എനിക്ക് വീണ്ടും തെറ്റു പറ്റിയോ ?: വേദന പങ്കുവച്ച് ‘ഇളയരാജ’ സംവിധായകൻ
Mail This Article
മേൽവിലാസം, അപ്പോത്തിക്കിരി തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മാധവ് രാമദാസന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇളയരാജ. ചിത്രം മികച്ച നിരൂപക പ്രശംസ നേടുന്നുണ്ടെങ്കിലും കൂടുതൽ ആളുകളിലേയ്ക്ക് സിനിമ എത്തിക്കാൻ കഴിയാത്തതിന്റെ വേദനയിലാണ് സംവിധായകൻ.
‘എനിക്ക് വീണ്ടും തെറ്റു പറ്റിയോ???? കുറച്ചു കഷ്ടപെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താൽ മതിയായിരുന്നു. ഇനിയും കുറച്ചു കഥകൾ കൂടി പറയണമെന്നുണ്ട്’.–മാധവ് രാംദാസ് സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗിന്നസ് പക്രു എന്ന അജയകുമാറും സിനിമ തീയറ്ററിൽ തന്നെ കാണണമെന്ന അഭ്യർഥനയുമായി രംഗത്തെത്തിയിരുന്നു. ഒരുപാട് വലിയ സിനിമകൾ വരുമ്പോൾ ഈ കുഞ്ഞ് സിനിമ എടുത്തു മാറ്റപ്പെടുമെന്നും അതിനു മുമ്പെ കണ്ട് പ്രോത്സാഹിപ്പിക്കണമെന്നും പക്രു പ്രേക്ഷകരോട് പറഞ്ഞു.
വനജൻ എന്ന സാധുമനുഷ്യന്റെ അതിജീവനമാണ് സിനിമയുടെ പ്രമേയം. ചെറിയ ജീവിതവും ചെറിയ ശരീരവും ഇടയ്ക്കിടെ അയാളെ വെല്ലുവിളിക്കുന്നുണ്ടെങ്കിൽ തന്നെയും വനജൻ എന്ന പിതാവിന്റെ വലുപ്പത്തിന് മുൻപിൽ ജീവിതസങ്കീർണതകളെല്ലാം മുട്ടുമടക്കുന്നു. സിനിമ കണ്ടിറങ്ങിയവരെല്ലാം ഗംഭീര അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പങ്കുവയ്ക്കുന്നത്. എന്നാൽ വലിയ ചിത്രങ്ങൾ റിലീസിനെത്തുന്നതോടെ ഇളയരാജ തിയറ്ററുകളിൽ നിന്നും അപ്രത്യക്ഷമാകാനാണ് സാധ്യത.