‘മരണം പത്മരാജന്‍ മുന്നില്‍ക്കണ്ടു’; വെളിപ്പെടുത്തി ‘ഗന്ധര്വ്വന്’ നിതീഷ് ഭരദ്വാജ്
Mail This Article
അതുല്യസംവിധായകന്‍ പത്മരാജന്റെ മരിക്കാത്ത ഓര്‍മകളുമായി മലയാളികളുടെ ‘ഗന്ധര്‍വന്‍’ കൊച്ചിയില്‍. ഇരുപത്തിയെട്ടുവര്‍ഷം മുന്‍പിറങ്ങിയ ഞാന്‍ ഗന്ധര്‍വന്‍ എന്ന പത്മരാജന്‍ സിനിമയിലെ ഗന്ധര്‍വനായി വേഷമിട്ട നിതീഷ് ഭരദ്വാജ് ആണ് നീണ്ട ഇടവേളയ്ക്കുശേഷം കേരളത്തിലെത്തിയത്. പത്മരാജനെ അടിസ്ഥാനമാക്കി കൊച്ചിയില്‍ തുടങ്ങിയ പപ്പേട്ടന്‍സ് കഫേയില്‍ അതിഥിയായിരുന്നു നിതീഷിന്റെ വരവ്.
കൊല്ലംകാരന്‍ ശബരി കൊച്ചിയില്‍ തുടങ്ങിയ പപ്പേട്ടന്‍സ് കഫേയിലേക്ക് ഇരുള്‍വീണ സമയത്തായിരുന്നു നിതീഷ് ഭരത്വാജിന്റെ വരവ്. മണ്‍മറഞ്ഞ് ഇരുപത്തിയെട്ട് വര്‍ഷത്തിനിപ്പുറവും പത്മരാജന്‍ പലര്‍ക്കും പ്രചോദനമാകുന്നതില്‍ അതിശയമില്ലെന്ന് നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
മഹാഭാരതം ടെലിവിഷന്‍ സീരീസില്‍ ശ്രീകൃഷ്ണനായി വേഷമിട്ടതിന് പിന്നാലെയെത്തിയ ഗന്ധര്‍വന്‍റെ വേഷം ആദ്യം തള്ളിക്കളഞ്ഞെങ്കിലും പിന്നീട് പത്മരാജനെന്ന പ്രതിഭയെ മനസിലാക്കിയപ്പോള്‍ സ്വീകരിക്കുകയായിരുന്നു. പതിനേഴാമത്തെ കാറ്റിനൊപ്പം പറഞ്ഞയച്ച സിനിമയിലെ ഗന്ധര്‍വനെപ്പോലെ മരണം പത്മരാജന്‍ മുന്നില്‍കണ്ടിരുന്നുവെന്ന് നിതീഷ് പറയുന്നു.
മുതുകുളത്തെ തറവാട്ടില്‍ പുരുഷന്മാര്‍ക്ക് നാല്‍പത്തിയഞ്ചിനപ്പുറം ആയുസ്സില്ലെന്ന പത്മരാജന്റെ വാക്കുകളും നിതീഷ് ഓർത്തെടുത്തു. മോഹന്‍ലാലിനും തനിക്കുമായി പത്മരാജന്‍ കരുതിവച്ചിരുന്ന ഒരു സിനിമയെക്കുറിച്ചുകൂടി പറഞ്ഞായിരുന്നു നിതീഷിന്റെ മടക്കം.