിറഞ്ഞ സ്ഥലത്ത് സെറ്റിട്ടേ മതിയാവൂ എന്ന് നിര്‍മ്മാതാവ് വാശി പിടിച്ചു. ചെറുത്ത് നിന്നെങ്കിലും നിവൃത്തിയില്ലാതെ എനിക്ക് വഴങ്ങേണ്ടി വന്നു. അതാണ് ചെലവ് കൂടാനുള്ള കാരണം. മണ്ണിട്ട് മൂടി തറയൊരുക്കാന്‍ തന്നെ കൂറ്റന്‍ തുക ആയിട്ടുണ്ട്. ഇതു സിനിമയ്ക്കുള്ള നിക്ഷേപമായി കൂട്ടണമോ എന്നും ചോദ്യമുണ്ട്. നിര്‍മാതാവിന്റെ സിനിമാബാഹ്യമായ ബിസ്സിനസ് താല്‍പര്യങ്ങളുടെ ചെലവുകളും സിനിമയുടെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനെ അംഗീകരിക്കാനാവില്ല.

നിര്‍മാതാവിന്റെ ടീമുമായുള്ള ഈഗോ പ്രശ്‌നത്തിന്റെ മാത്രം കാരണം കൊണ്ടാണ് ധ്രുവന്‍ എന്ന നടനെ മാറ്റിയത്. അസാധാരാണമായ സമര്‍പ്പണവും വൈഭവവും കണ്ട് അയാളെ എല്ലാവരും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയിരുന്നു. നിര്‍മാണ കമ്പിനിയുടെ രേഖാമൂലമുള്ള അനുമതിയോടെ ആണ് ധ്രുവന്‍ മറ്റൊരു ചിത്രത്തിലേക്ക് പോയത്. നിര്‍മാണച്ചുമതലയില്‍ ഉള്ള ചിലരുടെ ആജ്ഞാനുവര്‍ത്തി ആയില്ലെങ്കില്‍ കരിയര്‍ തന്നെ നശിപ്പിക്കുമെന്ന് ഭീഷണി ഉണ്ടായെങ്കിലും അത് അയാളെ മാറ്റുന്ന രൂക്ഷതയിലേക്ക് വരുമെന്ന് കരുതിയില്ല. അയാളെ മാറ്റുക വഴി, ആകെ ഷൂട്ട് ചെയ്തതിന്റെ 70 ശതമാനമെങ്കിലും വീണ്ടും ഷൂട്ട് ചെയ്യേണ്ടി വരും. ഈ രണ്ട് കാര്യങ്ങള്‍ക്കും സംവിധായകന്‍ എങ്ങനെയാണ് ഉത്തരവാദി ആകുന്നത്?

ഷൂട്ട് ചെയ്തത് 4 സിനിമയ്ക്കുള്ള ഫുട്ടേജോ?
       
10 ദിവസം കൊണ്ട് നാല് സിനിമയ്ക്കുള്ള, അതും ചരിത്രസിനിമക്കുള്ള ഫുട്ടേജ് ഉണ്ടാക്കുക എന്നത് അമാനുഷമായ കഴിവ് ഉള്ളവര്‍ക്കേ പറ്റൂ. (സോഴ്‌സ് ലൈറ്റിങ് ആണ്. ഒരു ഷോട്ട് കഴിഞ്ഞ് മറ്റൊന്നിലേക്ക് ലൈറ്റ്അപ് ചെയ്യാന്‍ തന്നെ നല്ല സമയമെടുക്കും.) എനിക്ക് അതിന് കഴിഞ്ഞിട്ടില്ല. ആദ്യ ഷെഡ്യൂളിന്റെ അസംബിൾഡ് ഫുട്ടേജ് 30 മിനിട്ടോളം ആണുള്ളത്. റഫ് കട്ടില്‍ അത് 18 മിനിട്ടാണ്. അതെങ്ങനെയാണ് 4 സിനിമയ്ക്കുള്ള ഫുട്ടേജാകുന്നത്? നിശ്ചിത സമയത്തിനുള്ളില്‍ ഒന്നാംതരം സാങ്കേതിക വിദഗ്ദരെ ഉപയോഗിച്ച് കൂടുതല്‍ ഫൂട്ടേജ് ഉണ്ടാക്കുന്നത് എങ്ങനെയാണ് പരാജയം ആകുന്നത്? അല്ലെങ്കില്‍ പോരായ്മ ആകുന്നത്?

ഉപയോഗിക്കാന്‍ ആവാത്തവിധം മോശമാണ് ഫുട്ടേജ് എന്ന് എഡിറ്റര്‍ പറഞ്ഞോ?

അങ്ങനെ പറഞ്ഞില്ലായെന്ന് മാത്രവുമല്ല, സംവിധായകനെ വരുതിക്ക് നിറുത്താന്‍ ശ്രീകര്‍ പ്രസാദ് സാറിന്റെ പേര് ഉപയോഗിച്ചുവെന്നത് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ക്ഷമാപണത്തോടെ സമ്മതിച്ചുവെന്ന് എനിക്ക് അറിവുള്ളതാണ്. എന്ന് മാത്രവുമല്ല, ഈ ഡയറക്ടറെ മാറ്റുകയാണെങ്കില്‍ ഈ പ്രൊജക്ടില്‍ ഉണ്ടാവില്ലായെന്ന് അദ്ദേഹം തന്നെ പ്രൊഡക്ഷനെയും സഹപ്രവര്‍ത്തകരെയും പല പ്രാവശ്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. നല്ല സിനിമ എന്ന നിലയില്‍ തുടങ്ങി തെലുഗ് സിനിമയുടെ ശൈലി എന്നൊക്കെ പറഞ്ഞതും അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കി.

ആരാണ് എങ്ങനെയാണ് ഫുട്ടേജ് വിലയിരുത്തുന്നത്?
       
ഒരു നോണ്‍ലീനിയര്‍ ആയ ഹിസ്റ്റോറിക്കല്‍ ത്രില്ലറിന്റെ ചില ഭാഗങ്ങളാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. അതും വിഎഫ്എക്സിന് പ്രാധാന്യമുള്ളത്. നിങ്ങള്‍ ഏതെങ്കിലും സിനിമയുടെ മേക്കിങ് വിഡിയോ കാണുകയാണെങ്കില്‍, അറിയാം ബ്ലൂ സ്‌ക്രീനില്‍ ഷൂട്ട് ചെയ്ത സിനിമയും അതിന്റെ ഫൈനല്‍ വേര്‍ഷനും അജഗജാന്തരമാണ്. സംവിധായകന്റെ അറിവോ സമ്മതമോ ഇല്ലാതെ, അതിന്റെ അവസാന രൂപത്തെ കുറിച്ച്, ഘടനയെ കുറിച്ച് വിവരിക്കാതെ ആരെയെങ്കിലുമൊക്കെ വിളിച്ച് കാണിച്ച് അയ്യേ എത്ര മോശം എന്ന് പറയിപ്പിക്കുന്നത് ദുഷ്‌കരമാകണമെന്നില്ല.

ആദ്യ ഷെഡ്യൂളാകട്ടേ ഓരോ ഫ്രയിമും പലതരം, പ്രത്യേകിച്ചും സെറ്റ് എക്സ്റ്റന്‍ഷന്‍പോലയുള്ള, VFX ഒരുപാടുള്ളതാണ്. ഞാന്‍ ഒറ്റയ്ക്കല്ല ഷൂട്ട് ചെയ്യുന്നത്. ക്യാമറാമാനും അഭിനേതാക്കളും ഒക്കെ ഉണ്ട്. കൂടാതെ മുഴുവന്‍സമയ VFX സൂപ്പര്‍വൈസറും ഉണ്ട്. കലാസംവിധായകനും കോസ്റ്റ്യൂം ഡിസൈനറുമുണ്ട്. തന്റെ ജീവിതത്തിലെ നാഴികകല്ലാകുന്ന ഏറ്റവും പ്രധാന വര്‍ക്കെന്നാണ് ക്യാമറാമാന്‍ ആവര്‍ത്തിച്ചത്, ആവര്‍ത്തിക്കുന്നത്. അത്‌പോലെ തന്നെ അഭിമാനത്തോടെയാണ് കലാസംവിധായകനും മറ്റ് ടെക്‌നീഷ്യന്‍മാരും പറഞ്ഞത്. നിര്‍മാതാവിന്റെ നിര്‍ദ്ദേശത്തോടെ കൂടിയാലോചനയിലൂടെ ആണ് എല്ലാവരെയും ഉറപ്പിച്ചത്. വമ്പന്‍ കച്ചവട സിനിമകള്‍ ചെയ്തിട്ടുള്ളവരാണ് എല്ലാവരും. അപ്പോള്‍ ഇത്രയും പേര്‍ ഒരുമിച്ച് നിന്ന് ആവേശത്തോടെ അങ്ങേയറ്റം കൊള്ളാത്ത ഫുട്ടേജ് ഉണ്ടാക്കി എന്നത് യുക്തിക്ക് നിരക്കുന്നതാണോ?

ഈ ഫൂട്ടേജ് അതിന്റെ സമസ്ത ഘടകങ്ങളിലും പരാജയമോണോ? അതോ ഏതെങ്കിലും ഒരു ഘടകം മാത്രമാണോ? അത് തിരിച്ചറിഞ്ഞ് അത് ശരിയാക്കുകയല്ലേ വേണ്ടത്? മറിച്ച് ഞങ്ങള്‍ എല്ലാവരേയും മാറ്റിയിട്ടുമുണ്ട്. ധ്രുവനൊഴികെ ഒട്ടുമിക്ക അഭിനേതാക്കളേയും നില നിര്‍ത്തിയിട്ടുമുണ്ട്. അപ്പോള്‍ എവിടെയാണ് പ്രശ്‌നം? ഇന്ത്യയിലെ ഏറ്റവും മികച്ച ചില ടെക്‌നീഷ്യന്‍മാരെ ഞാനീ ഫൂട്ടേജ് കാണിച്ചിട്ടുണ്ട്. (ഒരാള്‍ ലോകപ്രശസ്തനുമാണ്.) ഫെഫ്കയുടെ നേതൃനിരയിലെ ചിലരും കണ്ടിട്ടുണ്ട്. എല്ലാവരും എന്നോട് വളരെ പ്രശംസനീയമായാണ് സംസാരിച്ചത്.

സംവിധായകന്‍ അഹങ്കാരിയോ?

ക്രിയേറ്റീവ് ആയ കാര്യങ്ങളില്‍ ഉള്ള സംവിധായന്റെ നിലപാടുകള്‍ ആണ് അഹങ്കാരമായി പറഞ്ഞു നടക്കുന്നത്. ക്രിയേറ്റീവ് ആയ വിയോജിപ്പുകള്‍ സ്വാഭാവികമാണ്. അത് സമ‍ഞ്ജസമായി പരിഹരിച്ച് ആണ് സര്‍ഗ്ഗ പ്രക്രിയ മുന്നോട്ട് പോകുന്നത്. അതാണ് അമിതാദ്ധ്വാനമുണ്ടായിട്ടും പരാതികളില്ലാതെ കാസ്റ്റും ക്രൂവും ഒപ്പം നിന്ന് ഊഷ്മളതയോടെ മുന്നോട്ട് പോയത്.

മമ്മൂക്കയുടെ ഇന്‍വോള്‍വ്‌മെന്റ് എടുത്ത് പറയേണ്ടതാണ്. പല ദിവസങ്ങളിലും അതിരാവിലെ മണിക്കൂറുകളോളം യാത്ര ചെയ്ത് 5 മണികഴിയുമ്പോഴേക്കും ലോക്കേഷനില്‍ എത്തുന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തിയതാണ്. അതുപോലെ രാത്രി ഏറെ വൈകി 3 വരെയും ഷൂട്ടിലും നിന്നിട്ടുണ്ട്. ആക്‌ഷന്‍ രംഗങ്ങളില്‍ ഒറിജിനല്‍ ആയുധങ്ങള്‍ ഉപയോഗിച്ചും പരിക്ക് പറ്റിയിട്ടും വിശ്രമിക്കാന്‍ പോലും നില്‍ക്കാതെ അഭിനയം തുടര്‍ന്നതും എല്ലാവരേയും ആവേശത്തിലാക്കിയിട്ടുണ്ട്. മമ്മൂക്കയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് എന്ന് ഫൂട്ടേജ് കണ്ട പലരും വിലയിരുത്തി. ഷെഡ്യൂളുകള്‍ക്ക് ശേഷവും മമ്മൂക്ക തന്ന പിന്തുണയും വാക്കുകളും സന്ദേശങ്ങളും എനിക്ക്ശിഷ്ടകാലത്തേക്കും ഉള്ള ഊര്‍ജ്ജമാണ്.

രണ്ടാം ഷെഡ്യൂളിന് ശേഷം ഉണ്ടായ 72 മിനിട്ട് റഫ് കട്ടില്‍ നിന്ന് 60 മിനിറ്റെങ്കിലും ഉപയോഗിക്കണമെന്നും ബാക്കി വരുന്ന ഒന്നര മണിക്കൂര്‍ സ്‌ക്രിപ്റ്റില്‍ എന്തൊക്കെ വേണമെന്നതുമായി നിര്‍മ്മാതാവിന്റെ തര്‍ക്കം. ക്ലൈമാക്‌സിലും കഥാഗതിയിലും മാറ്റങ്ങള്‍ ഞാന്‍ നിരാകരിച്ചു. ഇത് കേരളത്തിന്റെ മണ്ണില്‍ നില്‍ക്കുന്ന സിനിമയാണ്.എന്നാല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന എഴുത്തുകാരരന്റെ നേതൃത്വത്തില്‍ എന്റെ അറിവോ സമ്മതമോ ഇല്ലാതെ തിരക്കഥ മാറ്റി മറിച്ചു.

കഥാഗതിയെ കുഴിച്ചു മൂടുന്നതും പാത്രബന്ധങ്ങളെ കൊന്നുതള്ളുന്നതും ഒക്കെ ഞാനറിഞ്ഞു. തിരക്കഥക്ക് ഒരു വലിയ ആഖ്യായിക അടിത്തറ ആയി കിടന്നതു കൊണ്ട് എനിക്ക് നീട്ടലും കുറുക്കലും ഒക്കെ അനായാസമായിരുന്നു. എന്നിട്ടും, ചർച്ചകളിലേക്ക് പോലും എന്നെ പ്രവേശിപ്പിച്ചില്ല. ഒക്കെയും സാധൂകരിക്കുന്നതിന്, വളരെ ശേഷം, സിനിമാ സംഘടനകളുടെ ഒത്താശയോടെ മലയാളത്തിലെ ചില തിരക്കഥാകൃത്തുകളെ ഇടപെടുത്തിയതായും ഞാന്‍ അറിഞ്ഞു. എന്താണ് ഇപ്പോഴത്തെ തിരക്കഥ എന്ന് എന്നെ ഇപ്പോഴും അറിയിച്ചിട്ടില്ല. അതിന് തയ്യാറല്ല എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

ഷൂട്ടിങ് നിർത്തിയോ?
       
45 ദിവസമായിരുന്നു രണ്ടാം ഷെഡ്യൂള്‍ എന്നത് വാസ്തവവിരുദ്ധമാണ്. സിനിമയ്ക്കുള്ളിലെ ഒരു പ്രധാന ലൊക്കേഷനും അനുബന്ധ പരിസരവുമാണ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. 30 ദിവസം പ്ലാന്‍ ചെയ്തിരുന്ന ഷൂട്ടില്‍ മഴ കാരണം 4 ദിവസത്തെ ഔട്ട്‌ഡോര്‍ ഷൂട്ട് മാറ്റിവച്ചത് ഒഴിച്ചാല്‍ പ്രധാന ലൊക്കേഷനിലെ ഷൂട്ട് 26 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയായിരുന്നു. അവിടെ ഷൂട്ട് ചെയ്യേണ്ട എന്ന് കരുതിയ ചില സീനുകള്‍ അധികമായി അവിടെ ഷൂട്ട് ചെയ്യുകയും ചെയ്തു. എന്നാൽ ഒട്ടും ഉത്സാഹമില്ലാത്ത ഒരു പ്രൊഡക്‌ഷൻ ടീം നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുകയും എന്നെ അങ്ങേയറ്റം സമ്മർദത്തിലാക്കുകയും ചെയ്തു. വേണ്ടത്ര ജൂനിയർ ആർട്ടിസ്റ്റുകളെയോ സിനിമക്ക് ആവശ്യമായ മറ്റ് അനുബന്ധ സൌകര്യങ്ങളോ നൽകാതെ വലിയ സെറ്റ് മാത്രമായി ഷൂട്ട് ചെയ്യേണ്ടി വന്നു. ഇതുമായി പലപ്പോഴും വലിയ പ്രശ്നങ്ങൾ തന്നെ ഉണ്ടായി. ഭീഷണിയും സമ്മർദ്ദവും ഉണ്ടായി. തുടർന്ന് പ്രശ്നങ്ങൾ ഉടലെടുത്തു. എങ്കിലും ഒരു വിധേന ഷൂട്ടിങ് പൂർത്തിയാക്കി.

ഫെഫ്കയുടെ ആദ്യ ഇടപെടൽ?
       
ഫെഫ്ക പ്രതിനിധികളുമായി നിര്‍മ്മാതാവ് മുന്‍കൈയ്യെടുത്ത് ചര്‍ച്ചകള്‍ നടത്തി. അതിന്‍ പ്രകാരം ഉരുത്തിരിഞ്ഞ നിലപാടുകള്‍ അംഗീകരിക്കാന്‍ നിര്‍മാതാവ് തയാറായില്ല. എന്ന് മാത്രവുമല്ല, നിയമനടപടികളുമായി പോവുകയും ചെയ്തു. അതിന് ശേഷം ഞാന്‍ വീണ്ടും അദ്ദേഹത്തോട് താഴ്മയായി ഏതുവിധേനയും ഇത് പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് അപേക്ഷിച്ചു. അങ്ങനെ ഒരു ദീര്‍ഘമായ ഫോൺ സംഭാഷണത്തിന് ശേഷം അദ്ദേഹം മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഒരു പുതിയ എഗ്രിമെന്റ് ഒപ്പിടണമെന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച്, ഞാന്‍ അതിന് തയാറായി വക്കീലാഫീസില്‍ പോയപ്പോള്‍ എന്നോട് പറഞ്ഞതിന് ഘടകവിരുദ്ധമായ വ്യവസ്ഥകള്‍ ആയിരുന്നു ഒക്കെയും. കൂടാതെ ഭീഷണിയും. എനിക്ക് അത് ഒപ്പിടാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് മുഖ്യനടന്‍ ഇടപെടുന്നത്.

പ്രധാന നടന്റെ ഇടപെടലുകള്‍?

സ്‌ക്രിപ്റ്റിനെ പൊളിച്ചടുക്കാതെ ഷൂട്ടിങുമായി മുന്നോട്ട് പോകുന്നില്ലെന്നായി നിർമാതാവ്. ഒപ്പം പൂർണമായും വരുതിക്ക് നിന്ന് പ്രവർത്തിക്കണമെന്ന നിര്‍ബന്ധവും. തുടര്‍ന്ന് പ്രധാന നടന്റെ വീട്ടില്‍ വച്ച് ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നു. നിലവിലുള്ള, അന്യനാട്ടുകാരായ അസോസിയേറ്റുകളെ ഒഴിവാക്കണമെന്നും മലയാളം ഇൻഡസ്ട്രിയിൽ തഴക്കമുള്ള അസോസിയേറ്റുകളെ വയ്ക്കണമെന്നുമുള്ള നിര്‍ദ്ദേശം ഉണ്ടായി. (ഒരു സിനിമ ചെയ്ത ഒരാളിനെ പോലും അസോസിയേറ്റ് ആയി വയ്‌ക്കേണ്ട എന്നായിരുന്നു മമ്മൂക്കയുടെ നിലപാട്).
നിര്‍മാതാവിന്റെ നിര്‍ദ്ദേശമനുസരിച്ച് ഞാന്‍ ചില സീനുകള്‍ അധികമായി തിരക്കഥയില്‍ ഉള്‍പ്പെടുത്തിക കൂടി ചെയ്തു. എന്നാല്‍ നിര്‍മാതാവ് വഴങ്ങിയില്ല. എന്നിട്ടും ഇരുപത്തിയഞ്ചും മുപ്പതും കോടിയൊക്കെ പോയാലും സജീവിനെ തീർക്കും എന്ന് നിർമാതാവ് പറയുന്നത് ഉത്തരവാദപ്പെട്ട പലരും എന്നോട് പറയുകയും ചെയ്തു. സംവിധായകനെ നിയന്ത്രിക്കാന്‍ സീനിയറായ ഒരാളെ കൊണ്ടുവരണമെന്ന് ശാഠ്യം പിടിച്ചു. ആദ്യത്തെ സിനിമയിലെ പരാജയം ഇവിടെ തീർക്കണം എന്നുള്ളതായിരുന്നു. എനിക്ക് ടെർമിനേഷൻ നോട്ടീസ് അയച്ചു. അങ്ങനെ മുഖ്യനടന്റെ വീട്ടില്‍ വച്ച് ഉണ്ടായ ധാരണയും പാലിക്കപ്പെട്ടില്ല. അധികം വൈകാതെ നിര്‍മാതാവ് രണ്ടാം ഷെഡ്യൂളില്‍ അദ്ദേഹം കൊണ്ടുവന്ന, തെലുങ്ക് സിനിമാ പശ്ചാത്തലമുള്ള അസോസിയേറ്റിനെ വച്ച് ഒരു ഷൂട്ട് പ്ലാന്‍ ചെയ്യാന്‍ മുന്നോട്ട് പോയി. ഫെഫ്കയുടേയും മുഖ്യനടന്റെയും ഇടപെടല്‍ മൂലം അത് നടന്നില്ല.

മമ്മൂക്കയൂടെ പേര് ഈ വിഷയത്തിലേക്ക് നിർമാതാവ് പത്രസമ്മേളനം നടത്തി വലിച്ചിഴച്ചത് കൊണ്ടാണ് ഇത്രയെങ്കിലും പ്രതികരിച്ചത്.

ഫെഫ്കയിലെ അട്ടിമറി
       
പ്രശ്‌നങ്ങള്‍ രൂക്ഷമായതിന് ശേഷം, ഞാന്‍ ഫെഫ്കയ്ക്ക് ഒരു കത്ത് കൊടുത്തു. വസ്തുതകള്‍ വിശദീകരിച്ച് കൊണ്ടും അതിലുപരി ഒരു വിദഗ്ദസമതിയെ വച്ച് ഫുട്ടേജ് വിലയിരുത്തണമെന്നും, ആ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനങ്ങള്‍ എടുക്കാവൂ എന്നും ഞാന്‍ അഭ്യര്‍ത്ഥിച്ചു. നാളിതുവരേയും യൂണിയന്‍ അതിന് തയാറായിട്ടില്ല. ഫെഫ്കയുടെ നേതാക്കള്‍ നിയമപരമായി നീങ്ങണമെന്ന് പല തവണ എന്നോട് ആവര്‍ത്തിച്ചിരുന്നു. എന്റെ ഭാഗത്താണ് ശരിയും നീതിയും എന്ന് അവര്‍ എന്നോട് പറയുകയും ചെയ്തിരുന്നു. ഞാന്‍ ഫെഫ്കയെ പൂര്‍ണ്ണമായും വിശ്വസിച്ചു. നിയമപരമായ ചതിക്കുഴികളെ സംഘടനാ ശക്തികൊണ്ട് നേരിടാമെന്ന് മറ്റ് തൊഴിലാളി യൂണിയനുകളെപ്പോലെ ഫെഫ്കയ്ക്കും ഉറപ്പുമുണ്ടായിരുന്നു.
       
ഫെഫ്കയിലുള്ള വിശ്വാസത്തിലും നീതിയൂം ശരിയും എന്റെ ഭാഗത്താണ് എന്ന് ഉറപ്പിലുമാണ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള യോഗത്തിന് പോയത്. കാര്യകാരണ സഹിതം ചർച്ചയും പരിഹാര നിർദ്ദേശങ്ങളും പ്രതീക്ഷിച്ച് വന്ന ഏതൊരാളിനേയും അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതായി ആ അനുഭവം. അവിടെ ചെന്നപ്പോള്‍ സ്ഥിതിഗതികള്‍ അവിശ്വസനീയമായിരുന്നു.

ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നിര്‍മാതാവും എല്ലാം ഒരേ സ്വരത്തില്‍ എന്നോട് പറയുന്നു, നീ ശരിയല്ല. നിനക്ക് വര്‍ക്ക് അറിയില്ല. വേറൊരാളിനെ ഒപ്പം വയ്‌ക്കേണ്ടി വരും എന്നൊക്കെ. അവരുടെ ഏകപക്ഷീയമായ ആജ്ഞകൾ അനുസരിക്കാൻ തയാറാകാതെ വന്നപ്പോള്‍ മീറ്റിങ്ങില്‍ നിന്ന് മാറ്റി നിറുത്തി ഫെഫ്കയുടെ പ്രതിനിധികള്‍ എനിക്കൊരു ഉറപ്പ് നല്‍കി, വരുന്നത് ഫെഫ്കയുടെ ആളായിരിക്കും. ഞാനുമായി സഹകരിച്ച് പോകുമെന്നും എനിക്ക് സഹായത്തിനായി മാത്രമാണ് ആള്‍ വരുന്നതെന്നും. അയാള്‍ ഒരു ഘട്ടം കഴിയുമ്പോള്‍ പിന്‍മാറി പൊയ്‌ക്കൊളുമെന്നും. വല്ലാതെ അഭ്യര്‍ത്ഥിക്കുന്ന തരത്തിലായിരുന്നു അത്. അത്തരം ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഫെഫ്ക പ്രതിനിധികള്‍ പരിശോധിച്ച്, തയാറാക്കിയ മിനിറ്റ്സില്‍ ഒപ്പിടുവാന്‍ നിര്‍ബന്ധിതനായി.

ആ മിനിറ്റ്സിൽ എനിക്ക് തന്ന ഉറപ്പുകള്‍ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ല എന്നു മാത്രവുമല്ല എല്ലാറ്റിന്റെയും ഉത്തരവാദിത്വം പ്രൊഡ്യൂസറെ ഏൽപ്പിച്ചിരിക്കുകയും ചെയ്യുന്നു. ഇത് ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ ഇനി ഒരു കരാര്‍ ഉണ്ടാക്കുമെന്നും അതില്‍ സര്‍വതും ഉള്‍പ്പെടുത്തുമെന്നും ഇത് കാര്യമാക്കേണ്ടയെന്നും ഉറപ്പ് നല്‍കി. പക്ഷേ നാളിതുവരെ ആ കരാർ ഉണ്ടായിട്ടില്ല. അതോടെ എനിക്ക് നിലതെറ്റി. എന്റെ നിലപാടുകള്‍ ഇനി സാധൂകരിക്കപ്പെടില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

എങ്കിലും സിനിമ നടക്കട്ടേ എന്ന് കരുതി ഞാൻ ഒരു തടസ്സവും പറയാതെ മുന്നോട്ട് പോയി. അതിന് മറ്റൊരു കാരണവും ഉണ്ടായിരുന്നു. അസോസിയേറ്റ് ആയി വരാൻ പോകുന്ന ശ്രീ പത്മകുമാര്‍ എന്നെ വ്യക്തിപരമായി കണ്ട്, ചില ഉറപ്പുകള്‍ നല്‍കി. ഈ പ്രൊജക്ട് തുടങ്ങിക്കിട്ടുന്നതിന് മാത്രമാണ് അദ്ദേഹം ഇടപെടുന്നത്. തുടങ്ങി കുറച്ചുനാളുകൾക്കകം ഇത് ഒഴിവാക്കി തന്റെ സ്വന്തം പ്രൊജക്ടുകളുമായി പോകും. അതുമാത്രവുമല്ല ഞാനുമായി ആലോചിക്കാതെ ഒരു തീരുമാനവും എടുക്കില്ലായെന്നും പറഞ്ഞു. ഞാന്‍ അതെല്ലാം വിശ്വസിച്ചു. പിന്നെ ഞാന്‍ കാണുന്നത് എല്ലാം എന്റെ കൈ വിട്ട് പോകുന്നതാണ്.എന്റെ പ്രൊജക്ടില്‍ നിന്ന് ഞാന്‍ പൂർണമായും പുറത്താകുന്ന ഒരു പ്രക്രീയ.
  
ഞാനറിയാതെ തീരുമാനങ്ങള്‍ വന്നു തുടങ്ങി. മീറ്റിങ്ങുകളിലേക്കൊന്നും എന്നെ വിളിച്ചില്ല. ഫെഫ്കയുടെ അടുത്ത് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി. അടുത്ത ദിവസം നിര്‍മാതാവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതാക്കളും എന്നെ അവരുടെ മുറിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. അവിടെ നിരവധി ഭീഷണികള്‍ ഉണ്ടായെങ്കിലും ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറാന്‍ ഞാന്‍ തയാറായില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി ഫെഫ്കയ്ക്കു കത്തയച്ചപ്പോള്‍ ബി. ഉണ്ണിക്കൃഷ്ണനും രഞ്ജി പണിക്കരും എന്നെ വിളിപ്പിച്ചു. കാര്യങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നതിന് പത്മകുമാറുമായി ധാരണ ഉണ്ടാക്കാനുള്ള കൂടിക്കാഴ്ച എന്നാണ് പറഞ്ഞതെങ്കിലും അവിടെ നടന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധിക്ക്, ഞാന്‍ എല്ലാത്തിനും വഴങ്ങുമെന്ന് ഉറപ്പ് കൊടുപ്പിക്കാനുള്ള ശ്രമം ആയിരുന്നു.

ഒരുതരത്തിലും ഉള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ നിര്‍മാതാവ് പറയുന്നത് എല്ലാം അനുസരിച്ച് നില്‍ക്കണമെന്നും അല്ലെങ്കില്‍ ഫെഫ്ക തന്നെ എന്നെ ഈ പ്രൊജക്ടില്‍ നിന്ന് എന്നെ പൂര്‍ണമായും ഒഴിവാക്കും എന്നുമുള്ളതായിരുന്നു അവരുടെ നിലപാട്. എനിക്കാകെ ചെയ്യാവുന്നത് ഷൂട്ടിങ് നടക്കുന്ന ലോക്കേഷന്‍ സന്ദര്‍ശിക്കുക എന്നത് മാത്രമാണ്. എന്റെ അഭിപ്രായമോ വിശദീകരണമോ ചോദിച്ചില്ലായെന്ന് മാത്രവുമല്ല, എനിക്കങ്ങനെ എന്തെങ്കിലും ഉള്ളതായി പോലും അംഗികരിക്കുന്നില്ല എന്നതായിരുന്നു പെരുമാറ്റം.

നിര്‍മാതാവിനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പത്മകുമാറിനും കാര്യങ്ങളെക്കുറിച്ച് വ്യക്തത ഉണ്ടായിരുന്നു. പത്മകുമാറാണ് ഡയറക്ടറെന്നും എനിക്ക് അവിടെ വേണമെങ്കില്‍ ചെല്ലാമെന്നും എന്നാല്‍ എന്റെ വാക്കുകളോ അഭിപ്രായങ്ങളോ ഒരു തരത്തിലും മാനിക്കപ്പെടില്ലായെന്നും അതിന്റെ ആവശ്യം പോലും ഇല്ലായെന്നും അവര്‍ പലതവണ വ്യക്തമാക്കി.

ടെക്‌നീഷ്യന്‍സിനേയും അഭിനേതാക്കളെയും മാറ്റുന്നതും പുതിയവരെ കൊണ്ടുവരുന്നതും ഒന്നും തന്നെ അറിയിക്കുന്നത് പോലും ഉണ്ടായിരുന്നില്ല. ലൊക്കേഷനൊക്കെ അവർ തന്നെ ഉറപ്പിച്ചു. തിരക്കഥ അവരുടെ ഇഷ്ടത്തിന് അഴിച്ചുപണിഞ്ഞതായി ഞാന്‍ അറിഞ്ഞു. എനിക്ക് വായിക്കാന്‍ പോലും കിട്ടിയില്ല.
     
ഫെഫ്കയുടേതാണ്, എല്ലാ സാങ്കേതിക പ്രവര്‍ത്തകരും. ഒരാളും ഇതുവരേയും ഞാനുമായി ഒന്ന് സംസാരിച്ചിട്ട് പോലുമില്ല. കഥയും തിരക്കഥയും അറിയാതെ ലൊക്കേഷനും അഭിനേതാക്കളെയും അറിയാതെ സാങ്കേതിക വിദഗ്ദ്ധരെ ഒരിക്കല്‍ പോലും കണ്ട് സംസാരിക്കുക പോലും ചെയ്യാതെ ഒരു സംവിധായകന്‍ എങ്ങനെയാണ് സംവിധാനസ്ഥാനത്തെന്ന് ഫെഫ്ക പറയുന്നത്? പണിയറിയാത്ത, നിരക്ഷരനും നീചനുമായ ഒരാളാണ് സംവിധായകനെങ്കിൽ പോലും ഒരു മിനിമം തൊഴിൽ മര്യാദകളെങ്കിലും അയാൾക്ക് കിട്ടേണ്ടേ? അതൊന്നുമില്ലാതെ ആണോ ഒരു സംവിധായകൻ പ്രവർത്തിക്കേണ്ടത്? അതോ ഒരാൾ സംവിധാനം ചെയ്യുന്നത് നോക്കി, ജീവച്ഛവമായി നിന്ന് സംവിധാന പട്ടം കെട്ടുകയാണോ വേണ്ടത്?

ആ ഘട്ടത്തിൽ, ഞാൻ പൂർണമായും ഒറ്റപ്പെടുകയാണെന്നും ചതിക്കപ്പെടുകയാണെന്നും തിരിച്ചറിഞ്ഞ സമയത്താണ്, നിയമപരമായി വീണ്ടും കുടുക്കിലായെന്ന് എനിക്ക് മനസ്സിലായത്. അതിൽ നിന്ന് എന്റെ നിയമപരമായ പരിരക്ഷ എങ്കിലും ഉറപ്പിക്കാനായാണ്, നിർമാതാവ് നേരത്തേ അയച്ച വക്കീൽ നോട്ടീസിന് പുതിയ സാഹചര്യത്തിൽ മറുപടി നൽകിയത്. അല്ലാതെ നിയമപരമായ ഒരു നടപടിക്കും മുതിർന്നിട്ടില്ല. എന്നു മാത്രവുമല്ല, അതിനകം നിർമാതാവ് എന്നെ നേരത്തെ തന്നെ പുറത്താക്കിയതാണെന്നും ഇനി ഒരുതരം ആശയവിനിമയവും നടത്തരുതെന്നും എന്നെ രേഖാമൂലം അറിയിക്കുകയും ചെയ്തു.

സംവിധാനസ്ഥാനത്ത് ഞാനല്ല. ഞാനുമായി സംസാരിച്ച് കാര്യങ്ങൾ വ്യക്തമാക്കാതെ മുന്നോട്ട് പോകരുതെന്ന് ഞാൻ ഡയറക്ടേഴ്സ് യൂണിയനോട് പറഞ്ഞു. അത് ചെവിക്കൊള്ളാതെ നിങ്ങൾ ലോക്കേഷനിലേക്ക് പൊയ്ക്കോളൂ എന്നാണ് അവർ പറഞ്ഞത്. ഇരുപത്തിനാലാം തീയതി എന്ന് രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു ലീഗൽ നോട്ടീസിൽ നിർമാതാവ് ഞാൻ ഒരു തരത്തിലും ഷൂട്ടിങിനു തടസ്സമുണ്ടാക്കരുതെന്നും അവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന് നഷ്ടമായ പതിമൂന്ന് കോടി രൂപ മുപ്പത് ദിവസത്തിനകവും അദ്ദേഹത്തിനുണ്ടായ മാനസിക വ്യഥയ്ക്ക് അഞ്ച് കോടി രൂപ പതിനഞ്ച് ദിവസത്തിനകവും ഇരുപത്തി ഒന്നേമുക്കാൽ ലക്ഷം രൂപ ഇരുപത്തിനാല് ശതമാനം പലിശ സഹിതം മുപ്പത് ദിവസത്തിനകവും നൽകണമെന്നും അവശ്യപ്പെടുന്നുണ്ട്.

ഇന്നോവയിലെ സംഘത്തിന്റെ ഉദ്ദേശം  എന്തായിരുന്നു?
       
ആ സമയത്താണ്എറണാകുളത്ത് നിന്ന് ഇന്നോവയിലെ സംഘം വീട് തിരക്കി വരികയും പരിഭ്രാന്തി പടർത്തുകയും ചെയ്തത്. പൊലീസ് അന്വേഷണത്തിൽ എന്റെ സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വന്നവർ പറഞ്ഞു. പ്രൊഡ്യൂസർ പറയുന്നത്, എന്റെ വിലാസം ഉറപ്പിക്കാനായാണെന്നാണ്. തൊട്ടുമുന്നിലെ ആഴ്ചയും നിർമാതാവിന്റെ വക്കീൽ അയച്ച കത്തുകൾ ഞാൻ കൈപ്പറ്റിയിരുന്നു. പ്രൊഡക്‌ഷനിലെ നിർമാതാവിനോട് ഏറ്റവും അടുത്ത പലർക്കും എന്റെ വീട് അറിയാം. അപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോഴും പറയുന്നത്. നിജസ്ഥിതിയെ കുറിച്ച് അന്വേഷണം ഇപ്പോഴും നടക്കുന്നതേ ഉള്ളൂ.

ഇപ്പോള്‍ എന്തിന് ഇത് മാധ്യമങ്ങളോട് പറയുന്നു?
  
ഞാനെന്റെ ആയുസ്സിന്റെ നല്ലൊരു ഭാഗം കൊടുത്ത പ്രൊജക്ട് എന്റെ ജീവതത്തെ തകർത്ത് തന്നെ പോകുന്നു എന്ന് മാത്രമല്ല, പണി അറിഞ്ഞുകൂടാത്ത ആൾ, ഫ്രോഡ് തുടങ്ങി എല്ലായിടത്തും പറഞ്ഞ് പരത്തിയിട്ടുമുണ്ട്. അപവാദങ്ങളെ അക്ഷരം പ്രതി പിന്തുണയ്ക്കുന്ന നിലപാടാണ് തൊഴിലാളി സംഘടനയുടെ നേതൃത്വത്തിനും. ഇനി ഒരിക്കലും മലയാളത്തിൽ ഒരു പടം ചെയ്യില്ലായെന്ന് നിർമാതാക്കളുടെ സംഘടന എന്നോട് ആവർത്തിച്ച് പറയുകയും ചെയ്തിട്ടുണ്ട്. ഞാൻ എല്ലാ തരത്തിലും പുറത്താക്കപ്പെട്ടിരിക്കുന്നു. ഒരു വിശദീകരണത്തിനുള്ള അവസരം പോലും എനിക്ക് കിട്ടിയിട്ടില്ല.
       
നമ്മുടെ സിനിമാ ഇൻഡസ്ട്രിപോലെ അപവാദശാലകൾ ഇത്ര വ്യാപകവും  സമർത്ഥവും ആയി പണിയെടുക്കുന്നെതെവിടെയാണ്?

പലരും പറഞ്ഞു, ‘നിശബ്ദമായി ഒഴിഞ്ഞ് പോയ്ക്കോ! മാനം എങ്കിലും ഉണ്ടാവും! എന്നുവെച്ചാൽ അധികം ആളുകളിലേക്ക് അപവാദങ്ങൾ എത്തില്ല! നിനക്കറിയില്ലേ, ഈ രംഗത്ത് ചില കുറുമത്സരങ്ങൾ ഒഴികെ രണ്ട് ചേരികൾ പോലും ഉണ്ടാകില്ല. പ്രബലരുടെയും മൂലധനത്തിന്‍റെയും ഒറ്റ ചേരി മാത്രമേ ഉള്ളൂ. അത് അടിപടലം വ്യാപിച്ച് നിൽക്കുന്നു. എതിർ ശബ്ദങ്ങൾ ഉണ്ടാവില്ല. നിലപാടിൽ നിൽക്കുന്നവർ നിലയില്ലാതെ ചവിട്ടി താഴ്ത്തപ്പെടും. എന്നെന്നേക്കുമായി പുറത്താകും. നിശബ്ദരാക്കപ്പെടും.  നീതി നിഷേധിക്കപ്പെട്ടവർ സമ്പൂർണ്ണമായ വ്യക്തിഹത്യക്കും വിധേയമാക്കപ്പെടും’. നിരന്തരം ബന്ധപ്പെട്ടിരുന്നവർ പിന്നെ ഫോൺ പോലും എടുക്കില്ല.
      
പിന്നെ എന്തിനാണ് ഞാൻ പരസ്യമായി ഈ ചതികളെ എതിർത്ത് പൊതുജന മധ്യത്തിലും നശിപ്പിക്കപ്പെടുന്നത്? എന്താണ് നേട്ടം?

ഈ വ്യവസായത്തിലെ വ്യവസ്ഥാപിതമായ സംഘങ്ങളൊക്കെയും ഒറ്റക്കെട്ടായി എതിരെ നിൽക്കുമ്പോൾ, അനുതാപവും പിന്തുണയും ഉള്ളവർ പോലും പതുങ്ങി നിശബ്ദരാകുന്ന ഒരു അന്തരീക്ഷം പിടിച്ച് നിൽക്കാൻ ആവുന്നതല്ല. ആരേയും കുറ്റപ്പെടുത്താൻ പറ്റില്ല, ഡേറ്റും പണവും ആണ് അസ്തിത്വം നിർണയിക്കുന്നത്. ഇനി വരുന്ന ഒരു സംവിധായകനും തിരക്കഥാകൃത്തിനും ഈ അവസ്ഥ വരരുത്. ചോദ്യങ്ങൾ എങ്കിലും ഉയരും എന്ന് എല്ലാവർക്കും തോന്നണം. അത്രയേ കരുതുന്നുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com