മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ സിനിമ ഇതാണ്
Mail This Article
49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത് 'കാന്തന്‍ ദ് ലവര്‍ ഓഫ് കളര്‍' എന്ന ചിത്രമാണ്. അധികമാരും ചർച്ച ചെയ്യാതിരുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഷെരീഫ് സി. ആണ് ചിത്രം. ചിത്രത്തിന്റെ നിർമാതാവിനും സംവിധായകനും രണ്ട് ലക്ഷം രൂപ വീതം ലഭിക്കും. ഷെരീഫ് തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നതും.
മധ്യപ്രദേശിലെ പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി ജീവിതം മാറ്റിവെച്ച സമരനായിക ദയാബായി ആയിരുന്നു ചിത്രത്തിലെ മുഖ്യ കഥാപാത്രം. തിരുനെല്ലി നെട്ടറ കോളനിയിലെ അടിയ വിഭാഗക്കാരായ മനുഷ്യരുടെയും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളുടെയും കഥയാണ് സിനിമ ചർച്ച ചെയ്യുന്നത്. ആദിവാസികളുടെ ലിപികളില്ലാത്ത ഭാഷയാണ് സിനിമയിൽ ഉപയോഗിച്ചത്.
ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട കാന്തൻ എന്ന പത്തുവയസ്സുകാരനെ ആർജവമുള്ള ഒരാളായി വളർത്തിയെടുക്കുന്ന ഇത്ത്യാമ്മ എന്ന കഥാപാത്രത്തെയാണ് ദയാബായി അവതരിപ്പിക്കുന്നത്. 2012ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ മാസ്റ്റർ പ്രജിത്താണ് കാന്തനായി വേഷമിടുന്നത്. മിന്നു എന്ന നായയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നെട്ടറ കോളനിവാസികളോടൊപ്പം ആകാശ്, സുജയൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
വയനാട്ടിലും കണ്ണൂരിലുമായാണ് ചിത്രീകരണം. റോളിങ് പിക്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൗഹൃദ സിനിമാക്കൂട്ടമാണ് 90 മിനിറ്റ് ദൈർഘ്യമുള്ള സിനിമ നിർമിച്ചിരിക്കുന്നത്. ഷെരീഫ് ഇൗസയാണ് സംവിധായകൻ. കഥാകൃത്ത് പ്രമോദ് കൂവേരിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ക്യാമറ പ്രിയൻ. പ്രശോഭാണ് എഡിറ്റിങ് നിർവഹിച്ചത്. പരമ്പരാഗതമായ ആദിവാസി വാദ്യോപകരണങ്ങളോടെയാണ് പശ്ചാത്തല സംഗീതം ഒരുക്കിയതെന്ന പ്രത്യേകതയുമുണ്ട്.