ADVERTISEMENT

ഫഹദ് ഫാസിൽ–സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങിയ ഞാൻ പ്രകാശന്റെ നൂറ്റൊന്നാം ദിനം ആഘോഷിച്ച് അണിയറ പ്രവർത്തകർ. സാധാരണ സിനിമ ആഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി കുടുംബങ്ങളുടെ കൂട്ടായ്മ എന്ന രീതിയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

Njan Prakashan | 101 Days Celebration | Sathyan Anthikad | Sreenivasan | Fahadh Faasil

 

സത്യൻ അന്തിക്കാട്, ഫഹദ് ഫാസിൽ, നസ്രിയ, നിർമാതാവ് സേതു മണ്ണാർക്കാട്, നിഖില വിമൽ, അ‍ഞ്ജു കുര്യൻ, ഷാൻ റഹ്മാൻ തുടങ്ങി ഒട്ടേറെപേർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തെക്കുറിച്ചുള്ള രസകരമായ അനുഭവഹങ്ങളും ഓര്‍മ പുതുക്കലുമായി ഏവരും ഇതൊരു ആഘോഷമാക്കി മാറ്റി.

 

ചെറിയ പ്രമേയം വലിയ വിജയമായി മാറാനാണ് ഏറ്റവും കൂടുതൽ കഷ്ടപ്പാടെന്നും അതിനൊരു പ്രചോദനമാണ് ഞാൻ പ്രകാശനെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

 

‘ഫാസിലിന്റെ വീട്ടിൽ പണ്ട് ഞാൻ പോകുമ്പോൾ അതിലെ ബർമുഡ ഇട്ട് ഓടി നടന്നൊരു പയ്യനെ ഞാൻ എന്റെ നായകനായി കാണേണ്ടി വന്നതാണ് ആദ്യത്തെ സന്തോഷവും അതിശയവും. പക്ഷേ ക്യാമറയുടെ മുന്നിൽ ആ പയ്യൻ എന്നെ അതിശയിപ്പിച്ചു. മോഹൻലാലിനെ ക്യാമറയുടെ മുന്നിൽ നിർത്തുമ്പോഴുണ്ടാകുന്ന അതേ അനുഭവമാണ് ഫഹദിനെവച്ച് ഷൂട്ട് ചെയ്യുമ്പോഴും തോന്നുക. സിനിമയിലെ ചില രംഗങ്ങളിൽ ഫഹദിന്റെ ചില ‘ടച്ചസ്’ കൊണ്ട് ആ സീൻ നന്നാകാറുണ്ട്.’–സത്യൻ അന്തിക്കാട് പറഞ്ഞു.

 

‘എന്റെ ജീവിതത്തിൽ എല്ലാ അദ്ഭുതങ്ങളും നടന്നിരിക്കുന്നത് ക്യാമറയുടെ മുമ്പിൽവച്ചാണ്. എന്റെ കല്യാണം അങ്ങനല്ല കേട്ടോ. പലപ്പോഴും ആ അദ്ഭുതം നടക്കുന്നത് വേറെ പലരും കാരണമാണ്. ഒരു സിനിമ അത് നന്നാകുന്നത്, ഞാൻ പ്രകാശൻ സിനിമയിലെ ഒരാൾ ഇല്ലായിരുന്നെങ്കിൽ ഈ അദ്ഭുതം നടക്കില്ലായിരുന്നു. അവിടുണ്ടായിരുന്ന ഓരോരുത്തരുടെയും പ്രയത്നമാണ് ഈ സിനിമ.’–ഫഹദ്ഫാസിൽ പറഞ്ഞു.

 

ഞാൻ പ്രകാശനില്‍ ഫഹദിനൊപ്പം മത്സരിച്ചഭിനയിച്ച കുട്ടിയായിരുന്നു ദേവിക സഞ്ജയ്. ടീന മോൾ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദേവിക അവതരിപ്പിച്ചത്. ദേവികയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഞാൻ പ്രകാശൻ. ദേവിക തന്നെയാണ് സ്വന്തം കഥാപാത്രത്തിന് ശബ്ദം നൽകിയതും. ഓഡിഷന് തനി കൊയിലാണ്ടിക്കാരിയായാണ് ദേവിക എത്തിയതെന്നും കുട്ടിയെ കണ്ടപ്പോൾ തന്നെ, ഈ കഥാപാത്രത്തിനായി നസ്രിയയുടെ ഇതിനു മുമ്പുള്ള ഹെയർസ്റ്റൈൽ ആണ് ഏറെ അനുയോജ്യമെന്ന് തോന്നിപ്പിച്ചെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. അങ്ങനെ നസ്രിയയുടെ ഫോട്ടോ നോക്കി നിഖിലയാണ് ദേവികയുടെ മുടി മുറിക്കാൻ കൊണ്ടുപോയതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

 

ഈ വിഡിയോയൂടെ ക്യാമറയും സൗണ്ടും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com