ADVERTISEMENT

പ്രായവുമായി ബന്ധപ്പെട്ട കമന്റിന് രസകരമായ മറുപടി നൽകി നടനും സംവിധായകനുമായ പൃഥ്വിരാജ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ പൃഥ്വിയുടെ കൈയില്‍ നിന്നും സമ്മാനം മേടിച്ച ആരാധിക ആ അനുഭവം പങ്കു വച്ചപ്പോഴാണ് പൃഥ്വിയും അതു സംബന്ധിച്ച ചില രസകരമായ കാര്യങ്ങൾ പറഞ്ഞത്. ആരാകണമെന്ന തന്റെ ചോദ്യത്തിന് ലാലേട്ടന്റെ നായികയാവണമെന്ന ഉത്തരം കേട്ടപ്പോൾ തന്റെ നെറ്റി ചുളിഞ്ഞെന്നും ഇന്നായിരുന്നെങ്കിൽ അങ്ങനെ സംഭവിക്കില്ലായിരുന്നെന്നും പൃഥ്വി പറഞ്ഞു. അമർ അക്ബർ അന്തോണി സെറ്റിൽ വച്ച് മൂന്നാം ക്ലാസ് മുതൽ തന്റെ ആരാധികയാണെന്ന നമിത പ്രമോദിന്റെ കമന്റ് കേട്ട അതേ അവസ്ഥയിലാണ് താൻ ഇപ്പോഴെന്നും തമാശരൂപേണ താരം പറഞ്ഞു. ലൂസിഫർ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാൽ, മഞ്ജു വാര്യർ, മുരളി ഗോപി, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

പൃഥ്വിയെ കുഴക്കിയ ആരാധികയുടെ സംസാരം ഇങ്ങനെ

Lucifer Press Meet at Dubai Burj Khalifa | Mohanlal | Prithviraj | Manju | Tovino | Murali Gopy

‘ ഞാൻ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോൾ തിരുവനന്തപുരത്ത് കലാവേദിയുടെ പരിപാടിയിൽ രാജുവേട്ടൻ അതിഥിയായി വന്നിരുന്നു. അന്ന് രാജുവേട്ടനാണ് ഒന്നാം സമ്മാനം എനിക്ക് തന്നത്. സമ്മാനം തന്നതിനു ശേഷം ആരാകാനാണ് ആഗ്രഹമെന്ന് രാജുവേട്ടൻ എന്നോട് ചോദിച്ചു. രാജുവേട്ടൻ ആ സമയത്ത് നക്ഷത്രക്കണ്ണുള്ള രാജകുമാരനിൽ മാത്രമാണ് അഭിനയിച്ചത്. ആ സ്റ്റേജിൽവച്ച് ഞാന്‍ പറഞ്ഞു, എനിക്ക് ലാലേട്ടന്റെ നായികയാകണമെന്ന്. ആ സമയം രാജുവേട്ടന്റെ മുഖം ഒന്നു ചുളിഞ്ഞിട്ടുണ്ടായിരുന്നു. ചെറുപ്പമായതുകൊണ്ട് അന്ന് രാജുവേട്ടന് എന്താണ് തോന്നിയതെന്ന് എനിക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല.’ ആരാധിക പറഞ്ഞു.

‘കുഞ്ഞുനാളിൽ കുട്ടി, ലാലേട്ടന്റെ നായികയാകണമെന്നു പറഞ്ഞപ്പോൾ എന്റെ മുഖം ചുളിഞ്ഞിട്ടുണ്ടാകും. അന്ന് ഞാനത്ര അനുഭവസമ്പത്തുള്ള നടനല്ലാത്തതുകൊണ്ട് എന്റെ മുഖം ചുളിഞ്ഞത് മറച്ചുപിടിക്കാൻ പറ്റിയില്ല. ഇപ്പോൾ, ഈ കഥ പറഞ്ഞപ്പോളും എന്റെ മുഖം ചുളിഞ്ഞു. പക്ഷേ ഞാനത് മറച്ചുപിടിച്ചു. കാരണം രണ്ടാം ക്ലാസില്‍വച്ച് ഞാൻ സമ്മാനം തന്നുവെന്ന് പറഞ്ഞപ്പോൾ എന്റെ പ്രായം....(പൃഥ്വി ചിരിക്കുന്നു). മറ്റൊരു സംഭവം കൂടി ഓർക്കുന്നു. അമർ അക്ബർ അന്തോണിയിൽ നമിത പ്രമോദ് വന്നപ്പോൾ, മൂന്നാം ക്ലാസ് മുതൽ ഞാൻ ചേട്ടന്റെ ഫാൻ ആണെന്ന് പറഞ്ഞിരുന്നു. അന്ന് എന്റെ മുഖം ചുളിഞ്ഞപ്പോഴും ഞാൻ മറച്ചുപിടിച്ചു. ഇന്നും അങ്ങനെതന്നെ സംഭവിച്ചു.’ പൃഥി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞൊപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com