ADVERTISEMENT

യുദ്ധം വേണമെന്ന് മുറിവിളിക്കൂട്ടുന്നവരോട് അതിർത്തിയിലെ അവസ്ഥകളെക്കുറിച്ചും യുദ്ധമുണ്ടായാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും മേജർ രവി മനോരമന്യൂസ് ഡോട്ട്കോമിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹത്തെ പ്രസ്താവന സമകാലീന സാഹചര്യത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണെന്ന് കുറിപ്പ് എഴുതിയിരിക്കുകയാണ് സന്ദീപ് ദാസ് എന്ന തൃശൂർ സ്വദേശി. 

 

ചില അവസരങ്ങളിൽ അഭിപ്രായത്തിനുമാത്രമല്ല,അത് പറയുന്ന വ്യക്തിക്കുമുണ്ട് പ്രാധാന്യം.സച്ചിൻ തെൻഡുൽക്കർ ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ചാൽ ജനം അത് പെട്ടന്ന് അംഗീകരിക്കും.ഒരു പട്ടാളക്കാരനായിരുന്ന രവി യുദ്ധത്തിനെതിരായി സംസാരിക്കുമ്പോൾ കുറേ യുദ്ധക്കൊതിയൻമാരെങ്കിലും മാറിച്ചിന്തിക്കും എന്ന കാര്യം തീർച്ചയാണ്.– സന്ദീപ് ദാസ് കുറിച്ചു. സന്ദീപിന്റെ കുറിപ്പിന്റെ പൂർണരൂപം:

 

'എ.സി മുറികളിൽ ഇരുന്ന് യുദ്ധംവേണമെന്ന് മുറവിളികൂട്ടാൻ എളുപ്പമാണ്.ആണവായുധമുള്ള രണ്ട് രാജ്യങ്ങളാണ് നേർക്കുനേർ നിൽക്കുന്നത്.പാക്കിസ്ഥാൻ ഒരു ബുദ്ധിമോശത്തിന് എവിടെയെങ്കിലും ഒരു ആണവായുധം നിക്ഷേപിച്ചാൽ പത്തുതലമുറകളോളം അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും.ഇതൊന്നും അറിയാതെയാണ് ഓരോരുത്തരും അവരുടേതായ വിവരങ്ങൾ വിളിച്ചുപറയുന്നത്...''ഈ വാക്കുകൾ മേജർ രവിയുടേതാണ്. സമകാലിക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വിലമതിക്കാനാകാത്ത പ്രസ്താവന !

 

ഈ നിലപാട് സ്വീകരിക്കുന്ന ആദ്യത്തെയാളല്ല രവി.സമാനമായ അഭിപ്രായങ്ങൾ ഇതിനുമുമ്പും പലരും രേഖപ്പെടുത്തിയിരുന്നു. അത്തരക്കാർക്ക് ഇന്ത്യയോട് സ്നേഹമില്ലെന്ന് വിധിയെഴുതാൻ ചിലർ മത്സരിക്കുന്ന കാഴ്ച്ചയും നാം കണ്ടതാണ്.

 

എന്നാൽ യുദ്ധത്തെ എതിർത്തതിന്റെ പേരിൽ മേജർ രവിയെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ചാൽ ഇവിടത്തെ യുദ്ധസ്നേഹികൾ വിവരമറിയും ! പട്ടാളക്കാരുടെ വികാരങ്ങളും വിചാരങ്ങളും എന്താണെന്ന് ആർമി ഫാൻസിനേക്കാൾ നന്നായി അറിയുന്ന വ്യക്തിയാണ് അദ്ദേഹം.

 

ചില അവസരങ്ങളിൽ അഭിപ്രായത്തിനുമാത്രമല്ല,അത് പറയുന്ന വ്യക്തിക്കുമുണ്ട് പ്രാധാന്യം. സച്ചിൻ തെൻഡുൽക്കർ ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ചാൽ ജനം അത് പെട്ടന്ന് അംഗീകരിക്കും.ഒരു പട്ടാളക്കാരനായിരുന്ന രവി യുദ്ധത്തിനെതിരായി സംസാരിക്കുമ്പോൾ കുറേ യുദ്ധക്കൊതിയൻമാരെങ്കിലും മാറിച്ചിന്തിക്കും എന്ന കാര്യം തീർച്ചയാണ്.

 

രാജ്യസ്നേഹം വിഷയമാക്കിയ കുറേ പട്ടാളസിനിമകൾ സംവിധാനം ചെയ്ത വ്യക്തിയാണ് രവി.യുദ്ധത്തെ പിന്തുണച്ച് ഏതാനും മാസ് ഡയലോഗുകൾ പറഞ്ഞിരുന്നുവെങ്കിൽ കുറേ കയ്യടികൾ അദ്ദേഹത്തിന് എളുപ്പത്തിൽ കിട്ടുമായിരുന്നു.പൊതുബോധത്തിനൊപ്പം സഞ്ചരിക്കുക എന്നത് രവിയെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമായിരുന്നു.

 

പക്ഷേ അദ്ദേഹം മനുഷ്യത്വത്തിൻ്റെ പക്ഷത്ത് നിലകൊള്ളാൻ തീരുമാനിച്ചു.കുറേ അഭിനന്ദനങ്ങൾ ബോധപൂർവ്വം നിഷേധിച്ചു. അതുകൊണ്ടാണ് ഈ കലാകാരനോട് ബഹുമാനം തോന്നുന്നതും.

 

എങ്ങനെ പട്ടാളത്തിൽ എത്തിപ്പെട്ടു എന്ന് ചോദിച്ചാൽ വളരെ സത്യസന്ധമായി മറുപടി പറയുന്ന ഒരാൾ കൂടിയാണ് രവി.പട്ടാളക്കാർക്ക് ലഭിക്കുന്ന ശമ്പളമാണ് തന്നെ ആകർഷിച്ചതെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.ദേശസ്നേഹം കൊണ്ട് ആർമിയിൽ ചേർന്നതാണെന്ന് കള്ളംപറഞ്ഞ് ഹീറോയാകാനുള്ള അവസരം രവി സ്വയം തട്ടിത്തെറിപ്പിക്കുകയായിരുന്നു എന്ന് സാരം !

 

ഇതിൽനിന്ന് നമ്മൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. പട്ടാളക്കാരും സാധാരണ മനുഷ്യർ തന്നെയാണ്.ചിലപ്പോൾ മരണം വരിക്കേണ്ടിവരും എന്ന ബോദ്ധ്യത്തോടെയാണ് അവർ അതിർത്തിയിൽ കാവൽ നിൽക്കുന്നത്.അവരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ തന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ജീവനോടെ തിരിച്ചുചെല്ലണം എന്നുതന്നെയാവും ഒാരോ ജവാനും ആഗ്രഹിക്കുന്നത്.

 

ഒരു യുദ്ധമുണ്ടായാൽ ഈ പട്ടാളക്കാരും അവരുടെ ബന്ധുക്കളും എത്രമാത്രം അനുഭവിക്കും എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഒരു അഭിനന്ദൻ പാക്കിസ്ഥാന്റെ പിടിയിലായപ്പോൾ നാം എത്രമാത്രം സങ്കടപ്പെട്ടു.അതുപോലെ ഒരുപാട് അഭിനന്ദൻമാരുണ്ടായാൽ എന്താവും സ്ഥിതി?

 

പട്ടാളക്കാർ എന്തും സഹിക്കാൻ ബാധ്യസ്ഥരാണ് എന്ന മട്ടിലാണ് പലരും പ്രതികരിക്കാറുള്ളത്.­അതൊരു പ്രഫഷനാണെന്ന കാര്യം നാം മറന്നുപോയിരിക്കുന്നു.ജോലി ചെയ്യുന്ന ജവാന് തൻ്റെ കുടുംബം പുലർത്തുക എന്നൊരു ലക്ഷ്യം കൂടിയുണ്ട്.ഒരുപാട് കുടുംബങ്ങളെ അനാഥമാക്കുന്ന,സാമൂഹികമായും സാമ്പത്തികമായും വൻ നഷ്ടങ്ങളുണ്ടാക്കുന്ന യുദ്ധങ്ങളെ എതിർത്തേ മതിയാകൂ.

 

മനുഷ്യനാണ് ആദ്യം ജന്മമെടുത്തത്.രാജ്യങ്ങളും അതിർത്തികളും ഉണ്ടാക്കിയതും അതിന്റെ പേരിൽ പരസ്പരം കൊന്നുതള്ളുന്നതും മനുഷ്യൻ തന്നെ ! സത്യം പറഞ്ഞാൽ അതിർത്തികൾക്ക് കാവൽ ഏർപ്പെടുത്തേണ്ടിവരുന്നത് കഷ്ടമാണ്.എങ്കിലും അത് ചെയ്യാതെ നിവൃത്തിയില്ല.

 

പാക്കിസ്ഥാൻ എന്ന രാജ്യത്തെ മൊത്തത്തിൽ നശിപ്പിക്കണം എന്നാണ് പലരും ആഗ്രഹിക്കുന്നത്.എന്നാൽ ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്ന കുറേപ്പേർ ഇമ്രാൻ ഖാന്റെ നാട്ടിലുണ്ട് എന്നത് വ്യക്തമാണ്.അവരെ അമർച്ച ചെയ്യണം എന്ന് പറയുന്നത് എവിടത്തെ ന്യായമാണ്? അവർ പാക്കിസ്ഥാനികളായി പിറന്നത് അവരുടെ ഇഷ്ടപ്രകാരമല്ലല്ലോ !

 

പറഞ്ഞാൽ മനസ്സിലാകാത്ത,സമാധാനം എന്ന ആശയം തലയിൽക്കയറാത്ത കുറേ തീവ്രവാദികൾ ഈ ലോകത്തുണ്ട്.അവർക്കെതിരെ ആയുധം ഉപയോഗിക്കേണ്ടിവരുന്നത് മനസ്സിലാക്കാം.പക്ഷേ അവിടെ അവസാനിക്കണം എല്ലാം.അതിന്റെ പേരിലുള്ള മേനിപറച്ചിലും വെല്ലുവിളികളും തീർത്തും അനാവശ്യമാണ്.

 

വേറൊരു പോംവഴിയും ഇല്ലാതെ വരുമ്പോൾ നിലനില്പിനുവേണ്ടിയുള്ള തിരിച്ചടി-ആധുനിക സമൂഹത്തിൽ യുദ്ധം എന്നത് അങ്ങനെയേ ആകാവൂ. ഭൂവിഭാഗങ്ങൾ കീഴടക്കി കീർത്തി നേടിയ അലക്സാണ്ടർമാരുടെ കാലം കഴിഞ്ഞിരിക്കുന്നു.

 

പ്രളയത്തിന്റെ സമയത്ത് മേജർ രവിയുടെ ഒരു വിഡിയോ കണ്ടിരുന്നു.ജീവൻ പോകും എന്ന ഘട്ടം വന്നാൽ ഇവിടെ ജാതിയും മതവുമൊക്കെ ഇല്ലാതാകും എന്നാണ് അദ്ദേഹം പറഞ്ഞത്.ഒരു പച്ചമനുഷ്യനായി സംസാരിക്കുകയായിരുന്നു രവി. ശരിക്കും ഞെട്ടിപ്പോയി.കാരണം അദ്ദേഹം അങ്ങനെയൊക്കെ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

 

മേജർ രവിയെ വെറുക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ടെന്ന് എനിക്കറിയാം. അദ്ദേഹത്തിന്റെ പല നിലപാടുകളും ശക്തമായി എതിർത്തിട്ടുള്ള ഒരാളാണ് ഞാനും.പക്ഷേ ഒരു മനുഷ്യൻ സ്വയം മെച്ചപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അയാളെ പരമാവധി പ്രോത്സാഹിപ്പിക്കണം എന്ന അഭിപ്രായവും എനിക്കുണ്ട്. ഒരു പുതിയ മേജറിനെയാണ് നാം ഏതാനും മാസങ്ങളായി കാണുന്നത്. ഈ രീതിയിൽ മുന്നോട്ടുപോയാൽ ഒരാൾക്കും അദ്ദേഹത്തെ അവഗണിക്കാനാവില്ല....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com