ഒരുപാട് തോൽവികൾ കണ്ടാണ് ഇവിടെ വരെ എത്തിയത്: നിറഞ്ഞ സന്തോഷത്തിൽ ജോജു; വിഡിയോ
Mail This Article
അവാർഡിനു പരിഗണിച്ചതുതന്നെ വലിയ അവാർഡ് ആണെന്ന് മികച്ച സ്വഭാവനടനുളള പുരസ്കാരം സ്വന്തമാക്കിയ ജോജു ജോർജ്. ‘ജീവിതത്തിൽ സിനിമാ സ്വപ്നവുമായി കടന്നുവന്ന വഴികൾ ആലോചിക്കുമ്പോൾ ഇൗ പട്ടികയിൽ പേരുവന്നത് തന്നെ മഹാഭാഗ്യമായി കാണുകയാണ്. അതിനൊപ്പം ആദ്യമായി നായകനാവുന്ന ചിത്രത്തിനുതന്നെ അവാർഡ് ലഭിച്ചുവെന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു.’–അവാർഡ് നേട്ടത്തിൽ ജോജു പറഞ്ഞു.
‘ഈ അവാർഡ് പ്രഖ്യാപനത്തിനു മുമ്പേ ഞാൻ സന്തോഷത്തിലായിരുന്നു. മലയാളത്തിലെ വലിയ നടന്മാർക്കൊപ്പം മത്സരിക്കുന്നു എന്നു പറയുന്നത് എന്നെ സംബന്ധിച്ചടത്തോളം വലിയ അവാർഡ് ആണ്. കിട്ടിയതെല്ലാം ബോണസ് ആണ്. ഏറെ ഇഷ്ടപ്പെടുന്ന രണ്ട് സിനിമകൾക്കാണ് പുരസ്കാരം ലഭിച്ചത്. ജോസഫും ചോലയും. ജോസഫ് തന്നതിന് പപ്പേട്ടനും ചോല തന്നതിന് സനലേട്ടനും നന്ദി പറയുന്നു. എന്നെ മുന്നോട്ടുകൊണ്ടുപോകുവാൻ അവർ ഒരുപാട് സഹായിച്ചു. ഈ പുരസ്കാരം അവർക്ക് സമർപ്പിക്കുന്നു.’
‘എന്നെ അറിയുന്ന ഒരുപാട് സുഹൃത്തുക്കൾക്ക് ഇതൊരു പ്രചോദനമാകുമെന്നു തോന്നുന്നു. കാരണം ഒരുപാട് തോൽവികൾ കണ്ടാണ് ഇവിടെ വരെ എത്തിയത്. അതുകൊണ്ട് ഇതൊരു വലിയ വിജയമാണ്. ഇത്രയും ക്യാമറകൾ എന്റെ മുന്നിൽ വരുന്നത് തന്നെ ഇതാദ്യമാണ്. അതിലും സന്തോഷം. മികച്ച നടന്മാരായി തിരഞ്ഞെടുത്ത ജയനും സൗബിനും എന്റെ എല്ലാ ആശംസകളും. പിന്നെ നടിയായി തിരഞ്ഞെടുത്ത നിമിഷയ്ക്ക് അവാർഡ് ലഭിച്ചത് ഞാൻ അഭിനയിച്ച ചോല സിനിമയിൽ നിന്നാണ്.’–ജോജു പറഞ്ഞു.
ജോസഫ് എന്ന ചിത്രം നൂറ് ദിനം പിന്നിടുമ്പോഴാണ് ജോജുവിനെ തേടി അവാർഡ് എത്തുന്നത്. റിട്ടയേർഡ് പൊലീസുദ്യോഗസ്ഥനായ ജോസഫിന്റെ ജീവിതകഥ പറഞ്ഞ ചിത്രം ഈ അടുത്തിടെ മലയാളത്തിൽ ഉണ്ടായ സർപ്രൈസ് വിജയങ്ങളിലൊന്നാണ്. മാന്‍ വിത്ത് സ്‌കാര്‍' എന്നാണ് ടാഗ്‌ലൈനില്‍ ഒരുക്കി സിനിമ വ്യത്യസ്തമായൊരു കുറ്റാന്വേഷണ കഥയാണ് പറഞ്ഞത്. രണ്ട് ഗെറ്റപ്പുകളിലെത്തിയ ജോജുവിന്റെ ഗെറ്റപ്പും അഭിനയവും സിനിമയുടെ മുതൽക്കൂട്ടായി. എം. പദ്മകുമാറാണ് സിനിമ സംവിധാനം ചെയ്തത്.