കലാഭവൻ മണിയുടെ മരണം: നുണപരിശോധനയ്ക്ക് അനുമതി
Mail This Article
കൊച്ചി ∙ നടൻ കലാഭവൻ മണിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന പരാതിയിൽ സുഹൃത്തും നടനുമായ ജാഫർ ഇടുക്കി ഉൾപ്പെടെ 7 പേരെ നുണപരിശോധനയ്ക്കു വിധേയരാക്കാൻ എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി സിബിഐയ്ക്ക് അനുമതി നൽകി.
ജാഫറിനു പുറമേ നടനും ടിവി അവതാരകനുമായ സാബുമോൻ, ജോബി സെബാസ്റ്റ്യൻ, സി.എ.അരുൺ, എം.ജി.വിപിൻ, കെ.സി.മുരുകൻ, അനിൽകുമാർ എന്നിവരാണു നുണപരിശോധനയ്ക്കുള്ള സമ്മതം കോടതിയെ അറിയിച്ചത്. ഇതു കൂടി കണക്കിലെടുത്താണു കോടതിയുടെ അനുമതി.
2016 മാർച്ച് 6നാണ് കലാഭവൻ മണി മരിച്ചത്. ചാലക്കുടിയിലെ വീടിനു സമീപത്തെ ഒഴിവുകാല വസതിയായ ‘പാഡി’യിൽ കുഴഞ്ഞുവീണ മണിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരൾ രോഗം മൂലമാണു മരണമെന്ന നിഗമനത്തിൽ പൊലീസ് എത്തിയെങ്കിലും ശരീരത്തിൽ വിഷപദാർഥമായ മീഥൈൽ ആൾക്കഹോൾ, രാസകീടനാശിനി എന്നിവയുടെ അംശം കണ്ടെത്തി. മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ നൽകിയ ഹർജിയിലാണു അന്വേഷണം ഹൈക്കോടതി സിബിഐക്ക് കൈമാറിയത്.